KeralaNews

കോവിഡ് ഭീഷണിയല്ലാത്ത ഒരാള്‍ ആര്‍.ടിപി.സി.ആര്‍ പരിശോധന നടത്തണമെന്നു നിര്‍ബന്ധിക്കാനാവുമോ?; ഹൈക്കോടതി

കൊച്ചി: മറ്റുള്ളവര്‍ക്കു കൊവിഡ് പരത്താന്‍ ഒരു സാധ്യതയുമില്ലാത്ത ഒരാള്‍ പുറത്തുപോവുന്നതിന് ആര്‍ടി പിസിആര്‍ പരിശോധന നടത്തണമെന്ന് എങ്ങനെ നിര്‍ബന്ധിക്കാനാവുമെന്ന് ഹൈക്കോടതി. കൊവിഡ് മാര്‍ഗ നിര്‍ദേശങ്ങള്‍ ചോദ്യം ചെയ്തുള്ള ഹര്‍ജി പരിഗണിച്ചുകൊണ്ടാണ്, ജസ്റ്റിസ് പിബി സുരേഷ് കുമാര്‍ സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം ആരാഞ്ഞത്. ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ പ്രതികരണവും കോടതി ആരാഞ്ഞു.

കെടിഡിസി ഹോട്ടല്‍ ജീവനക്കാരനായ തിരുവനന്തപുരം സ്വദേശിയാണ് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. ജോലിക്കു പോവുന്നതിന് ഒരു ഡോസ് വാക്സിനോ എഴുപത്തിരണ്ടു മണിക്കൂര്‍ മുമ്പെടുത്ത ആര്‍ടി പിസിആര്‍ പരിശോധനാ ഫലമോ വേണമെന്ന മാര്‍ഗ നിര്‍ദേശത്തെയാണ് ഹര്‍ജിയില്‍ ചോദ്യം ചെയ്തിട്ടുള്ളത്.

മറ്റുള്ളവര്‍ക്കു കൊവിഡ് പിടിപെടാന്‍ കാരണമാവുന്നതിനു സാധ്യതയില്ലാത്ത ഒരാളെ പരിശോധന നടത്താന്‍ നിര്‍ബന്ധിക്കാനാവില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. വാക്സിന്‍ എടുക്കണോയെന്നത് ഒരാളുടെ വ്യക്തിപരമായ കാര്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി.ഹര്‍ജിയില്‍ വിശദ വാദം കേള്‍ക്കുമെന്ന് കോടതി അറിയിച്ചു.

കൊവിഷീല്‍ഡ് വാക്‌സിന്റെ രണ്ട് ഡോസുകള്‍ക്കിടയിലെ ഇടവേള കഴിഞ്ഞ ദിവസം ഹൈക്കോടതി കുറച്ചിരിന്നു. താത്പര്യമുള്ളവര്‍ക്ക് കൊവിഷില്‍ഡിന്റെ രണ്ടാമത്തെ ഡോസ് 28 ദിവസത്തിന് ശേഷം സ്വീകരിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. എന്നാല്‍ സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ വാക്‌സിന് ഈ ഇളവ് ബാധകമായിരിക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

വാക്‌സീന്‍ ഡോസുകള്‍ക്കിടയിലെ ഇടവേള കുറയ്ക്കണം എന്നാവശ്യപ്പെട്ട് കിറ്റക്‌സ് ഗ്രൂപ്പ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ വിധി. കൊവിഷീല്‍ഡ് വാക്‌സീന്റെ ഇടവേള കുറയ്ക്കുന്നതിനെതിരെ കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ നിലപാട് എടുത്തിരുന്നു. എന്നാല്‍ ഈ നിലപാട് തള്ളിയാണ് ഹൈക്കോടതിയുടെ വിധി വന്നിരിക്കുന്നത്.

2021 ജനുവരിയില്‍ വാക്‌സിനേഷന്‍ പ്രക്രിയ ആരംഭിക്കുമ്പോള്‍ കൊവിഷീല്‍ഡ് വാക്‌സീന്റെ രണ്ട് ഡോസുകള്‍ തമ്മിലുള്ള ഇടവേള ആറ് ആഴ്ച അഥവാ 42 ദിവസമായിരുന്നു. പിന്നീട് കേന്ദ്ര ആരോഗ്യമന്ത്രാലയം ഈ ഇടവേള 84 ദിവസമാക്കി ഉയര്‍ത്തിയിരുന്നു. വാക്‌സീന്റെ ഗുണഫലം വര്‍ധിപ്പിക്കാനാണ് ഇടവേള വര്‍ധിപ്പിച്ചതെന്നായിരുന്നു സര്‍ക്കാര്‍ വാദം.

