20,000 എയ്ഡഡ് അധ്യാപകരുടെ ആശങ്ക ഒഴിയുന്നു, നിയമനം സ്ഥിരപ്പെടുത്താൻ സർക്കാർ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകളിൽ ജോലി ചെയ്യുന്ന ഏകദേശം 20,000 അധ്യാപകരുടെ നിയമനം സ്ഥിരപ്പെടുത്താൻ സർക്കാർ തീരുമാനം. ഭിന്നശേഷി നിയമനത്തിനായി നിശ്ചിത തസ്തികകൾ മാറ്റിവെച്ചിട്ടുള്ള മറ്റ് മാനേജ്‌മെന്റുകൾക്ക് കീഴിലുള്ള അധ്യാപകർക്കും താൽക്കാലികമായി ജോലി ചെയ്യുന്നവർക്കും സ്ഥിര നിയമനാംഗീകാരം നൽകുമെന്ന് സർക്കാർ ഉത്തരവിൽ പറയുന്നു.

സുപ്രീം കോടതിയിൽ നിലവിലുള്ള കേസുകളുടെ അന്തിമ വിധിക്ക് വിധേയമായിട്ടായിരിക്കും നടപടിയെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഭിന്നശേഷി സംവരണം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് വർഷങ്ങളായി നിലനിന്നിരുന്ന നിയമതടസ്സങ്ങൾ പരിഹരിക്കാനാണ് നീക്കത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.

പ്രധാന നിയമതടസ്സം: 2017-ലെ ഭിന്നശേഷി അവകാശ നിയമപ്രകാരം എയ്ഡഡ് സ്‌കൂളുകളിൽ നാല്ശതമാനം സംവരണം ഉറപ്പാക്കേണ്ടതുണ്ട്. എന്നാൽ, 1996 മുതൽ മുൻകാല പ്രാബല്യത്തോടെ ഇത് നടപ്പിലാക്കണമെന്ന ഹൈക്കോടതി ഉത്തരവ് നിലവിലുള്ള അധ്യാപകരുടെ ജോലിയെ ബാധിക്കുമെന്നതിനാൽ സർക്കാർ അപ്പീൽ നൽകിയിരുന്നു. നിയമതടസ്സങ്ങൾ കാരണം 2021-ന് ശേഷം നിയമിക്കപ്പെട്ട പല അധ്യാപകരും ദിവസവേതനക്കാരായി തുടരേണ്ടി വന്നിരുന്നു.

കോടതി ഇടപെടലും മാറ്റവും: എൻ.എസ്.എസ് (NSS) സ്‌കൂളുകളിലെ ജനറൽ വിഭാഗം നിയമനങ്ങൾക്ക് അംഗീകാരം നൽകിക്കൊണ്ട് സുപ്രീം കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഈ ആനുകൂല്യം സമാന സാഹചര്യത്തിലുള്ള മറ്റ് എയ്ഡഡ് സ്‌കൂൾ മാനേജ്‌മെന്റുകൾക്കും ലഭ്യമാക്കാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. സീനിയർ കൗൺസിലിന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ്  നിർണ്ണായക തീരുമാനം.

സേവന ആനുകൂല്യങ്ങൾ: നിയമനം ക്രമപ്പെടുത്തുന്നതോടെ അധ്യാപകർക്ക് അവരുടെ നിയമന തീയതി മുതലുള്ള എല്ലാ സേവന ആനുകൂല്യങ്ങളും ലഭ്യമാകും. നിയമന അംഗീകാരത്തിനുള്ള നടപടികൾ രണ്ടാഴ്ചയ്ക്കകം പൂർത്തിയാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദ്ദേശം നൽകി.

സർക്കാരിന്റെ മുൻപത്തെ തീരുമാനത്തെ ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ച 442 അധ്യാപകരുടെ കാര്യത്തിൽ അന്തിമ വിധി വന്ന ശേഷമേ തീരുമാനമുണ്ടാകൂ. കോടതി അലക്ഷ്യം ഒഴിവാക്കാനാണ് ഈ അധ്യാപകരെ നിലവിൽ തീരുമാനത്തിൽ നിന്ന് മാറ്റിനിർത്തിയിരിക്കുന്നത്.

ക്രൈസ്തവ സംഘടനകൾ ഉൾപ്പെടെയുള്ള വിവിധ എയ്ഡഡ് സ്‌കൂൾ മാനേജ്‌മെന്റുകൾ സർക്കാരിനെതിരെ പ്രതിഷേധവുമായി രംഗത്തുവന്ന സാഹചര്യത്തിലാണ് രാഷ്ട്രീയ പ്രാധാന്യമുള്ള തീരുമാനം വന്നിരിക്കുന്നത്. 

The Kerala state government has officially decided to regularize the appointments of approximately 20,000 teachers working in aided schools across the state. According to the government order, permanent approval will be granted to teachers in managements that have complied with the Persons with Disabilities (PwD) Act by reserving the mandatory quota of posts for differently-abled candidates. This decision also extends to those currently working on a temporary basis under such managements, providing significant job security to thousands in the education sector.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News