26.1 C
Kottayam
Monday, April 29, 2024

സഞ്ജു വീണ്ടും പരാജയം,വിഷ്ണു വിനോദിന് വെടിക്കെട്ട് സെഞ്ചുറി! ഒഡീഷക്കെതിരെ കേരളത്തിന് മികച്ച സ്‌കോര്‍

Must read

ആളൂര്‍: വിജയ് ഹസാരെ ട്രോഫിയില്‍ ഒഡീഷയ്‌ക്കെതിരായ മത്സരത്തില്‍ കേരളത്തിന് മികച്ച സ്‌കോര്‍. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത കേരളം വിഷ്ണു വിനോദിന്റെ (85 പന്തില്‍ 120) സെഞ്ചുറി കരുത്തില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 286 റണ്‍സാണ് അടിച്ചെടുത്തത്. സഞ്ജു സാംസണടക്കമുള്ള (21 പന്തില്‍ 15) താരങ്ങള്‍ നിരാശപ്പെടുത്തിയപ്പോള്‍ അഖില്‍ സ്‌കറിയ (34), അബ്ദുള്‍ ബാസിത് (48) മികച്ച പ്രകടനം പുറത്തെടുത്തു. ഒഡീഷക്ക് വേണ്ടി അഭിഷേക് യാദവ് നാല് വിക്കറ്റെടുത്തു. മറുപടി ബാറ്റിംഗ് ആരംഭിച്ച ഒഡീഷ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 22 ഓവറില്‍ മൂന്നിന് 93 എന്ന നിലയിലാണ്.

ഒരു ഘട്ടത്തില്‍ അഞ്ചിന് 112 എന്ന നിലയിലായിരുന്നു കേരളം. സഞ്ജുവിന് പുറമെ മുഹമ്മദ് അസറുദ്ദീന്‍ (12), രോഹന്‍ കുന്നുമ്മല്‍ (17), സച്ചിന്‍ ബേബി (2), ശ്രേയസ് ഗോപാല്‍ (13) എന്നിവര്‍ക്ക് തിളങ്ങാനായില്ല. സ്‌കോര്‍ബോര്‍ഡില്‍ 27 റണ്‍സുള്ളപ്പോഴാണ് അസറുദ്ദീന്റെ വിക്കറ്റ് നഷ്ടമാകുന്നത്. രോഹന്‍ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും നിരാശപ്പെടുത്തി.

ഇരുവരേയും പ്രയാഷ് കുമാര്‍ സിംഗ് പുറത്താക്കി. ഇതോടെ 10.5 ഓവറില്‍ കേരളം രണ്ടിന് 56 എന്ന നിലയിലായി. തൊട്ടടുത്ത ഓവറിലെ ആദ്യ പന്തില്‍ സഞ്ജുവും മടങ്ങി. രാജേഷ് മോഹന്തിക്കായിരുന്നു വിക്കറ്റ്. കഴിഞ്ഞ മത്സരത്തിലെ സെഞ്ചുറിക്കാരന്‍ സച്ചിന്‍ ബേബിക്ക് ഇന്ന് അതേ പ്രകടനം ആവര്‍ത്തിക്കാനായില്ല. ബാറ്റിംഗ് ഓര്‍ഡറില്‍ സ്ഥാനക്കയറ്റം ലഭിച്ച ശ്രേയസ് ഗോപാലിനാവട്ടെ അവസരം മുതലാക്കാനായില്ല.

പിന്നീട് വിഷ്ണു നടത്തിയ പോരാട്ടമാണ് പൊരുതാവുന്ന സ്‌കോറിലേക്ക് കേരളത്തെ നയിച്ചത്. അഖിലിനൊപ്പം 98 റണ്‍സ് കൂട്ടിചേര്‍ക്കാന്‍ വിഷ്ണുവായി. 58 പന്തില്‍ 34 റണ്‍സെടുത്ത അഖിലിനെ അഭിഷേക് മടക്കി. 42-ാം ഓവറിലാണ് താരം മടങ്ങിയത്. അധികം വൈകാതെ വിഷ്ണുവും പവലിയനില്‍ തിരിച്ചെത്തി. 85 പന്തുകള്‍ മാത്രം നേരിട്ട താരം എട്ട് സിക്‌സും അഞ്ച് ഫോറും നേടി. തുടര്‍ന്ന് ബാസിത്തിന്റെ വെടിക്കെട്ട് കൂടിയായപ്പോള്‍ കേരളം സുരക്ഷിത തീരത്തെത്തി. 

27 പന്തുകള്‍ നേരിട്ട ബാസിത് മൂന്ന് വീതം സിക്‌സും ഫോറും നേടി. വൈശാഖ് ചന്ദ്രന്‍ (4), ബേസില്‍ തമ്പി (3) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. അഖിന്‍ സത്താര്‍ (0) പുറത്താവാതെ നിന്നു. മറുപടി ബാറ്റിംഗില്‍ അനുരാഗ് സാരംഗി (0), സുബ്രാന്‍ഷു സേനാപതി (16), ഗോവിന്ദ് പോഡര്‍ (7) എന്നിവരുടെ വിക്കറ്റുകളാണ് ഒഡീഷയ്ക്ക് നഷ്ടമായത്. ബേസില്‍ തമ്പി, അഖില്‍, ശ്രേയസ് എന്നിവര്‍ക്കാണ് വിക്കറ്റ്.

ശക്തരായ രണ്ട് ടീമുകള്‍ക്കെതിരായ മത്സരമാണ് കേരളം പൂര്‍ത്തിയാക്കിയത്. ഇനി കളിക്കേണ്ടതെല്ലാം താരതമ്യേന ദുര്‍ബലരായ എതിരാളികളോടാണ്. ത്രിപുര, റെല്‍വേസ്, പോണ്ടിച്ചേരി, സിക്കിം എന്നിവരോടാണ് കേരളത്തിന്റെ ശേഷിക്കുന്ന മത്സരങ്ങള്‍. ഇന്ന് ഒഡീഷക്കെതിരെ ഒരു മാറ്റവുമായിട്ടാണ് കേരളം ഇറങ്ങിയത്. സിജോമോന്‍ ജോസഫിന് പകരം വൈശാഖ് ചന്ദ്രന്‍ ടീമിലെത്തി.

കേരളം: രോഹന്‍ കുന്നുമ്മല്‍, മുഹമ്മദ് അസറുദ്ദീന്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍ / വിക്കറ്റ് കീപ്പര്‍), സച്ചിന്‍ ബേബി, വിഷ്ണു വിനോദ്, അബ്ദുള്‍ ബാസിത്, ശ്രേയസ് ഗോപാല്‍, ബേസില്‍ തമ്പി, അഖില്‍ സ്‌കറിയ, അഖിന്‍ സത്താര്‍, വൈശാഖ് ചന്ദ്രന്‍. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week