കേരള കോൺഗ്രസ് എമ്മിന് കനത്ത തിരിച്ചടി;മത്സരിച്ച 12 സീറ്റിലും പിന്നിൽ

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവരുമ്പോൾ കേരള കോൺഗ്രസ് എമ്മിന് കനത്ത തിരിച്ചടി. പാർട്ടിയുടെ ശക്തികേന്ദ്രങ്ങളിലടക്കം മത്സരിച്ച 12 സീറ്റുകളിലും പിന്നിലാണ്. സംസ്ഥാനത്തുടനീളം ഭരണവിരുദ്ധ വികാരം ശക്തമാകുകയും യു.ഡി.എഫ് തരംഗം പ്രകടമാവുകയും ചെയ്തതോടെ അതിന്റെ ഏറ്റവും വലിയ ഇരയായി കേരള കോൺഗ്രസ് (എം) മാറിയിരിക്കുകയാണ്.

കേരള കോൺഗ്രസ് രാഷ്ട്രീയത്തിന്റെ ഹൃദയഭൂമിയായി അറിയപ്പെടുന്ന പാലായിൽ പാർട്ടി ചെയർമാൻ ജോസ് കെ. മാണി പിന്നിലാണ്. പാർട്ടിയിലെ രണ്ടാമനായ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും ഇടുക്കിയിൽ പിന്നിലാണ്. കാഞ്ഞിരപ്പള്ളിയിൽ മുതിർന്ന നേതാവ് എൻ. ജയരാജിനെതിരെ കോൺഗ്രസിന്റെ റോണി കെ. ബേബി ഏകദേശം 3,000 വോട്ടുകൾക്ക് മുന്നിലാണ്. പൂഞ്ഞാറിൽ സെബാസ്റ്റ്യൻ കുളത്തുങ്കലും 3000-ൽ അധികം വോട്ടുകൾക്ക് പിന്നിലാണ്.

പി.ജെ. ജോസഫുമായുള്ള തർക്കത്തെത്തുടർന്ന് യു.ഡി.എഫ് വിട്ട് എൽ.ഡി.എഫിലെത്തിയ കേരള കോൺഗ്രസ് (എം), 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിലും 2020-ലെ തദ്ദേശ തിരഞ്ഞെടുപ്പിലും കോട്ടയം ജില്ലയിൽ ഇടതുമുന്നണിക്ക് വലിയ മുന്നേറ്റം നേടിക്കൊടുത്തിരുന്നു. 2021-ൽ 12 സീറ്റിൽ മത്സരിച്ച പാർട്ടി അഞ്ച് സീറ്റിലാണ് ജയിച്ചത്. 2016-ൽ യുഡിഎഫിന്റെ ഭാഗമായും അഞ്ച് സീറ്റിലാണ് പാർട്ടി വിജയിച്ചത്.

തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് ഉയർന്നുകേട്ട മുന്നണിമാറ്റ വാർത്തകൾ തള്ളിക്കൊണ്ട് കേരള കോൺഗ്രസിനെ ഇടതുപക്ഷത്ത് തന്നെ ചേർത്തുനിർത്തിയ ജോസ് കെ. മാണിക്കും പാർട്ടിക്കും ഇത് കഠിന സാഹചര്യമാണ്. മറുവശത്ത്, കേരള കോൺഗ്രസ് ജേക്കബ് വിഭാഗം ഏഴ് സീറ്റുകളിൽ മുന്നിട്ട് നിൽക്കുകയാണ്.

English Summary

Kerala Congress (M) is facing a severe setback in the 2026 Kerala Assembly elections, trailing in all 12 seats it contested. The UDF wave across the state has hit the party’s strongholds in Central Travancore. Key leaders, including Chairman Jose K. Mani in Pala and Minister Roshy Augustine in Idukki, are currently trailing behind their UDF rivals. This electoral rout for the KCM, which shifted to the LDF in the previous term, raises existential questions for the party as the anti-incumbency wave favors the Congress-led front.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News