പിണറായി വിജയന്‍ മണ്ടനല്ല, ഇടതുപക്ഷം ബഹളം വെയ്ക്കുന്നില്ല; 12 മന്ത്രിമാര്‍ പരാജയപ്പെടും എന്നുള്ളത് വി ഡി സതീശന്റെ ആഗ്രഹം; തുടര്‍ഭരണം ഉണ്ടാകുമെന്ന് വെളളാപ്പളളി നടേശന്‍

തിരുവനന്തപുരം: യുഡിഎഫ് മുഖ്യമന്ത്രി ആരാകണമെന്ന ചര്‍ച്ചകളിലേക്ക് കടക്കുമ്പോഴു കേരളത്തില്‍ തുടര്‍ഭരണം ഉണ്ടാകുമെന്ന അവകാശവാദങ്ങള്‍ ശക്തമാണ്. കേരളത്തില്‍ തുടര്‍ഭരണമുണ്ടാകുമെന്ന് അവകാശപ്പെട്ട് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍. യുഡിഎഫും എല്‍ഡിഎഫും പരസ്പരം അവര്‍ ജയിക്കുമെന്ന് പറഞ്ഞുകൊണ്ടിരിക്കുകയാണെന്നും യുഡിഎഫ് അധികാരത്തില്‍ വരും എന്നതിനാണ് മാധ്യമങ്ങള്‍ പ്രചാരണം കൊടുക്കുന്നതെന്നും വെളളാപ്പളളി പറഞ്ഞു.

പക്ഷെ അവസാനം കാത്തുസൂക്ഷിച്ച മാമ്പഴം പിണറായി കൊത്തിക്കൊണ്ടുപോകുമോ എന്ന് കാത്തിരുന്ന് കാണേണ്ടിവരും. പിണറായി വിജയന്‍ മണ്ടനല്ലെന്നും ഇടതുപക്ഷം ബഹളം വയ്ക്കുന്നില്ല, ബഹളം വയ്ക്കുന്നത് ഇപ്പുറത്തുളളവരാണെന്നും വെളളാപ്പളളി നടേശന്‍ പറഞ്ഞു. യുഡിഎഫ് ക്യാമ്പില്‍ ഇമേജ് ബില്‍ഡ് ചെയ്യാനുളള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു. 12 മന്ത്രിമാര്‍ പരാജയപ്പെടും എന്നുള്ളത് വി ഡി സതീശന്റെ ആഗ്രഹമാണെന്നും ചെറിയ ഭൂരിപക്ഷത്തിലായിരിക്കും എല്‍ഡിഎഫ് അധികാരത്തില്‍ വരികയെന്നും അദ്ദേഹം പറഞ്ഞു.

ഇലക്ട്രിസ്റ്റി ബോര്‍ഡ് ഒരു ചതിയന്‍ ചന്തുവായി മാറി. അതൊരു വെളളാനയാണെന്നും വെളളാപ്പളളി പറഞ്ഞു. ‘അതിനകത്തിരുന്ന് ഉദ്യോഗസ്ഥര്‍ കനത്ത ശമ്പളം വാങ്ങുന്നുമുണ്ട്. വൈദ്യുതി പ്രതിസന്ധിയുണ്ടെന്നും വൈദ്യുതി കുറവാണെന്നും എല്ലാവര്‍ക്കുമറിയാം. എന്നാല്‍ ക്ഷാമം പരിഹരിക്കാന്‍ കാലാകാലങ്ങളില്‍ വന്ന സര്‍ക്കാരുകള്‍ പുതിയ പദ്ധതികള്‍ കൊണ്ടുവരണ്ടേ സോളാര്‍ ഫിക്സ് ചെയ്ത് കറണ്ട് സപ്ലെ ചെയ്തവന് കാശുമില്ല. ഇലക്ട്രിസിറ്റി ബോര്‍ഡ് ചതിയന്‍ ചന്തുവായി മാറിയിരിക്കുകയാണ്’- വെളളാപ്പളളി നടേശന്‍ പറഞ്ഞു.

