ചെളി വെള്ളം തെറിപ്പിച്ചുവെന്ന് ആരോപണം; കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവറെ ഹെല്‍മറ്റ് കൊണ്ട് അടിച്ചു

കൊല്ലം: ചെളി വെള്ളം തെറിപ്പിച്ചു എന്ന് ആരോപിച്ച് കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവര്‍ക്ക് മര്‍ദ്ദനം. ഹെല്‍മറ്റ് കൊണ്ടാണ് ഡ്രൈവറെ മര്‍ദ്ദിച്ചത്. ഹെല്‍മറ്റ് കൊണ്ട് കൈയ്ക്ക് അടിയേറ്റ കെ.എസ്.ആര്‍.ടി.സി കുളത്തൂപ്പുഴ ഡിപ്പോയിലെ ഡ്രൈവര്‍ സുദര്‍ശനെ (46) ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഡ്രൈവറെ ആക്രമിച്ച സംഭവത്തില്‍ കടപ്പാക്കട ശ്രീ നഗര്‍37 വിനോദ് മന്ദിരത്തില്‍ വിനോദിനെ ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തു കേസ് റജിസ്റ്റര്‍ ചെയ്തു. ഇന്നലെ രാവിലെ 10നു കൊല്ലം ചെമ്മാന്‍മുക്കിനു സമീപമാണു സംഭവം.

കൊല്ലത്തു നിന്നു കുളത്തൂപ്പുഴയ്ക്കു പോയ വേണാട് ലിമിറ്റഡ് സ്റ്റോപ്പ് ബസ് ചെമ്മാന്‍മുക്ക് – അയത്തില്‍ റോഡിലെ വച്ചു വിനോദിന്റെ ദേഹത്തു ചെളി വെള്ളം തെറിപ്പിച്ചതായി ആരോപിച്ചായിരുന്നു മര്‍ദ്ദനം. സ്‌കൂട്ടര്‍ ബസിനു കുറുകെ തടഞ്ഞു നിര്‍ത്തി വാഹനത്തില്‍ നിന്ന് ഇറങ്ങിയ ഇയാള്‍ ഹെല്‍മറ്റ് ഉപയോഗിച്ചു ഡ്രൈവറെ അടിക്കുകയായിരുന്നു.

അടി തടയാന്‍ ശ്രമിക്കുന്നതിനിടെയാണു സുദര്‍ശനന്റെ കൈയ്ക്കു പരുക്കേറ്റത്. സംഭവത്തില്‍ കെഎസ്ആര്‍ടിസി വിവിധ യൂണിയനുകളിലെ ജീവനക്കാര്‍ പ്രതിഷേധിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News