രോഗവ്യാപനം തടയുക എന്ന ഉദ്ദേശത്തോടെ തങ്ങളുടെ ജീവനക്കാര്‍ക്ക് പെട്ടെന്ന് വാക്‌സീന്‍ നല്‍കാന്‍ അനുവദിക്കണം എന്ന് ആവശ്യപ്പെട്ടാണ് കിറ്റക്‌സ് ഗ്രൂപ്പ് ഹൈക്കോടതിയെ സമീപിച്ചത്. മുഴുവന്‍ ജീവനക്കാര്‍ക്കുമായുള്ള വാക്‌സീന്‍ തങ്ങള്‍ വാങ്ങി സ്റ്റോക്ക് ചെയ്യുകയും ആദ്യഡോസ് നല്‍കുകയും ചെയ്തുവെന്നും എന്നാല്‍ സര്‍ക്കാര്‍ നിശ്ചയിച്ച 84 ദിവസത്തെ ഇടവേള വരെ വാക്‌സീന്‍ കേടാകാതെ സൂക്ഷിക്കാനാവില്ലെന്നും അതിനാല്‍ അടിയന്തരമായി രണ്ടാം ഡോസ് നല്‍കാന്‍ അനുമതി വേണം എന്നായിരുന്നു കിറ്റക്‌സിന്റെ ആവശ്യം.

84 ദിവസം എന്ന ഇടവേള രാജ്യത്താകമാനം നടപ്പാക്കപ്പെടുന്നില്ലെന്ന് വിധിയില്‍ ഹൈക്കോടതി ചൂണ്ടിക്കാട്ടുന്നു. അടിയന്തരമായി വിദേശത്തേക്ക് പോകുന്ന വിദ്യാര്‍ത്ഥികള്‍ക്കും മറ്റു പ്രൊഫഷണലുകള്‍ക്കും നിലവില്‍ 28 ദിവസത്തെ ഇടവേളയില്‍ വാക്‌സീന്‍ എടുക്കാന്‍ സാധിക്കുന്നുണ്ട്. രാജ്യത്തെ പൗരന്‍മാര്‍ക്ക് രണ്ട് തരം നീതി വാക്‌സീന്റെ കാര്യത്തില്‍ നടപ്പാക്കുന്നത് ശരിയല്ല. സ്വന്തം പണം മുടക്കി വാക്‌സീന്‍ സ്വീകരിക്കുന്നവര്‍ക്കെങ്കിലും 28 ദിവസത്തെ ഇടവേളയില്‍ രണ്ടാം ഡോസ് എടുക്കാന്‍ അനുമതി നല്‍കണമെന്ന് വിധിയില്‍ ഹൈക്കോടതി വ്യക്തമാക്കി.

സര്‍ക്കാര്‍ ആശുപത്രികള്‍ വഴിയുള്ള സൗജന്യ വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ക്ക് നിലവിലെ പോലെ 84 ദിവസത്തെ ഇടവേളയില്‍ രണ്ടാം ഡോസ് വാക്‌സീന്‍ എടുക്കാം. വാക്‌സീന്‍ ഇടവേള കുറച്ച് കൊണ്ട് സ്ലോട്ട് ബുക്ക് ചെയ്യാനുള്ള സൗകര്യം അടിയന്തരമായി കോവിന്‍ ആപ്പിലും വെബ്‌സൈറ്റിലും ഉള്‍പ്പെടുത്താനും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

84 ദിവസത്തെ ഇടവേള നിശ്ചയിക്കാന്‍ കാരണമെന്താണെന്ന് ഹൈക്കോടതി കേന്ദ്രസര്‍ക്കാരിനോട് ചോദിച്ചിരുന്നു. ഇടവേള വര്‍ധിപ്പിച്ചാല്‍ കൊവിഷില്‍ഡിന്റെ ഗുണഫലം കൂടുമെന്നായിരുന്നു കേന്ദ്രത്തിന്റെ മറുപടി. എന്നാല്‍ അന്തിമവിധിയില്‍ ഈ വാദത്തിന് ശാസ്ത്രീതമായ തെളിവില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button