KeralaNews

പേരക്കുട്ടിയെ ഹോട്ടൽ മുറിയിലെ ബക്കറ്റിൽ മുക്കി കൊലപ്പെടുത്തിയ കേസ്; പ്രതി കുഴഞ്ഞ് വീണ് മരിച്ചു

കൊച്ചി: കൊച്ചിയിൽ പേരക്കുട്ടിയെ ഹോട്ടൽ മുറിയിലെ ബക്കറ്റിൽ മുക്കി കൊലപ്പെടുത്തിയ കേസിലെ പ്രതി കുഴഞ്ഞ് വീണ് മരിച്ചു. കുഞ്ഞിന്‍റെ അമ്മൂമ്മയായ പി എം സിപ്സിയാണ് പള്ളിമുക്കിലെ ലോഡ്ജിൽ കുഴഞ്ഞ് വീണ് മരിച്ചത്. അമ്പത് വയസ്സായിരുന്നു. മരണത്തിൽ അസ്വഭാവികത ഇല്ലെന്ന് സെൻട്രൽ പൊലീസ് അറിയിച്ചു .ഹൃദയാഘാതമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്.

ഒന്നരവയസ്സുള്ള പേരമകളെ കൊലപ്പെടുത്തിയ കേസിൽ രണ്ടാം പ്രതിയാണ് സിപ്സി. കേസിലെ ഒന്നാം പ്രതി ജോൺ ബിനോയ് ഡിക്രൂസിനൊപ്പം തിങ്കളാഴ്ച രാത്രി ലോഡ്ജിലെത്തിയ സിപ്സി ഇവിടെ വെച്ച് കുഴഞ്ഞ് വീണതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കഴിഞ്ഞ മാർച്ചിലായിരുന്നു നഗരത്തിലെ ഹോട്ടൽ മുറിയിലെ കുളിമുറിയിൽ ഒന്നരവയസ്സുകാരി നോറയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സിസ്പിക്കൊപ്പമുണ്ടായിരുന്ന ജോൺ ബിനോയ് ഡിക്രൂസാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസ് കണ്ടെത്തൽ. അമ്മ വിദേശത്തായിരുന്ന നോറയുടെ സംരക്ഷണ ചുമതല സിപ്സിക്കായിരുന്നു.  കേസിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന രണ്ട് പ്രതികൾക്കും പിന്നീട് ജാമ്യം കിട്ടിയിരുന്നു.

മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവമാണ് കഴിഞ്ഞ മാര്‍ച്ചില്‍ കൊച്ചി കലൂരുളള ഹോട്ടലിൽ നടന്നത്. ഒന്നരവയസ്സുള്ള കുഞ്ഞിനെ അച്ഛന്റെ അമ്മയുടെ സുഹൃത്ത് വെള്ളത്തിൽ മുക്കിക്കൊല്ലുകയായിരുന്നു. അങ്കമാലി കോട്ടശ്ശേരി സ്വദേശി സജീവിന്‍റെയും ഡിക്സിയുടേയും മകൾ നോറ മരിയയാണ് കൊല്ലപ്പെട്ടത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ ഹോട്ടൽ മുറിയിൽ വച്ച് കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊന്നതാണെന്ന് വ്യക്തമായി. സംഭവത്തിൽ കുട്ടിയുടെ പിതാവിന്‍റെ അമ്മയുടെ സുഹൃത്തും പള്ളുരുത്തി സ്വദേശിയുമായ ജോൺ ബിനോയ് ഡിക്രൂസ് (24) പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു.

മുത്തശ്ശി സിപ്സിയും ജോണ്‍ ബിനോയിയും രണ്ട് കുട്ടികളും ലോഡ്ജില്‍ ഒന്നിച്ചായിരുന്നു താമസിച്ചിരുന്നത്. സിപ്സിയുടെ മകന്‍റെ മക്കളാണ് കൂടെയുണ്ടായിരുന്നത്. കുട്ടിയുടെ അമ്മ വിദേശത്ത് ജോലി ചെയ്യുകയാണ്. ടൈല്‍ ജോലിക്കാരനായിരുന്ന കുട്ടിയുടെ പിതാവ് അപകടത്തെ തുടര്‍ന്ന് ജോലിക്ക് പോയിരുന്നില്ല. കുടുംബപ്രശ്നങ്ങളെ തുടര്‍ന്ന് രണ്ട്കുട്ടികളും മുത്തശ്ശിയുടെ കൂടെയാണ് കഴിഞ്ഞിരുന്നത്. കൊലപാതകം നടന്ന ദിവസം കുട്ടിയുടെ പിതൃത്വത്തെ ചൊല്ലി ചില തര്‍ക്കങ്ങള്‍ ഹോട്ടല്‍ മുറിയില്‍ നടന്നിരുന്നു.

ജോണ്‍ ബിനോയ് ആണ് കുട്ടിയുടെ പിതാവെന്നായിരുന്നു ആരോപണം. ഇതില്‍ കുപിതനായാണ് യുവാവ് കുട്ടിയെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്നത്. എന്നാല്‍ ഈ സമയം കുട്ടിയുടെ മുത്തശ്ശി ഹോട്ടലിലുണ്ടായിരുന്നില്ല. തുടര്‍ന്ന് ഒരു മണിയോടെ യുവാവ് മുത്തശ്ശിയെ വിളിച്ച്  കുട്ടി ഛര്‍ദ്ദിച്ചെന്നും ബോധരഹിതയായെന്നും പറഞ്ഞു. ഇവരെത്തിയാണ് കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയത്. എന്നാല്‍ ഇവരുടെ ഒപ്പം യുവാവ് ആശുപത്രിയിലേക്ക് എത്തിയിരുന്നില്ല. ആശുപത്രിയിലെത്തിയ സിപ്സി യുവാവ് പറഞ്ഞത് തന്നെ ആവര്‍ത്തിച്ചു. എന്നാല്‍ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. തുടര്‍ന്ന് നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലാണ് കുട്ടിയുടെ ശ്വാസകോശത്തിലടക്കം വെള്ളം ചെന്നതായി വ്യക്തമായത്. ഇതോടെ കൊലപാതകമെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button