24.6 C
Kottayam
Tuesday, May 14, 2024

ഭർത്താവിനെ കൊന്നത് ഞാൻ തന്നെ,പക്ഷേ ഭർതൃമാതാവിനെ കൊന്നതല്ല; കാമുകനൊപ്പം ചേർന്ന് ഭക്ഷണത്തിൽ വിഷം കലർത്തിയെന്ന് യുവതി

Must read

മുംബൈ: ഭക്ഷണത്തിൽ വിഷം കലർത്തി ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ഭാര്യയും കാമുകനും കുറ്റം സമ്മതിച്ചു. മുംബൈ സാന്താക്രൂസ് വെസ്റ്റ് നിവാസിയായ കമല്‍കാന്ത് ഷാ (45)യുടെ മരണത്തിൽ ഇയാളുടെ ഭാര്യ കാജൽ ഷാ, കാമുകൻ ഹിതേഷ് ജയിൻ എന്നിവരാണ് കഴിഞ്ഞദിവസം അറസ്റ്റിലായത്. രണ്ടരമാസം മുൻപായിരുന്നു കമൽകാന്ത് ഷാ കൊല്ലപ്പെട്ടത്. ശരീരത്തിൽ വിഷാംശം കണ്ടെത്തിയതിനെത്തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലാകുന്നത്.

ഭർത്താവിന് ഭക്ഷണത്തിൽ മാരക വിഷം കലർത്തി നൽകിയാണ് കാജൽ ഷായും കാമുകനും ചേർന്ന് ഇഞ്ചിഞ്ചായി കൊലപ്പെടുത്തിയത്. അതേസമയം കമൽകാന്ത് മരിക്കുന്നതിന് ഒരു മാസം മുൻപ് അദ്ദേഹത്തിന്‍റെ അമ്മയും അസുഖം മൂലം മരിച്ചിരുന്നു. ഇതും കൊലപാതകം ആണോയെന്ന സംശയം ഉയർന്നിട്ടുണ്ട്. എന്നാൽ ഭർതൃമാതാവിനെ തങ്ങൾ കൊന്നിട്ടില്ലെന്നാണ് അറസ്റ്റിലായ പ്രതികൾ പറയുന്നത്.

ആന്തരികാവയവങ്ങൾ പ്രവർത്തന രഹിതമായതിനെത്തുടർന്ന് സരള ദേവി ഓഗസ്റ്റ് 13നും കമൽകാന്ത് സെപ്റ്റംബർ 19നുമാണ് മരിച്ചത്. കാമലിന്‍റെ ശരീരത്തിൽ താലിയം, ആര്‍സെനിക് എന്നിവയുടെ സാന്നിധ്യം ഉള്ളതായി പരിശോധനയിൽ വ്യക്തമായിരുന്നു. വയറുവേദനയെ തുടർന്നാണ് ആദ്യം ഇയാൾ ചികിത്സ തേടിയത്. പിന്നീട് ഛർദ്ദിയും വേദനയും കൂടിയതോടെ അഡ്മിറ്റായി.

വയറുവേദനയ്ക്ക് പിന്നാലെ യുവാവിന്‍റെ അവയവങ്ങള്‍ ഓരോ ദിവസവും തകരാറിലായതോടെയാണ് രക്തം ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ അമിത അളവില്‍ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തി. തുടര്‍ന്നാണ് വിഷം അകത്തുചെന്നെന്ന സംശയം ഉയരുന്നത്. ഇന്‍റർനെറ്റിൽ നിന്നാണ് സ്ലോ പോയിസൺ എന്ന ആശയം ലഭിക്കുന്നതെന്നാണ് പ്രതികൾ പറഞ്ഞത്.

‘കൊലപാതകം കാജലിന്‍റെ ഐഡിയ ആണെന്നാണ് ഹിതേഷ് പറഞ്ഞത്. വിവാഹിതരാകാൻ വേണ്ടിയാണ് ഇവർ കൃത്യം ആസൂത്രണം ചെയ്തത്. 2022 ഓഗസ്റ്റിലാണ് ഗൂഢാലോചന നടത്തിയതെന്നും അയാൾ സമ്മതിച്ചു.’ ഹിതേഷ് പറഞ്ഞതായി പോലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

ഷായും ഭാര്യ കാജലും തമ്മിൽ നല്ല ബന്ധത്തിലല്ലായിരുന്നെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുമ്പോഴും കാജല്‍ ഷായോട് വഴക്കിടുകയും രണ്ട് ലക്ഷം രൂപ അടിയന്തരമായി നല്‍കണമെന്ന് നിര്‍ബന്ധിക്കുകയും ചെയ്തത് കുടുംബത്തിന് സംശയത്തിനിടയാക്കിയിരുന്നു.

വസ്ത്ര വ്യാപാരിയായിരുന്ന കമല്‍കാന്ത് ഷാ 2002ലാണ് കാജലിനെ വിവാഹം കഴിക്കുന്നത്. ഇവര്‍ക്ക് രണ്ട് മക്കളുണ്ട്. കാജലും ഹിതേഷും തമ്മില്‍ ദീര്‍ഘനാളുകളായി ബന്ധമുണ്ടായിരുന്നെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞു. ഇതേച്ചൊല്ലി കാജലും ഷായും തമ്മില്‍ നിരന്തരം വഴക്കുണ്ടാകാറുണ്ടായിരുന്നു. ഷായെ ഒഴിവാക്കി ഹിതേഷിനെ വിവാഹം കഴിക്കാനും ഷായുടെ സ്വത്തുക്കള്‍ സ്വന്തമാക്കാനുമായിരുന്നു ഇരുവരുടെയും പദ്ധതി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week