FeaturedKeralaNews

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് സി.എ.ജി റിപ്പോര്‍ട്ട്; പൊതുകടം 32.07 % ആയി ഉയര്‍ന്നു

തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് സിഎജി റിപ്പോര്‍ട്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം പൊതുകടം 32.07 ശതമാനമായി ഉയര്‍ന്നു. മുന്‍ വര്‍ഷത്തെക്കാള്‍ 1.02 ശതമാനമാണ് കടം വര്‍ധിച്ചത്. സംസ്ഥാനത്തിന്റെ മൊത്തം കടം 2,74,136 കോടി രൂപയാണ്. കടം വാങ്ങുന്നത് തുടരുകയാണെങ്കില്‍ ഭാവി തലമുറക്ക് ഭാരമാകുമെന്ന് സി.എ.ജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാന സര്‍ക്കാര്‍ റവന്യു ധന കമ്മികള്‍ നിയന്ത്രിക്കണമെന്നും സിഎജി റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചു.

റവന്യു വരുമാനത്തില്‍ വലിയ വര്‍ധനയാണ് സംസ്ഥാനത്തുണ്ടായത്. 31 ശതമാനം വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. 2015-16 ല്‍ 69,033 കോടി രൂപയായിരുന്നു റവന്യു വരുമാനം. 2019 -20 ല്‍ ഇത് 90,225 കോടി രൂപയായി. എന്നാല്‍ സര്‍ക്കാരിനെ ആശങ്കയിലാക്കി റവന്യു വരുമാനത്തിന്റെ 21 ശതമാനം വിനിയോഗിച്ചത് പലിശയടക്കാനാണ്.

മുന്‍ സാമ്പത്തിക വര്‍ഷങ്ങളിലെ അധിക ചെലവ് ക്രമപ്പെടുത്തിയില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. 2011 മുതല്‍ 2018 വരെ ക്രമപ്പെടുത്താത്തത് 4735 കോടി രൂപയാണ്. അപര്യാപ്തമായ ചെലവ് നിയന്ത്രണമാണ് നടക്കുന്നതെന്ന് സി.എ.ജി റിപ്പോര്‍ട്ടില്‍ ആരോപിച്ചു.

അതിനിടെ, പ്രളയ മുന്നൊരുക്കത്തില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചുവെന്ന് സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ദേശീയ ജലനയം അനുസരിച്ച് കേരള സംസ്ഥാന ജലനയം പുതുക്കിയില്ലെന്നും പ്രളയ നിയന്ത്രണത്തിനും, പ്രളയ നിവാരണത്തിനുമുള്ള വ്യവസ്ഥകള്‍ സംസ്ഥാന ജല നയത്തില്‍ ഇല്ലായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

ഗുരുതരമായ പാളിച്ചകളും വീഴ്ചകളും ചൂണ്ടിക്കാട്ടുന്നതാണ് സിഎജി റിപ്പോര്‍ട്ട്. 2018 ലെ പ്രളയ സമയത്ത് ഇടമലയാര്‍ റിസര്‍വോയറിമ് റൂള്‍ കര്‍വ് ഉണ്ടായിരുന്നില്ലെന്നും സിഎജി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. ഫ്ളഡ് ഹസാര്‍ഡ് മാപ്പ് സംസ്ഥാനത്ത് ലഭ്യമല്ല. മഴ, നദിയുടെ ഒഴുക്ക് എന്നിവയുടെ തല്‍സമയ ഡേറ്റ ലഭിക്കാന്‍ സംവിധാനം ഇല്ലെന്നും 2018 ലെ പ്രളയ ശേഷവും അണക്കെട്ട് സൈറ്റും സര്‍ക്കാര്‍ ഓഫിസുകളിലെയും ആശയവിനിമയ അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലെന്നും സിഎജി റിപ്പോര്‍ട്ട് വിലയിരുത്തുന്നു.

1983 രൂപീകരിച്ച ഇടുക്കി റിസര്‍വോയറിന്റെ റൂള്‍ കര്‍വ് പുനരവലോകനം ചെയ്തില്ലെന്ന് സിഎജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ചെറുതോണി നദിതീരത്തെ കയ്യേറ്റങ്ങള്‍ നദിയുടെ സ്വാഭാവിക ഒഴുക്കിനെ തടസപ്പെടുത്തി. ഇത് 2018 ലെ പ്രളയത്തില്‍ നാശ നഷ്ടങ്ങള്‍ക്ക് കാരണമായി. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പ്രളയ ഭീഷണി ഉണ്ടാകാതിരിക്കാനുള്ള മുന്നൊരുക്കം ഉണ്ടായില്ല.

ചെങ്കല്‍ തോട്ടിലെ വെള്ളം പെരിയാര്‍ നദിയിലേയ്ക്ക് വഴി തിരിച്ചു വിടാനുള്ള കനാല്‍ ഉണ്ടായിരുന്നില്ല. തോട്ടപ്പള്ളി സ്പില്‍വേയുടെ ലീഡിങ്ങ് ചാനല്‍ ആഴവും, വീതിയും കൂട്ടാനുള്ള ഡ്രെഡ്ജിംഗ് ലക്ഷ്യം കണ്ടില്ല. സ്പില്‍വെ കവാടത്തിലെ 500 ലധികം മരങ്ങള്‍ സ്പില്‍വെ ശേഷി കുറച്ചു. 2018 ലെ ആലപ്പുഴയില്‍ പ്രളയ സാഹചര്യത്തിന് ഇത് കാരണമായെന്നും സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു. 2018 പ്രളയത്തെ തുടര്‍ന്നുള്ള അറ്റകുറ്റപണികള്‍ പൂര്‍ത്തിയായത് 18 ശതമാനം മാത്രമാണ്. 2021 ഏപ്രില്‍ വരെയുള്ള കണക്കാണ് സിഎജി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button