29.1 C
Kottayam
Saturday, May 4, 2024

പെനാൽട്ടിയിൽ തട്ടി ബ്ലാസ്റ്റേഴ്സ് വീണു, ഹൈദരാബാദിന് കിരീടം

Must read

മഡ്‌ഗാവ്: ഈ രാത്രി മഞ്ഞപ്പട ആരാധകര്‍ (Manjappada) മറക്കില്ല, ഉറങ്ങില്ല…ഐഎസ്എല്ലില്‍ (ISL 2021-22) ഫറ്റോര്‍ഡയിലെ മഞ്ഞക്കടലിനെ സാക്ഷിയാക്കി കലാശപ്പോരിലെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഹൈദരാബാദിനോട് (Hyderabad FC) പൊരുതിക്കീഴടങ്ങി കേരള ബ്ലാസ്റ്റേഴ്‌സ് (Kerala Blasters). കിരീടത്തോളം പോന്ന റണ്ണറപ്പുമായാണ് മഞ്ഞപ്പടയുടെ മടക്കം. ഹൈദരാബാദിന്‍റെ കന്നി കിരീടമാണിത്. 

കിക്കോഫായി ആദ്യ മിനുറ്റിനുള്ളില്‍ തന്നെ ബ്ലാസ്റ്റേഴ്‌സ് ആദ്യ ആക്രമണത്തിന് കുതിച്ചു. 11-ാം മിനുറ്റില്‍ സൗവിക് ചക്രവര്‍ത്തിയുടെ ലോംഗ് റേഞ്ചര്‍ ഗില്ലിന്‍റെ കൈകളിലൊരുങ്ങി. 15-ാം മിനുറ്റില്‍ ഖബ്രയുടെ ക്രോസ് ഡയസിന്‍റെ തലയില്‍ തലോടി പുറത്തേക്ക് പോയി. 20-ാം മിനുറ്റില്‍ രാഹുല്‍ കെ പിയുടെ ഷോട്ട് ബാറിന് മുകളിലൂടെ കടന്നുപോയി. തൊട്ടുപിന്നാലെ ആല്‍വാരോ വാസ്‌ക്വസ് ഹൈദരാബാദ് ഗോള്‍മുഖത്ത് കനത്ത ഭീഷണിയൊരുക്കി. 30-ാം മിനുറ്റില്‍ പോസ്റ്റിന്‍റെ വലത് ഭാഗത്തേക്ക് പതിവ് ശൈലിയില്‍ ലൂണ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. 

39-ാം മിനുറ്റില്‍ വാസ്‌ക്വസിന്‍റെ ബുള്ളറ്റ് ഷോട്ട് ക്രോസ് ബാറില്‍ തട്ടിത്തെറിച്ചത് മഞ്ഞപ്പടയ്‌ക്ക് തിരിച്ചടിയായി. തൊട്ടുപിന്നാലെ ഹൈദരാബാദിന്‍റെ കൗണ്ടര്‍ അറ്റാക്കും വിജയിച്ചില്ല. ഇഞ്ചുറിടൈമില്‍ ഗില്ലിന്‍റെ തകര്‍പ്പന്‍ സേവ് രക്ഷയ്‌‌ക്കെത്തി. ഹൈദരാബാദ് സ്‌ട്രൈക്കര്‍ ബെര്‍ത്തലോമ്യൂ ഒഗ്‌ബെച്ചെയെ പൂട്ടാന്‍ ബ്ലാസ്റ്റേഴ്‌സിനായി. ഇതോടെ ഇരു ടീമും ഗോള്‍രഹിതമായി ഇടവേളയ്‌ക്ക് പിരിഞ്ഞു. 