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍ ശ്രീലേഖയെയും അദ്ദേഹം വിമര്‍ശിച്ചു. ആര്‍ ശ്രീലേഖയ്ക്ക് താനെന്ന ഭാവമാണെന്നും അധികപ്രസംഗിയാണെന്ന് ആളുകള്‍ക്ക് തോന്നിയെന്നും വെളളാപ്പളളി പറഞ്ഞു. പാര്‍ട്ടിക്ക് വിധേയരായിരിക്കണമെന്നും ശ്രീലേഖയുടെ സമീപനം സംഘടനാ ബോധമുളള ആളുകള്‍ക്ക് ചേര്‍ന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. വേലിയില്‍ ഇരുന്ന പാമ്പിനെ എടുത്ത് തോളില്‍ ഇട്ടതുപോലെയാണോ എന്ന് സംശയമായെന്നും രാജീവ് ചന്ദ്രശേഖറിന് അവരെ കൊണ്ടുവന്ന കാര്യത്തില്‍ തെറ്റുപറ്റിയെന്നും വെളളാപ്പളളി കൂട്ടിച്ചേര്‍ത്തു.

അതേസമയം വോട്ടെണ്ണലിന് ഒരാഴ്ച മാത്രം അവശേഷിക്കെ മത്സരം കടുത്തുവെന്ന തിരിച്ചറിവില്‍ സി.പി.ഐക്ക് പിന്നാലെ ഇടതുമുന്നണിയിലെ ചെറുകക്ഷികളിലും ആശങ്കയിലാണ്. സി.പി.എമ്മിനെയും സി.പി.ഐയെയും മാറ്റി നിര്‍ത്തിയാല്‍ 24 സീറ്റുകളിലാണ് ഇക്കുറി പ്രധാന ഘടക കക്ഷികള്‍ മത്സരിച്ചതെങ്കിലും ഉറപ്പ് പറയാവുന്ന സീറ്റുകളുടെ എണ്ണത്തില്‍ വലിയ ആത്മവിശ്വാസമില്ല. കൂട്ടിക്കിഴിച്ചാല്‍ ആറ്. ‘നല്ല മത്സരം’, ‘നേരിയ മേല്‍കൈ’ എന്നിങ്ങനെയാണ് നേതാക്കളുടെ വിലയിരുത്തല്‍.

12 സീറ്റുകളില്‍ ജനവിധി തേടിയ മാണി കോണ്‍ഗ്രസിന് മൂന്ന് സീറ്റ് കിട്ടിയാല്‍ ആശ്വാസം. രണ്ടെണ്ണമായാലും അദ്ഭുതപ്പെടാനില്ല. വിജയപ്രതീക്ഷയില്‍ ഒന്നാം സ്ഥാനത്തുള്ളത് എന്‍. ജയരാജ് മത്സരിച്ച കാഞ്ഞിരപ്പള്ളിയാണ്. അത് കഴിഞ്ഞേ ജോസ് കെ. മാണിയുടെ പാലായെ പാര്‍ട്ടിക്കാര്‍പോലും എണ്ണുന്നുള്ളൂ. മണ്ഡലത്തിന്റെ പൊതുസ്വഭാവം യു.ഡി.എഫിന് അനുകൂലമെങ്കിലും റാന്നിയില്‍ പ്രമോദ് നാരായണന്‍ ‘കട്ടയ്ക്ക് കട്ട’ എന്ന പ്രതീതിയിലാണ്. ഇടുക്കിയില്‍ റോഷി അഗസ്റ്റിന്റെ കാര്യത്തിലും പ്രതീക്ഷയില്‍ ഇടിവുണ്ട്. പൂഞ്ഞാറിലും (സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍), ചങ്ങനാശ്ശേരിയിലും (ജോബ് മൈക്കിള്‍) ടൈറ്റ് ഫൈറ്റാണ്.

