‘ശബരിമല ഏശില്ല, കോണ്‍ഗ്രസിലെ ‘സ്ത്രീലമ്പടന്‍മാര്‍’ എന്താണ് കാണിച്ചുകൂട്ടുന്നതെന്ന് മുഖ്യമന്ത്രി

കണ്ണൂര്‍: തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് നല്ല ആത്മവിശ്വാസത്തോടെയാണ് ഉള്ളതെന്നും ചരിത്ര വിജയം നേടുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ഡിഎഫിന് വലിയ പിന്തുണ ലഭിക്കുന്നുവെന്നാണ് ഇതുവരെയുള്ള ചിത്രത്തില്‍നിന്ന് വ്യക്തമാകുന്നത്. ശബരിമല വിഷയമൊന്നും ഒരുതരത്തിലും തിരഞ്ഞെടുപ്പില്‍ ഏശില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘ശബരിമല വിഷയമൊന്നും ഒരുതരത്തിലും തിരഞ്ഞെടുപ്പില്‍ ഏശില്ല. ശബരിമലയില്‍ നടക്കാന്‍ പാടില്ലാത്ത ചിലത് നടന്നുവെന്നത് വസ്തുതയാണ്. ആ കാര്യത്തില്‍ സര്‍ക്കാര്‍ ശക്തമായ നിലപാടാണ് എടുത്തത്. ഈ സര്‍ക്കാര്‍ അല്ലായിരുന്നെങ്കില്‍ ഇത്ര കൃത്യതയോടെയുള്ള നടപടികള്‍ ഉണ്ടാകില്ലെന്ന് വിശ്വാസികള്‍ ഉറപ്പായി കരുതുന്നുണ്ട്. സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ക്ക് അതുകൊണ്ടാണ് വിശ്വാസികളുടെ പിന്തുണ ലഭിക്കുന്നത്. അത് തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റാനുള്ള ദുഷ്പ്രചാരണങ്ങള്‍ ബിജെപിയും യുഡിഎഫും ശ്രമിക്കുന്നത്. രണ്ടുകൂട്ടരും ഇക്കാര്യത്തില്‍ ഒരേ വണ്ടിയിലാണ് സഞ്ചരിക്കുന്നത്’ മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂരില്‍ കുടുംബത്തോടൊപ്പം വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി

ജമാഅത്തെ ഇസ്ലാമി മുസ്ലിം ബഹുജനങ്ങള്‍ തള്ളിയ ഒരു സംഘടനയാണ്. അവരെയാണ് യുഡിഎഫ് കൂട്ടുപിടിച്ചതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ പരാതിയില്‍ സംശയം പ്രകടിപ്പിച്ച കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിനെതിരെ മുഖ്യമന്ത്രി രൂക്ഷ വിമര്‍ശനം നടത്തി.

‘കോണ്‍ഗ്രസില്‍ സ്ത്രീലമ്പടന്‍മാര്‍ എന്താണ് കാണിച്ചുകൂട്ടുന്നത്. വന്ന തെളിവുകളും ഇരയായ ആളുകള്‍ പ്രകടിപ്പിച്ച ആശങ്കകളും പരിശോധിച്ചാല്‍. ഗൗരവമായി കാണേണ്ടതാണ്. നിങ്ങളെ കൊന്നു തള്ളുമെന്നാണ് ഓരോരുത്തരേയും ഭീഷണിപ്പെടുത്തിയിരിക്കുന്നത്. ഇത്തരമൊരു അവസ്ഥ എങ്ങനെ ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ ഉത്തരവാദിത്തപ്പെട്ട പ്രവര്‍ത്തകരുടെ ഭാഗത്ത്‌നിന്ന് വരുന്നുവെന്ന് ആലോചിക്കണം.

നിരവധി കാര്യങ്ങളാണ് ഉയര്‍ന്നുവന്നിരിക്കുന്നത്. വന്നതിനേക്കാള്‍ അപ്പുറത്തുള്ള കാര്യങ്ങളും വന്നേക്കാമെന്നാണ് നാം കാണേണ്ടതാണ്. ലൈംഗിക വൈകൃത കുറ്റവാളികളെ നാടിന് മുന്നില്‍ വന്ന് നിന്ന് വെല്‍ ഡ്രാഫ്റ്റഡ് എന്നൊക്കെ പറഞ്ഞ് ന്യായീകരിക്കാന്‍ ശ്രമിച്ചാല്‍ പൊതുസമൂഹം അംഗീകരിക്കില്ല’ മുഖ്യമന്ത്രി പറഞ്ഞു. രാഹുലിനെതിരായ രണ്ടാം പരാതി വെല്‍ ഡ്രാഫ്റ്റഡ് പരാതി ആയിരുന്നുവെന്ന് സണ്ണി ജോസഫ് പറഞ്ഞിരുന്നു. മാധ്യമങ്ങള്‍ക്ക് നല്‍കിയ ശേഷമാണ് യുവതി തനിക്ക് ഇമെയിലായി പരാതി അയച്ചത്. അതിന് പിന്നില്‍ ലീഗല്‍ ബ്രെയിനുണ്ട്. അതിന്റെ ഉദ്ദേശം അറിയാമെന്നും സണ്ണി ജോസഫ് പറയുകയാണ്ടായി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News