കെ.എസ്.ആര്‍.ടി.സി ജീവനക്കാർക്ക് ഇനി മുതൽ ഒന്നാംതീയതി ശമ്പളം; വാക്കുപാലിച്ചെന്ന് മന്ത്രി ഗണേഷ്‌കുമാർ

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ക്ക് ഇനിമുതല്‍ എല്ലാമാസവും ഒന്നാം തീയതി ശമ്പളം നല്‍കുമെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍. ഈ മാസത്തെ ശമ്പളം ചൊവ്വാഴ്ച അഞ്ചുമണിക്ക് ശേഷം ജീവനക്കാരുടെ അക്കൗണ്ടുകളിലെത്തും. ഇനിമുതല്‍ എല്ലാമാസവും ഒന്നാംതീയതി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനാകുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ‘ഞാൻ പറഞ്ഞ വാക്കുപാലിച്ചു’ എന്ന കുറിപ്പോടെയാണ് മന്ത്രി ഇക്കാര്യം വിശദീകരിച്ച വാർത്താസമ്മേളനത്തിൻ്റെ വീഡിയോ ഫെയ്സ്ബുക്കിലും പോസ്റ്റ് ചെയ്തത്.

സംസ്ഥാന സര്‍ക്കാര്‍ ഒരുമാസം 50 കോടിയോളം രൂപ ശമ്പളത്തിനായി കെ.എസ്.ആര്‍.സി.ക്ക് സഹായം നല്‍കുന്നുണ്ട്. സര്‍ക്കാരിന്റെ ഈ സാമ്പത്തിക സഹായം നിലനിര്‍ത്തിക്കൊണ്ടാണ് ഇനിമുതല്‍ എല്ലാമാസവും ഒന്നാം തീയതി ശമ്പളം കൊടുക്കുന്നത്. 79.67 കോടി രൂപയാണ് ഇന്ന് ശമ്പളയിനത്തില്‍ നല്‍കുന്നത്. എസ്.ബി.ഐ.യുമായി ചേര്‍ന്ന് നൂറുകോടിയുടെ ഓവര്‍ഡ്രാഫ്‌റ്റെടുത്താണ് ഇത് നടപ്പാക്കുന്നത്.

സര്‍ക്കാര്‍ പണം നല്‍കുമ്പോള്‍ ഇത് തിരിച്ചടയ്ക്കും. ഇത് ചെറിയ മാനേജ്‌മെന്റ് ടെക്‌നിക് ആണെന്നും കെ.എസ്.ആര്‍.ടി.സി.യുടെ മുഴുവന്‍ കളക്ഷനും എസ്.ബി.ഐ.യ്ക്ക് നല്‍കുമെന്നും അങ്ങനെ കുറച്ച് പലിശ വരുന്നരീതിയില്‍ ഇത് കൈകാര്യംചെയ്യുമെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ 625 കോടിയുടെ സാമ്പത്തിക സഹായം കെ.എസ്.ആര്‍.ടി.സി.ക്ക് കിട്ടി. അദ്ദേഹത്തിന്റെ പിന്തുണകൊണ്ടാണ് ഇത്തരമൊരു പദ്ധതി വിജയിപ്പിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

2021-ല്‍ ആറാം മാസത്തെ ശമ്പളം ജൂലായ് രണ്ടാം തീയതി കൊടുത്തശേഷം കെ.എസ്.ആര്‍.ടി.സി.ക്ക് ഒന്നാം തീയതി ശമ്പളം കൊടുക്കാനോ ഒരുമിച്ച് ശമ്പളം കൊടുക്കാനോ കഴിയാതിരുന്ന സാഹചര്യമാണുണ്ടായിരുന്നത്. അതില്‍ പ്രകടമായ മാറ്റമുണ്ടായി. ഒരുമാസം 50 കോടിയോളം രൂപ സര്‍ക്കാര്‍ സഹായം നല്‍കുന്നുണ്ട്. എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ കരുത്തുറ്റ നേതൃത്വവും അവരുടെ പരിശ്രമവുമാണ് ഇത് വിജയിപ്പിച്ചത്.

കെഎസ്ആര്‍ടിസിക്ക് 10,000 കോടി രൂപയോളം എല്‍ഡിഎഫ് സര്‍ക്കാര്‍ പലതവണകളായി സഹായം നല്‍കി. ഇപ്പോള്‍ 50 കോടി മാസംതോറും നല്‍കുന്നു. കെ.എസ്.ആര്‍.ടി.സി ലാഭത്തിലേക്ക് കടന്നുവെന്ന് പറയാനാകില്ല. പക്ഷേ, വലിയ വ്യത്യാസമുണ്ടാക്കാനായി. അതില്‍ ജീവനക്കാരുടെ പ്രവര്‍ത്തനം എടുത്തുപറയേണ്ടതാണ്. 95 ശതമാനം ജീവനക്കാരും പുതിയ പരിഷ്‌കാരങ്ങളോട് സഹകരിക്കുന്നു. അവര്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്നതിനാല്‍ കെ.എസ്.ആര്‍.ടി.സി.ക്ക് നേട്ടങ്ങളുണ്ടായി.

താന്‍ മന്ത്രിയായി ചുമതലയേറ്റെടുത്തിട്ട് ഒരുവര്‍ഷവും രണ്ടുമാസവുമായി. റിട്ട. ജീവനക്കാരുടെ പെന്‍ഷനായി പണം മാറ്റിവെക്കുന്നുണ്ട്. 2023 മെയ് മാസം വരെയുള്ള പെന്‍ഷന്‍ ആനുകൂല്യം നല്‍കാനായി. അതുവരെ പെന്‍ഷനായ സര്‍വീസ് റെക്കോഡില്‍ തകരാറില്ലാത്ത എല്ലാവര്‍ക്കും ആനുകൂല്യം നല്‍കാനായി. അടുത്തമാസങ്ങളിലെ പെന്‍ഷന്‍ ആനുകൂല്യവിതരണവും വേഗത്തിലാക്കും. വരുമാനത്തിന്റെ അഞ്ചുശതമാനം എല്ലാദിവസവും പെന്‍ഷന്‍കാര്‍ക്കായി മാറ്റിവെയ്ക്കുമെന്നും മന്ത്രി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News