മോഹന്‍ലാല്‍ ചിത്രത്തില്‍ കുറ്റബോധം,തുറന്നുപറഞ്ഞ് ലാല്‍ജോസ്

മലയാളത്തിന്റെ ഹിറ്റ് സംവിധായകൻ ലാൽ ജോസ് മോഹൻലാലുമായി ഒന്നിച്ച ചിത്രമാണ് ‘വെളിപാടിന്റെ പുസ്തകം’. എന്നാൽ പ്രതീക്ഷിച്ചയത്ര വിജയം നേടാൻ ആ ചിത്രത്തിന് കഴിഞ്ഞില്ല. മോഹൻലാൽ, അനൂപ് മേനോൻ, പ്രിയങ്ക, രേഷ്മ അന്ന രാജൻ തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രം അവതരിപ്പിച്ച വിഷയം കൊണ്ട് ക്ലാസിക് ആകേണ്ടതായിരുന്നുവെന്ന് സംവിധായകന്‍ ലാല്‍ ജോസ്. എന്നാൽ ചിത്രത്തിനു എന്താണ് സംഭവിച്ചതെന്ന് മനസിലാകുന്നില്ലെന്നും മാതൃഭൂമി വരാന്തപതിപ്പിന് നല്‍കിയ അഭിമുഖത്തിൽ ലാല്‍ ജോസ് പങ്കുവച്ചു.

വെറും ഒമ്പത് ദിവസം കൊണ്ട് വികസിപ്പിച്ചെടുത്ത കഥയിൽ തനിക്കും ബെന്നി പി നായരമ്പലത്തിനും വീണ്ടുമൊരു ചര്‍ച്ചക്കോ പുനരാലോചനക്കോ സമയം കിട്ടിയില്ലെന്നും ലാൽ ജോസ് പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ ..

‘ലാലേട്ടനു വേണ്ടി മൂന്ന് സബ്ജക്ടുകള്‍ ആലോചിച്ചിരുന്നു. പല കാരണങ്ങള്‍ കൊണ്ടും അതൊന്നും നടന്നില്ല. വളരെ യാദൃശ്ചികമായി ബെന്നി പി.നായരമ്പലം എന്നോട് പറഞ്ഞ ചിന്തയില്‍ നിന്നാണ് ‘വെളിപാടിന്റെ പുസ്തകം’ പിറക്കുന്നത്. നടനല്ലാത്ത ഒരാള്‍ പ്രത്യേക സാഹചര്യത്തില്‍ കഥാപാത്രമായി അഭിനയിക്കേണ്ടി വരുന്നു. ആ വേഷം അയാളില്‍ നിന്ന് ഇറങ്ങിപോകാതിരിക്കുന്നു എന്നതാണ് ബെന്നി പറഞ്ഞ ചിന്ത. അതൊരു ഇന്റര്‍നാഷണല്‍ വിഷയമാണെന്ന് എനിക്ക് തോന്നി. ക്ലാസിക് ആകേണ്ട സിനിമയായിരുന്നു. എന്ത് സംഭവിച്ചു എന്ന് പറയാന്‍ പറ്റുന്നില്ല.

വെറും ഒമ്പത് ദിവസം കൊണ്ടാണ് അതിന്റെ വണ്‍ലൈന്‍ പൂര്‍ത്തിയാക്കിയത്. ‘ഒടിയന്‍’ തുടങ്ങുന്നതിന് മുമ്പ് ലാലേട്ടന് ഒരു ഗ്യാപ്പ് ഉണ്ടായിരുന്നു. അവര്‍ തന്നെയാണ് ചിത്രം നിര്‍മ്മിച്ചതും. നിങ്ങളിപ്പോള്‍ റെഡിയാണെങ്കില്‍ സിനിമ ചെയ്യാമെന്ന് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞപ്പോള്‍ സമ്മതം മൂളി. സാധാരണ ഞാന്‍ ചെയ്യുന്ന രീതിയേ അല്ല അത്.

‘അയാളും ഞാനും തമ്മില്‍’ ഒന്നര വര്‍ഷം കൊണ്ടാണ് തിരക്കഥ പൂര്‍ത്തിയാക്കിയത്. ആദ്യം ബോബിയും സഞ്ജയും വന്ന് പറഞ്ഞ കഥയല്ല അത് സിനിമയായപ്പോള്‍ ഉണ്ടായത്. പലതവണ ഞങ്ങളിരുന്ന് ചര്‍ച്ച ചെയ്തും പുതിയ കഥാപാത്രങ്ങളെ സൃഷ്ടിച്ചുമൊക്കെയാണ് അത് പൂര്‍ത്തിയാക്കിയത്. ഇതിനിടയില്‍ ഞാന്‍ മറ്റ് ചില പ്രോജക്ടുകളും ചെയ്തു. പക്ഷെ, ‘വെളിപാടിന്റെ പുസ്തക’ത്തിന് അങ്ങനെയൊരു സാവകാശം ലഭിച്ചില്ല. ഒമ്പതുദിവസം കൊണ്ട് വണ്‍ലൈന്‍ പൂര്‍ത്തിയാക്കി പത്താം ദിവസം ലാലേട്ടനെ കണ്ട് കഥ പറഞ്ഞു. അവര്‍ക്കത് ഇഷ്ടമായി. ലാലേട്ടന്‍ ഒന്നുരണ്ടു ചോദ്യങ്ങള്‍ ഉന്നയിച്ചു. അതിനൊക്കെ മറുപടി കൊടുത്തു. അടുത്തമാസം ഇന്ന ദിവസം ഷൂട്ടിങ് തുടങ്ങാമെന്ന് പറഞ്ഞ് ഞങ്ങള്‍ പിരിഞ്ഞു. പിന്നെയുള്ള സമയത്ത് എഴുതി പൂര്‍ത്തിയാക്കിയ തിരക്കഥയാണ് സിനിമയുടേത്. വീണ്ടുമൊരു ചര്‍ച്ചക്കോ പുനരാലോചനക്കോ സമയം കിട്ടിയില്ല.

‘തട്ടിന്‍പുറത്ത് അച്യുതനി’ല്‍ എനിക്ക് കുറ്റബോധമില്ല. ‘വെളിപാടിന്റെ പുസ്ത’ത്തെ കുറിച്ച് ഓര്‍ക്കുമ്പോള്‍ കുറ്റബോധമുണ്ട്. തിരക്കു കൂട്ടാതെ ‘ഒടിയന്‍’ കഴിഞ്ഞിട്ട് മതി നമ്മുടെ സിനിമ എന്ന് തീരുമാനിച്ചിരുന്നെങ്കില്‍ അത് നന്നായേനെ. വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ വളരെ പരിമിതമായ വിഭവങ്ങള്‍ ഉപയോഗിച്ച് ചെയ്ത സിനിമയാണ്. മോഹന്‍ലാല്‍ എന്ന നടനൊപ്പം പ്രവര്‍ത്തിക്കുക എന്ന ആഗ്രഹം കൊണ്ടുമാത്രം സംഭവിച്ചതാണ് ‘വെളിപാടിന്റെ പുസ്തകം.’

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News