25.5 C
Kottayam
Thursday, May 9, 2024

ഇരട്ടസെഞ്ച്വറിയില്‍ ഇഷാന്‍ കിഷന്‍, സെഞ്ച്വറി നേടി കോഹ്ലി;ബഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് 227 റണ്‍സിന്റെ കൂറ്റന്‍ ജയം

Must read

ചിറ്റഗോങ്: ആദ്യ രണ്ട് ഏകദിനങ്ങളിലെ തോല്‍വിയ്ക്ക് ടീം ഇന്ത്യ പലിശസഹിതം മടക്കിനല്‍കി.ഇഷാന്‍ കിഷന്‍ ഒറ്റയ്ക്ക് ബംഗ്ലാദേശിനെ തോല്‍പിച്ചു! മൂന്നാം ഏകദിനത്തില്‍ ഇഷാന്‍റെ 210 റണ്‍സ് കരുത്തില്‍ 409 റണ്‍സ് പടുത്തുയര്‍ത്തിയ ഇന്ത്യക്കെതിരെ ബംഗ്ലാദേശ് 34 ഓവറില്‍ വെറും 182 റണ്ണില്‍ പുറത്തായി. ഇതോടെ 227 റണ്‍സിന്‍റെ കൂറ്റന്‍ വിജയവുമായി ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പര ടീം ഇന്ത്യ അവസാനിപ്പിച്ചു. ആദ്യ രണ്ട് ഏകദിനങ്ങളും വിജയിച്ച ബംഗ്ലാദേശ് നേരത്തെ തന്നെ പരമ്പര സ്വന്തമാക്കിയിരുന്നു. വിരാട് കോലിയുടെ 113 റണ്‍സും മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് തുണയായി. 

മറുപടി ബാറ്റിംഗില്‍ ബംഗ്ലാദേശിനായി 50 പന്തില്‍ 43 റണ്‍സെടുത്ത ഷാക്കിബ് അല്‍ ഹസനാണ് ടോപ് സ്കോറര്‍. നായകന്‍ ലിറ്റണ്‍ ദാസ് 29ലും സഹ ഓപ്പണര്‍ അനാമുല്‍ ഹഖ് എട്ടിലും വിക്കറ്റ് കീപ്പര്‍ മുഷ്‌ഫീഖുര്‍ റഹീം ഏഴിലും യാസിര്‍ അലി 25നും മഹമ്മദുള്ള 20ലും ആഫിഫ് ഹൊസൈന്‍ എട്ടിലും കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ബാറ്റിംഗ് ഹീറോയായിരുന്ന മെഹിദി ഹസന്‍ മിറാസ് മൂന്നിനും എബാദത്ത് ഹൊസൈന്‍ പൂജ്യത്തിലും പുറത്തായി. ടസ്‌കിന്‍ അഹമ്മദ് 17* ഉം മുസ്‌താഫിസൂര്‍ റഹ്‌മാന്‍ 13 ഉം റണ്‍സ് നേടി. ഇന്ത്യക്കായി ഷര്‍ദ്ദുല്‍ മൂന്നും അക്‌സറും ഉമ്രാനും രണ്ട് വീതവും സിറാജും കുല്‍ദീപും വാഷിംഗ്‌ടണും ഓരോ വിക്കറ്റും നേടി.

ഓപ്പണര്‍ ഇഷാന്‍ കിഷന്‍റെ ഇരട്ട സെഞ്ചുറിയുടേയും മുന്‍ നായകന്‍ വിരാട് കോലിയുടെ സെഞ്ചുറിയുടേയും കരുത്തിലാണ് ഇന്ത്യ പടുകൂറ്റന്‍ സ്കോര്‍ പടുത്തുയര്‍ത്തിയത്. നീലപ്പട 50 ഓവറില്‍ എട്ട് വിക്കറ്റ് 409 റണ്‍സ് പടുത്തുയര്‍ത്തി. ഇഷാന്‍ 131 പന്തില്‍ 24 ഫോറും 10 സിക്‌സറും സഹിതം 210 റണ്‍സെടുത്തപ്പോള്‍ കോലി 91 പന്തില്‍ 11 ഫോറും രണ്ട് സിക്‌സറുകളോടെയും 113 റണ്‍സ് അടിച്ചെടുത്തു.

ഏകദിന ക്രിക്കറ്റില്‍ ഡബിള്‍ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ബാറ്ററെന്ന റെക്കോര്‍ഡ് ഇതോടെ ഇഷാന്‍ കിഷന്‍ സ്വന്തം പേരിലാക്കി. വേഗമേറിയ ഏകദിന ഡബിളിന്‍റെ റെക്കോര്‍ഡും ഇഷാന്‍റെ പേരിലായി. 126 പന്തില്‍ ഡബിള്‍ സെഞ്ചുറി തികച്ച ഇഷാന്‍ 138 പന്തില്‍ 200 തികച്ച ക്രിസ് ഗെയ്‌ലിന്‍റെ റെക്കോര്‍ഡാണ് തകര്‍ത്തത്. 

27 പന്തില്‍ 37 റണ്‍സെടുത്ത വാഷിംഗ്‌ടണ്‍ സുന്ദറും 17 പന്തില്‍ 20 റണ്‍സെടുത്ത അക്‌സര്‍ പട്ടേലും നിര്‍ണായകമായി. ടസ്‌കിന്‍ അഹമ്മദ്, ഇബാദത്ത് ഹുസൈന്‍, ഷാക്കിബ് അല്‍ ഹസന്‍ എന്നിവര്‍ ബംഗ്ലാദേശിനായി രണ്ട് വിക്കറ്റ് വീതമെടുത്തു. മൂന്ന് മത്സരങ്ങളുടെ പരമ്പര നേരത്തെ ഇന്ത്യക്ക് നഷ്ടമായിരുന്നു. ആദ്യ രണ്ട് മത്സരങ്ങളും ബംഗ്ലാദേശ് ജയിക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week