രണ്ടാംപകുതിയുടെ തുടക്കത്തില്‍ ജാവോ വിക്‌ടറിന്‍റെ ലോംഗ് റേഞ്ചര്‍ ഗില്‍ പറന്ന് തടുത്തിട്ടു. 55-ാം മിനുറ്റില്‍ ഫസ്റ്റ് ഷോട്ട് കളിച്ച ഒഗ്‌ബെച്ചെയുടെ ലക്ഷ്യം പാളി. 62-ാം മിനുറ്റില്‍ ഒഗ്‌ബെച്ചെയുടെ മറ്റൊരു ഷോട്ട് കൂടി പാളി. എന്നാല്‍ 69-ാം മിനുറ്റില്‍ മലയാളിക്കരുത്തില്‍ ബ്ലാസ്റ്റേഴ്‌സ് മുന്നിലെത്തി. കട്ടിമണിയയുടെ പ്രതിരോധം തകര്‍ത്ത ലോംഗ് റേഞ്ചറിലൂടെ രാഹുല്‍ കെ പി ബ്ലാസ്റ്റേഴ്‌സിനെ മുന്നിലെത്തിച്ചു. തൊട്ടുപിന്നാലെ ബോക്‌സിന് തൊട്ടുപുറത്തുനിന്ന് ഹൈദരാബാദിന്‍റെ മിന്നല്‍ ഫ്രീകിക്ക് ഗില്ലിന്‍റെ ഗംഭീര സേവില്‍ അപ്രത്യക്ഷമായത് ബ്ലാസ്റ്റേഴ്‌സിനെ കാത്തു. 

ഇരു ടീമും ആക്രമണം കടുപ്പിച്ചപ്പോള്‍ 88-ാം മിനുറ്റില്‍ ടവോരയുടെ ലോംഗ് വോളി ഹൈദരാബാദിനെ ഒപ്പമെത്തിച്ചു. പിന്നാലെ നാല് മിനുറ്റ് ഇഞ്ചുറിടൈം ലഭിച്ചെങ്കിലും ടീമുകള്‍ക്ക് മുതലാക്കാനായില്ല. 110-ാം മിനുറ്റില്‍ മാര്‍കോ ലെസ്‌കോവിച്ചിന്‍റെ ഗോള്‍ലൈന്‍ സേവ് ബ്ലാസ്റ്റേഴ്‌സിന് രക്ഷയായി. മത്സരം എക്‌സ്‌ട്രാ‌ടൈമിലേക്ക് നീങ്ങിയപ്പോഴും ഗോള്‍ മാറിനിന്നു. ഇതോടെയാണ് മത്സരം നാടകീയമായ പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. 

ബ്ലാസ്റ്റേഴ്‌സ് താരം ലെസ്‌കോവിച്ചിന്‍റെ ആദ്യ കിക്ക് കട്ടിമണി സേവ് ചെയ്തു. എന്നാല്‍ ജാവോ വിക്ടര്‍ ഹൈദരാബാദിനായി ലക്ഷ്യം കണ്ടു. അതേസമയം നിഷുകുമാറിന്‍റെ ഷോട്ടും കട്ടിമണി തടുത്തിട്ടു. പിന്നാലെ സിവേറിയോയുടെ കിക്ക് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. ആയുഷ് അധികാരി ലക്ഷ്യം കണ്ടതോടെ മഞ്ഞപ്പട ശ്വാസം വീണ്ടെടുത്തു. ഹൈദരാബാദ് താരം ഖമാറയുടെ കിക്ക് വലയിലെത്തിയപ്പോള്‍ മഞ്ഞപ്പടയുടെ ജീക്‌സണ്‍ സിംഗ് പാഴാക്കി. നാലാം കിക്ക് ലക്ഷ്യത്തിലെത്തിച്ച് ഹാളി ചരണ്‍ നര്‍സാരി ഹൈദരാബാദിന് കിരീടം സമ്മാനിച്ചു. 

പ്രഭ്‌സുഖന്‍ ഗില്‍(ഗോളി), സന്ദീപ് സിംഗ്, ആര്‍വി ഹോര്‍മിപാം, മാര്‍കോ ലെസ്‌കോവിച്ച്, ഹര്‍മന്‍ജോത് ഖബ്ര, പ്യൂട്ടിയ, അഡ്രിയാന്‍ ലൂണ, ജീക്‌സണ്‍ സിംഗ്, രാഹുല്‍ കെ പി, പെരേര ഡയസ്, ആല്‍വാരോ വാസ്‌ക്വസ്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week