പി.ജെ ജോസഫിന്റെ സിറ്റിങ് സീറ്റായ തൊടുപുഴയില്‍ ഇക്കുറി മകന്‍ അപുവാണ് മത്സരിച്ചതെങ്കിലും മാണി കോണ്‍ഗ്രസ് പ്രതീക്ഷ പുലര്‍ത്തുന്നില്ല. പിറവത്തും പെരുമ്പാവൂരിലും ചാലക്കുടിയിലും ഇരിക്കൂറിലുമെല്ലാം സാഹചര്യം സമാനം. ആര്‍.ജെ.ഡി മത്സരിച്ച വടകര, കല്‍പറ്റ, കൂത്തുപറമ്പ് സീറ്റുകളില്‍ നേരിയ വിജയ പ്രതീക്ഷയുള്ളത് കൂത്തുപറമ്പിലാണ് (പി.കെ. പ്രവീണ്‍). കഴിഞ്ഞവട്ടം 9,541 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചത് മുന്‍നിര്‍ത്തിയാണ് ഈ സാധ്യത വിലയിരുത്തല്‍. സ്ഥാനാര്‍ഥി മാറിയതും ഭരണവിരുദ്ധ വികാരവും എങ്ങനെ സ്വാധീനിക്കുമെന്നതും കണ്ടറിയണം.

മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ സോഷ്യലിസ്റ്റ് ജനതാദള്‍ (ഐ.എസ്.ജെ.ഡി) ചിറ്റൂരിലും എറണാകുളത്തും തിരുവല്ലയിലുമാണ് മത്സരിച്ചത്. നന്നായി വിയര്‍ത്തെങ്കിലും തിരുവല്ലയില്‍ മാത്യു ടി. തോമസ് വിജയപ്രതീക്ഷ പുലര്‍ത്തുന്നുണ്ട്.

തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍നിന്ന് പടിയിറങ്ങിയ കൃഷ്ണന്‍കുട്ടി വിജയിച്ച ചിറ്റൂരില്‍ ഇക്കുറി അഡ്വ. കെ. മുരുകദാസ് കടുത്ത മത്സരമാണ് നേരിട്ടത്. എറണാകുളത്തും സമാനമാണ് സ്ഥിതി. കോവളത്ത് തര്‍ക്കത്തെ തുടര്‍ന്ന് ഇക്കുറി ഇടതു സ്വതന്ത്രന്‍ ജനവിധി തേടിയതിനാല്‍ ഐ.എസ്.ജെ.ഡിയുടെ കള്ളിയില്‍ വരില്ല. എന്‍.സി.പി മത്സരിച്ച എലത്തൂരിലും (മന്ത്രി എ.കെ. ശശീന്ദ്രന്‍) കുട്ടനാട്ടിലും (തോമസ് കെ.തോമസ്) ഈസി വാക്കോവറല്ലെന്ന് നേതാക്കള്‍തന്നെ സമ്മതിക്കുന്നു.

എലത്തൂരില്‍ 38,502 വോട്ടിന്റെ ഭൂരിപക്ഷത്തിന് കഴിഞ്ഞവട്ടം ജയിച്ചതാണ് എ.കെ. ശശീന്ദ്രന്റെ ആത്മവിശ്വാസം. പക്ഷേ, കുട്ടനാട്ടില്‍ കുറച്ച് കൂടി സങ്കീര്‍ണമാണ് രാഷ്ട്രീയ സാഹചര്യങ്ങള്‍. കോണ്‍ഗ്രസ് എസിന്റെ സിറ്റിങ് സീറ്റായ കണ്ണൂരില്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും പരുങ്ങലിലാണ്. സമാന സാഹചര്യമാണ് പത്തനാപുരത്ത് മന്ത്രി കെ.ബി. ഗണേഷ് കുമാറും (കേരള കോണ്‍ഗ്രസ്-ബി) അഭിമുഖീകരിക്കുന്നത്. ആര്‍.എസ്.പി ലെനിനിസ്റ്റ് പ്രതിനിധിയായി കോവൂര്‍ കുഞ്ഞുമോന്‍ മത്സരിച്ച കുന്നത്തൂരിലും സാഹചര്യം അത്ര പന്തിയല്ല.

SNDP General Secretary Vellappally Natesan predicts a continuation of the LDF government in Kerala despite a tight electoral race. He criticized the UDF’s “image building” efforts and lashed out at BJP candidate R. Sreelekha and the functioning of the Electricity Board. Meanwhile, smaller allies within the LDF are reportedly anxious as surveys indicate tough competitions in their key strongholds.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News