കുട്ടനാട് ഉപതെരഞ്ഞെടുപ്പില്‍ ശക്തനായ സ്ഥാനാര്‍ത്ഥിനെ കളത്തിലിറക്കുമെന്ന് ബി.ഡി.ജെ.എസ്

ആലപ്പുഴ: കുട്ടനാട് ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് വ്യക്തമാക്കി ബി.ഡി.ജെ.എസ് നേതൃത്വം. എന്‍.ഡി.എയില്‍ ഇപ്പോള്‍ അരൂര്‍ ഉപതെരഞ്ഞെടുപ്പ് കാലത്തെ സാഹചര്യമല്ല. വി മുരളീധരന്‍ വെള്ളാപ്പള്ളി കൂടിക്കാഴ്ചയോടെ ബിജെപി- ബിഡിജെഎസ് അകല്‍ച്ച ഇല്ലാതായെന്നും നേതൃത്വം വ്യക്തമാക്കി.

ശക്തനായ സ്ഥാനാര്‍ത്ഥി ബിഡിജെഎസിനായി കളത്തിലിറങ്ങുമെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി വി ഗോപകുമാര്‍ പറഞ്ഞു. മന്ത്രിയുടെ സന്ദര്‍ശനം ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ അറിവോടെയാണെന്ന് കരുതുന്നു. സെന്‍കുമാര്‍ വിഷയത്തിലടക്കം വ്യക്തത കൈവന്നത് എന്‍ഡിഎയെ ശക്തിപ്പെടുത്തുമെന്നും ബിഡിജെഎസ് നേതൃത്വം വ്യക്തമാക്കി.

അതേസമയം, കുട്ടനാട് സീറ്റിനെ ചൊല്ലി കേരള കോണ്‍ഗ്രസ് എമ്മില്‍ അവകാശ വാദങ്ങള്‍ തുടരുന്നതിനിടെ നിര്‍ണായക യുഡിഎഫ് യോഗം തിരുവനന്തപുരത്ത് ചേരുകയാണ്. കഴിഞ്ഞ തവണ മത്സരിച്ച ജേക്കബ് എബ്രഹാമിനെ സ്ഥാനാര്‍ത്ഥിയായി പിജെ ജോസഫ് പക്ഷം പ്രഖ്യാപിച്ചു, അതോടൊപ്പം തോമസ് ചാഴിക്കാടന്റെ അധ്യക്ഷതയില്‍ സമിതിയെ നിയമിച്ച് സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകളുമായി ജോസ് കെ മാണി പക്ഷവും രംഗത്തുണ്ട്.

കുട്ടനാട് ഉപതെരഞ്ഞെടുപ്പില്‍ സീറ്റ് എന്‍സിപിക്ക് തന്നെയെന്ന് ഇടത് മുന്നണി തീരുമാനിച്ചിരുന്നു. എല്‍ഡിഎഫ് യോഗത്തിന് ശേഷം സിപിഐഎം- സിപിഐ നേതാക്കള്‍ എന്‍സിപി നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് സീറ്റ് എന്‍സിപിക്ക് തന്നെ നല്‍കാനുള്ള തീരുമാനമെടുത്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News