ആദിത്യയുടെ ഫോൺ ലോക്ക് ചെയ്തനിലയിൽ;’കൊറിയൻ സുഹൃത്ത്’ ഫേക്കോ?കൊറിയൻ ഭാഷയിലും കുറിപ്പ്, 16 കാരിയുടെ മരണത്തിൽ ദുരൂഹത

പ്ലസ് വൺ വിദ്യാർഥി ആത്മഹത്യ ചെയ്തു; കൊറിയൻ യുവാവിന്റെ മരണത്തെ തുടർന്നെന്ന് കുറിപ്പ്

കൊച്ചി: വീട്ടിൽനിന്ന് സ്‌കൂളിലേക്കുപോയ പെൺകുട്ടിയെ വീടിനു സമീപമുള്ള കരിങ്കൽ ക്വാറിയിലെ വെള്ളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മാമല കക്കാട് കിണറ്റിങ്കൽപറമ്പിൽ വീട്ടിൽ മഹേഷിന്റെയും രമ്യയുടെയും മകൾ ആദിത്യ (16) യെയാണ് രാവിലെ ഒൻപതോടെ വീടിനു സമീപത്തെ ഉപയോഗശൂന്യമായ ക്വാറിയിൽ മരിച്ച നിലയിൽ കണ്ടത്. ചോറ്റാനിക്കര ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ ലാബ് ടെക്‌നീഷ്യൻ കോഴ്‌സ് ഒന്നാം വർഷ വിദ്യാർഥിനിയാണ്. കൊറിയൻ സുഹൃത്ത് ഒരാഴ്ച മുൻപ് അപകടത്തിൽ മരിച്ചതിലുള്ള വിഷമം കൊണ്ടാണ് മരണമെന്ന് കുട്ടിയുടെ കുറിപ്പ് കിട്ടിയതായി പോലീസ് പറഞ്ഞു.

രാവിലെ 7.45-നാണ് വീട്ടിൽനിന്ന് സ്‌കൂളിലേക്ക് പോകാനായി ഇറങ്ങിയത്. ബസ് സ്റ്റോപ്പിലേക്ക് പോകാനായി പോയ പെൺകുട്ടിയുടെ മൃതദേഹം എതിർദിശയിൽ 100 മീറ്റർ മാറിയുള്ള ക്വാറിയിലാണ് കണ്ടത്. സ്‌കൂൾ ബാഗ് കരയിൽ ഉണ്ടായിരുന്നു. രാവിലെ 9-ഓടെ വെള്ളത്തിൽ മൃതദേഹം പൊങ്ങിക്കിടക്കുന്നത് കുട്ടിയുടെ അമ്മയും ബന്ധുക്കളും ഉൾപ്പെടെ കണ്ടിരുന്നു. എന്നാൽ, ആദിത്യയാണ് മരിച്ചതെന്ന് ആദ്യം ഇവർക്ക് മനസ്സിലായില്ല. പിന്നീട് ഐഡി കാർഡിലെ പേര് കേട്ടപ്പോഴാണ് കുട്ടിയാണെന്ന് മനസ്സിലായത്. രാവിലെ ക്ഷേത്രത്തിൽ പോയി വീട്ടിൽ മടങ്ങിയെത്തി ഭക്ഷണവും കഴിച്ച് സ്‌കൂളിലേക്ക് പോയതാണ്. ചോറ്റാനിക്കര പോലീസ് എത്തി മൃതദേഹം പുറത്തെടുത്ത് കൊച്ചി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തി. സംസ്‌കാരം നടത്തി.

കുട്ടിയുടെ ബാഗിൽ ഉണ്ടായിരുന്ന ബുക്കിൽനിന്ന് ലഭിച്ച ഇംഗ്ലീഷിൽ എഴുതിയ മൂന്നു പേജ് വരുന്ന കുറിപ്പിലാണ് ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട കൊറിയൻ സുഹൃത്തിനെ കുറിച്ചും സുഹൃത്ത് ദിവസങ്ങൾക്കു മുൻപ് മരിച്ചതിനെ കുറിച്ചും പറഞ്ഞിട്ടുള്ളത്. കുട്ടിയുടെ നോട്ട്ബുക്കിൽ കൊറിയൻ ഭാഷയിലുള്ള കുറിപ്പുകളും ഉണ്ട്. അച്ഛനും അമ്മയ്ക്കും തന്നോട് വലിയ സ്‌നേഹം ഉണ്ടെന്നും എന്നാലും സുഹൃത്തിന്റെ മരണം താങ്ങാനാവുന്നതല്ലെന്നും അതിനാൽ ജീവിതം അവസാനിപ്പിക്കാൻ തീരുമാനിക്കുകയാണെന്നുമാണ് കുറിപ്പിൽ പറയുന്നത്. എന്നാൽ, കുട്ടി കബളിപ്പിക്കപ്പെട്ടതാണോ എന്നുള്ള സംശയമുണ്ട്. കുട്ടിയുടെ ഫോൺ ലോക്ക് ചെയ്ത നിലയിലാണ്. ഫോൺ പരിശോധിച്ചാലേ കൂടുതൽ വിവരങ്ങൾ പറയാനാകൂവെന്ന നിലപാടിലാണ് പോലീസ്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number: 1056, 0471-2552056)

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News