കൊയിലാണ്ടിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ പ്രവാസിയെ പരിക്കുകളോടെ കണ്ടെത്തി

കോഴിക്കോട്: കൊയിലാണ്ടിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ പ്രവാസിയെ പരിക്കുകളോടെ കണ്ടെത്തി. കുന്ദമംഗലത്ത് തടിമില്ലിന് സമീപത്തു നിന്നാണ് ഇയാളെ കണ്ടെത്തിയത്. തട്ടിക്കൊണ്ടുപോയവര്‍ അവിടെ ഇറക്കിവിട്ടുവെന്നാണ് അഷ്‌റഫ് പറയുന്നത്. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വിദഗ്ധ പരിശോധനയ്ക്കായി പ്രവേശിപ്പിച്ചു.

മാവൂരിലേക്കാണ് തട്ടിക്കൊണ്ടുപോയവര്‍ അഷ്‌റഫിനെ ആദ്യം എത്തിച്ചത്. അവിടുത്തെ തടിമില്ലില്‍ വച്ച് ക്രൂരമായി മര്‍ദിച്ചതെന്നും അഷ്‌റഫ് പറഞ്ഞു. അതേസമയം, കൊടുവള്ളി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്വര്‍ണക്കടത്ത് സംഘമാണ് അഷ്‌റഫിനെ തട്ടിക്കൊണ്ടുപോയതെന്നാണ് സൂചന.

ചൊവ്വാഴ്ച രാവിലെ 6.30 ഓടെയാണ് അഷ്‌റഫിനെ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയത്. വീട്ടിലെത്തിയ സംഘം ആദ്യം അഷ്റഫിന്റെ സഹോദരന് നേരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി. പിന്നീടാണ് അഷറഫിനെ കണ്ടത്. തുടര്‍ന്ന് ഇന്നോവ കാറില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു. സഹോദരന്റെ മൊബൈല്‍ ഫോണും തട്ടിയെടുത്തു.

അഷറഫ് ഒരു മാസം മുമ്പാണ് സൗദിയില്‍ നിന്നു നാട്ടിലെത്തിയത്. ഇയാള്‍ സ്വര്‍ണക്കടത്ത് സംഘത്തിന്റെ കാരിയാറാണെന്ന സംശയത്തിലാണ് പോലീസ്. കൊടുവള്ളി സ്വര്‍ണക്കടത്ത് സംഘങ്ങളുമായി ബന്ധപ്പെട്ടുള്ള അന്വേഷണവും പോലീസ് ആരംഭിച്ചിട്ടുണ്ട്. സംഭവത്തെ കുറിച്ച് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും വിവരങ്ങള്‍ ശേഖരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News