27.9 C
Kottayam
Sunday, May 5, 2024

തീക്കോയിയിൽ ഉരുൾപൊട്ടൽ,പൂഞ്ഞാറിൽ മഴ കനത്തു

Must read

കോട്ടയം:തീക്കോയി മംഗളഗിരി 36 ഏക്കറിൽ മണ്ണിടിച്ചിൽ/ഉരുൾപൊട്ടലുണ്ടായതായി സംശയം. ആൾത്താമസമില്ലാത്ത മേഖലയാണ്. ചുറ്റുമുള്ള 2 ഏക്കറിൽ ആൾതാമസമില്ല. സ്ഥിരീകരണമായിട്ടില്ല. രാത്രിയായതിനാലും മഴയായതിനാലും സ്ഥിരീകരണത്തിന് തടസങ്ങളുണ്ട്.അടുത്തുള്ള ഒരു കോളനിയിൽനിന്ന് ആളുകളെ ഒഴിപ്പിക്കാൻ കളക്ടർ നിർദേശിച്ചിട്ടുണ്ട്.കോട്ടയം പൂഞ്ഞാറിൽ ഒരു മണിക്കുറിനകം 19 മി.മി മഴ പെയ്തു. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു.

പാലക്കാട് ജില്ലയിൽ വൈകിട്ടോടെ കനത്ത മഴയാണ് പെയ്തത്. നാല് മണിയോടെ പെയ്ത മഴ അരമണിക്കൂറിലേറെ നീണ്ടു. മലയോര മേഖലകളായ അട്ടപ്പാടിയിലും നെല്ലിയാമ്പതിയിലും മഴ ശക്തി പ്രാപിച്ചിട്ടുണ്ട്. ഇതിനിടെയാണ് മംഗലം ഡാം വിആർടിയിലും ഓടത്തോട് പോത്തൻതോടിലും ഉരുൾപൊട്ടിയത്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മംഗലം ഡാം പൊലീസ് അറിയിച്ചു. ആളുകളെ മാറ്റിപ്പാർപ്പിച്ചു കൊണ്ടിരിക്കുകയാണ്. അതേസമയം, മുൻകരുതലിന്റെ ഭാഗമായി ഉരുൾ പൊട്ടൽ ഭീഷണിയുള്ളിടങ്ങളിൽ നിന്നും 273 പേരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിലെ ഡാമുകളിലെ ജലനിരപ്പ് ക്രമീകരിച്ചതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കുറഞ്ഞെങ്കിലും തുറന്ന മൂന്ന് ഷട്ടറുകളും ഇന്ന് അടക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. ജില്ലയില്‍ നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണിത്. നിലവില്‍ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2398.04 അടിയാണ്. നാളെ മുതല്‍ നിലവില്‍ വരുന്ന പുതിയ റൂള്‍ കര്‍വനുസരിച്ച് 2399.37 അടി വരെ ജലനിരപ്പ് നിലനിര്‍ത്താം. മഴ വീണ്ടും ശക്തമായേക്കാമെന്ന കാലവസ്ഥ നിരീക്ഷണകേന്ദ്രത്തിന്‍റെ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തില്‍ സാഹസത്തിന് മുതിരേണ്ടെന്ന് കെഎസ്ഇബി വിലയിരുത്തി. നളെത്തെ സാഹചര്യം വിലയിരുത്തി തുടര്‍ നടപടി തീരുമാനിക്കും.

ചൊവ്വാഴ്ച തുലാവർഷം എത്തുന്നതിന് മുന്നോടിയായാണ് നിലവിൽ കിഴക്കൻ കാറ്റ് സജീവമാകുന്നതും മഴ വീണ്ടും ശക്തമാകുന്നതും. കിഴക്കൻ കാറ്റിനോട് അനുബന്ധമായാണ് ചക്രവാതച്ചുഴിയും രൂപപ്പെട്ടത്. മൂന്ന് ദിവസത്തോളം ചക്രവാതച്ചുഴി നിലനിന്നേക്കാം. ചക്രവാതച്ചുഴി കൂടി കണക്കിലെടുത്താണ് ‍ഞായറാഴ്ച വരെ മഴ തുടർന്നേക്കാമെന്ന മുന്നറിയിപ്പ്. നാളെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് നാളെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

മലപ്പുറത്ത് മലയോര മേഖലയിലും കനത്ത മഴയാണ് പെയ്യുന്നത്. പെരിന്തൽമണ്ണ മേഖലയിലും മഴ കനത്തു. താഴെക്കോട് അരക്കുപറമ്പ് മാട്ടറക്കലിൽ മലങ്കട മലയിലും, ബിടാവുമലയിലും ചെറിയ രീതിയിൽ ഉരുൾപൊട്ടി. ഇവിടെ ആളപായമില്ല. അറുപതോളം കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചിട്ടുണ്ട്. ബന്ധുവീടുകളിലേക്കാണ് മുന്‍കരുതലിന്‍റെ ഭാഗമായി മാറ്റിയത്. പ്രദേശത്ത് ക്യാമ്പ് തുറന്നിട്ടില്ല.

ചാലക്കുടി മലയോര മേഖലയില്‍ തീവ്രമഴ. മഴവെള്ളപ്പാച്ചലില്‍ റോഡും തോടും നിറഞ്ഞ് കവിഞ്ഞ് വെള്ളകെട്ടിലായി. ചാര്‍പ്പ വെള്ളച്ചാട്ടിലൂടെയുണ്ടായ മഴവെള്ളപ്പാച്ചില്‍ റോഡ് കവിഞ്ഞൊഴുകി. ബുധനാഴ്ച പകല്‍ 4ഓടെ ആരംഭിച്ച കനത്ത മഴ6.30വരെ തുടര്‍ന്നു.വനമേഖലകളില്‍ നിന്നുള്ള ഒഴുകിയെത്തിയ വെള്ളം റോഡ് കവിഞ്ഞൊഴുകി. പത്തനംകുത്ത് ഭാഗത്ത് നിന്നും തുടങ്ങുന്ന ചാര്‍പ്പ തോട്ടില്‍ വലിയ തോതില്‍ ശക്തിയോടെയാണ് വെള്ളം കുത്തിയൊഴുകിയത്.

ഉരുള്‍പൊട്ടലായിക്കും എന്നാണ് ആദ്യം കരുതിയത്. എന്നാല്‍ മഴവെള്ളപാച്ചലിലാണെനന്ന് പിന്നീട് സ്ഥിരീകരിക്കുകയും ചെയ്തു. മലയില്‍ നിന്നുള്ള എല്ലാ കൈവഴികളും നിറഞ്ഞ് കവിഞ്ഞ് ചാര്‍പ്പ തോട്ടിലെത്തിയതോടെ തോട് നിറഞ്ഞൊഴുകി. ഇതോടെ ചാര്‍പ്പ പാലത്തിന് മുകളിലൂടെ വെള്ളം ചാടുകയും ചെയ്തു. വാഴച്ചാലിലേക്ക് വിനോദസഞ്ചാരികള്‍ എത്താതിരുന്നതിനാല്‍ മറ്റപകടങ്ങള്‍ ഉണ്ടായില്ല. അതിരപ്പിള്ളി വെള്ളച്ചാട്ട കവാടവും പരിസരങ്ങളിലും വലിയ തോതില്‍ വെള്ളം ഉയര്‍ന്നു. ഷോളയാര്‍ ഡാം അടച്ചതിനെ തുടര്‍ന്ന് കുറഞ്ഞ ചാലക്കുടിപുഴയിലെ ജല നിരപ്പ് ഇതോടെ അല്പം ഉയര്‍ന്നിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week