രാത്രിയില്‍ വാതിലിലും ജനലിലും മുട്ടും, ടാപ്പ് തുറന്നിടും, പക്ഷേ ആളെ കാണില്ല; ഭീതിയില്‍ ഒരു ഗ്രാമം

വയനാട്: രാത്രികാലങ്ങളില്‍ വാതിലിലും ജനലിലും മുട്ടി ശബ്ദമുണ്ടാക്കും, അയല്‍ക്കാരെ സഹായത്തിന് വിളിച്ചാല്‍ പുറത്ത് ആളെ കാണില്ല. വയനാട്ടിലെ ഒരു ഗ്രാമം ഏറെ നാളായി ആശങ്കയിലാണ്. പനരത്ത് നിന്ന് ബത്തേരി പാതയിലുളള കായക്കുന്നില്ലാണ് രാത്രികാലത്ത് അജ്ഞാതരെത്തുന്നത്. രാത്രി ഉറക്കം കളയുന്നത് അക്രമികളോ മോഷ്ടാക്കളോ ആണെന്ന ഭീതിയില്‍ പുറത്തിറങ്ങാനാവാതെയിരിക്കുകയാണ് നാട്ടുകാര്‍.

തിങ്കളാഴ്ച രാത്രി കായക്കുന്ന് ബസ് സ്റ്റോപ്പിന് സമീപമുള്ള വടക്കേ കണ്ണമംഗലത്ത് ജോസിന്റെ വീട്ടിലെത്തിയ അജ്ഞാതര്‍ വാതിലിലും ജനലിലും അടിച്ച് ശബ്ദമുണ്ടാക്കിയെന്ന് മാത്രമല്ല, പുറത്തുള്ള പൈപ്പ് തുറന്നിടുകയും ചെയ്തു. ശബ്ദം കേട്ട് പുറത്തിറങ്ങുന്നവരെ ആക്രമിക്കുകയായിരുന്നോ ഇവരുടെ ലക്ഷ്യമെന്നാണ് സംശയം. കഴിഞ് ശനിയാഴ്ചയും സമാന സംഭവമുണ്ടായി.

റോഡില്‍ നിന്ന് അധികം ദൂരെയല്ലാത്ത വീടിന്റെ വാതിലില്‍ കൊട്ടി ശബ്ദമുണ്ടാക്കുകയായിരുന്നു. അയല്‍ക്കാരെ സഹായത്തിന് വിളിച്ചപ്പോള്‍ മുറ്റത്ത് ആരെയും കാണാനായില്ല എന്നായിരുന്നു മറുപടി. ഇതോടെ ഒരു ഗ്രാമം മുഴുവന്‍ ആശങ്കയിലായി. സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതില്‍ അന്വേഷണം നടക്കുന്നതിനിടയിലാണ് പുതിയ സംഭവം.

നടവയല്‍ താഴേ നെല്ലിയമ്പത്ത് നടന്ന ഇരട്ടക്കൊലപാതകത്തില്‍ ഇനിയും പൊലീസിന് പ്രതിയെ കണ്ടെത്താനായിട്ടില്ല. ഈ അന്വേഷണം വഴിതിരിച്ചുവിടാനുള്ള ശ്രമങ്ങളായും വീടുകള്‍ക്ക് നേരെയുള്ള ഇത്തരം നടപടികളെ നിരീക്ഷിക്കുന്നുണ്ട്. മേഖലയില്‍ രാത്രി കാലത്ത് പൊലീസ് പട്രോളിംഗ് ശക്തമാക്കുമെന്നാണ് പൊലീസ് വിശദമാക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News