തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഔദ്യോഗിക സർക്കുലറിൽ ബിജെപിയുടെ ചിഹ്നം പതിഞ്ഞ സീൽ ഉൾപ്പെട്ടതുമായി ബന്ധപ്പെട്ട വിവാദത്തിൽ സാമൂഹിക മാധ്യമ ഉപഭോക്താക്കൾക്കെതിരെ കർശന നടപടിയുമായി കേരള പൊലീസ്. ഈ വിഷയത്തിൽ ചർച്ചകൾ നടത്തുകയും സർക്കുലറിന്റെ സ്ക്രീൻഷോട്ട് പങ്കുവെക്കുകയും ചെയ്ത സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്ക് പൊലീസ് നോട്ടീസ് അയച്ചു.
തുടക്കത്തിൽ മാധ്യമപ്രവർത്തകർക്കും വിമർശനമുന്നയിച്ച കോൺഗ്രസ് പ്രവർത്തകർക്കും മാത്രമാണ് നോട്ടീസ് ലഭിച്ചതെന്ന് കരുതിയിരുന്നെങ്കിലും, നിലവിൽ 270-ഓളം എക്സ് ഉപഭോക്താക്കൾക്കെതിരെ നടപടിക്ക് നിർദേശമുണ്ട്. എക്സ് ഹാൻഡിലുകൾക്ക് പുറമെ 200 ഫെയ്‌സ്ബുക്ക് പേജുകൾക്കും 90 ഇൻസ്റ്റഗ്രാം ഐഡികൾക്കും നോട്ടീസ് അയച്ചിട്ടുണ്ട്. വിവാദമായ സർക്കുലറിന്റെ സ്ക്രീൻഷോട്ടുകൾ അടങ്ങിയ പോസ്റ്റുകൾ നീക്കം ചെയ്യണമെന്നാണ് കേരള പൊലീസ് സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകളോട് ആവശ്യപ്പെട്ടിരിക്കുന്നത്.
തിരഞ്ഞെടുപ്പ് കമ്മിഷന്റെ സർക്കുലറിൽ ബിജെപി ചിഹ്നമുള്ള സീൽ വന്നത് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. എന്നാൽ ഇത് വെറുമൊരു ‘ക്ലെറിക്കൽ പിഴവ്’ മാത്രമാണെന്നാണ് ഔദ്യോഗിക വിശദീകരണം. ഈ വിശദീകരണം നിലനിൽക്കെത്തന്നെയാണ്, ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ തടയുന്നതിനായി സ്ക്രീൻഷോട്ടുകൾ പങ്കുവെച്ചവർക്കെതിരെ പൊലീസ് നടപടി.
നിർദേശത്തെത്തുടർന്ന് പല പ്ലാറ്റ്‌ഫോമുകളും പോസ്റ്റുകൾ നീക്കം ചെയ്യാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. എന്നാൽ എക്സ് (X) ഈ പോസ്റ്റുകൾ പൂർണമായും നീക്കം ചെയ്യാൻ തയ്യാറായിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സർക്കുലറിലെ പിശകിനെക്കുറിച്ച് സംസാരിച്ചവർക്കെതിരെ നടപടിയെടുക്കുന്നതിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ വലിയ പ്രതിഷേധം ഉയരുന്നുണ്ട്.
തിരഞ്ഞെടുപ്പ് കമ്മീഷൻ വിവാദം: സോഷ്യൽ മീഡിയ ഉപഭോക്താക്കൾക്കെതിരെ നടപടി കടുപ്പിച്ച് പോലീസ്
News Summary: The Kerala Police have initiated strict action against social media users sharing screenshots of an official Election Commission circular that allegedly featured a seal with the BJP symbol. What began as notices to journalists and Congress activists has now expanded to over 270 X (formerly Twitter) users, 200 Facebook pages, and 90 Instagram accounts. The police have formally requested social media platforms to remove posts containing the controversial screenshots. This crackdown follows the widespread circulation and discussion of the document across digital platforms, leading to a major political and legal face-off in the state.

