കോട്ടയം: ആർപ്പൂക്കര വില്ലൂന്നി സ്വദേശിയായ യുവതി കോട്ടയം രാമപുരത്ത് കാറിടിച്ച് മരിച്ച സംഭവത്തിൽ കാറോടിച്ച യുവാവ് അറസ്റ്റിൽ. മദ്യപിച്ച് വാഹനം ഓടിച്ചെന്ന കേസിലാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. അപകടത്തിൽപ്പെട്ട കാറിൽ നിന്നും കഞ്ചാവും പൊലീസ് സംഘം പിടിച്ചെടുത്തു. കോട്ടയം വേളൂർ കൊച്ചുകരീത്തറ വീട്ടിൽ കെ.ആർ രഞ്ജിത്തിനെ (36)യാണ് രാമപുരം പൊലീസ് അറസ്റ്റ് ചെയ്തത്. അപകടത്തിൽ കോട്ടയം ആർപ്പൂക്കര വില്ലൂന്നി സ്വദേശിനി ജോസ്‌നയാണ് മരിച്ചത്.
ജൂൺ നാലിനു വൈകിട്ട് ആറു മണിയോടെ പ്രതി സുഹൃത്തുക്കളുമൊന്നിച്ച് തൊടുപുഴ ഭാഗത്തു നിന്നും ഓടിച്ചുവന്ന കാർ കുറിഞ്ഞി ഭാഗത്തുവച്ച് അപകടത്തിൽ പെടുകയായിരുന്നു.യാത്രയ്ക്കിടയിൽ പരസ്പരം ഉണ്ടായ വാക്കുതർക്കത്തെ തുടർന്ന് കാർ മനപ്പൂർവം റോഡിന്റെ തിട്ടയിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു.അപകടത്തിൽ കാറിൽ യാത്ര ചെയ്തിരുന്ന കോട്ടയം ആർപ്പൂക്കര സ്വദേശിനി ജോസ്‌നയാണ് മരണപ്പെട്ടത്.
കൂടെയുണ്ടായിരുന്ന മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.പ്രതി രഞ്ജിത്ത് മദ്യപിച്ചായിരുന്നു വാഹനം ഓടിച്ചിരുന്നത്. അറസ്റ്റു ചെയ്തു കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.മദ്യപിച്ചു വാഹനം ഓടിച്ചാൽ തനിക്കും സഹയാത്രികർക്കും വഴിയാത്രക്കാർക്കും അപകടം ഉണ്ടാകുമെന്ന അറിവോടെ മദ്യലഹരിയിൽ വാഹനം ഓടിച്ച് ഒരാൾ മരിക്കാൻ ഇടയായത് കുറ്റകൃത്യത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. അപകടത്തിൽ പെട്ട കാറിൽ നിന്നും പോലീസ് പരിശോധനയിൽ കഞ്ചാവ് കണ്ടെത്തിയ കാര്യത്തിന് അന്വേഷണം നടക്കുന്നുണ്ട്.


