ജയിലിൽ കൊല്ലാൻ 2 സഹ തടവുകാർക്ക് 5 കോടി രൂപയുടെ ക്വട്ടേഷൻ’: കൊടി സുനിയുടെ ഞെട്ടിയ്ക്കുന്ന മൊഴി പുറത്ത്

തിരുവനന്തപുരം:വിയ്യൂർ സെൻട്രൽ ജയിലിൽ തന്നെ കൊലപ്പെടുത്താൻ 2 സഹ തടവുകാർക്ക് 5 കോടി രൂപയുടെ ക്വട്ടേഷൻ കൊടുത്തെന്നു ടിപി കേസ് പ്രതി കൊടി സുനിയുടെ മൊഴി. ഉന്നത ജയിൽ ഉദ്യോഗസ്ഥന്റെ ഒത്താശയോടെ കൊടുവള്ളിയിലെ സ്വർണക്കടത്ത് സംഘമാണു ക്വട്ടേഷൻ ഏൽപിച്ചതെന്നും താൻ ഇത് അറിഞ്ഞതിനാൽ പ്ലാൻ നടപ്പായില്ലെന്നും വിയ്യൂർ ജയിലിലെ വിവാദ ഫോൺ വിളികളെക്കുറിച്ച് അന്വേഷിക്കാനെത്തിയ ഉത്തര മേഖലാ ജയിൽ ഡിഐജിക്കു കൊടി സുനി മൊഴി നൽകി.

ജയിൽ സൂപ്രണ്ടിന്റെ ഓഫിസ് സഹായിയായി പ്രവർത്തിച്ചിരുന്ന ഫ്ലാറ്റ് കൊലക്കേസ് പ്രതി റഷീദ്, മറ്റൊരു കൊലക്കേസ് പ്രതി അനൂപ് എന്നിവരെയാണു കൊടുവള്ളി സംഘം ക്വട്ടേഷൻ ഏൽപിച്ചതെന്നാണു സുനിയുടെ മൊഴി. തന്നെ വകവരുത്താനുള്ള നീക്കത്തെക്കുറിച്ചു സുനിക്കു വിവരം ലഭിച്ചതും ഫോൺ വഴിയാണ്.

ഫോൺ ഉപയോഗിച്ചതിന്റെ പേരിൽ സുനിയെ അതീവ സുരക്ഷാ ജയിലിലേക്കും റഷീദിനെ പൂജപ്പുര സെൻട്രൽ ജയിലിലേക്കും മാറ്റിയിരിക്കുകയാണ്. അനൂപ് ഏതാനും മാസമായി കണ്ണൂർ സെൻട്രൽ ജയിലിലാണ്. ഉത്തരമേഖലാ ജയിൽ ഡിഐജി എം.കെ.വിനോദ് കുമാർ നാളെ പൂജപ്പുരയിലെത്തി റഷീദിന്റെ മൊഴിയെടുക്കും. ഒരു മാസത്തിനിടെ 223 പേരുടെ ഫോണുകളിലേക്ക് 1346 തവണ റഷീദ് ഫോൺ ചെയ്തെന്ന സ്പെഷൽ ബ്രാഞ്ച് കണ്ടെത്തലിനെക്കുറിച്ചും വിവരം ശേഖരിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News