കാട്ടാക്കട കൊലപാതകം :വീഴ്ച വരുത്തിയ പോലീസുകാര്‍ക്ക് സസ്പെന്‍ഷന്‍

തിരുവനന്തപുരം : കാട്ടാക്കടയില്‍ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് സംഗീത് എന്ന യുവാവിനെ അടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ നാല് പോലീസുകാര്‍ക്ക് സസ്പെന്‍ഷന്‍. മണ്ണ് മാഫിയുടെ ആക്രമണം അറിയിച്ചിട്ടും സ്ഥലത്തെത്താന്‍ വൈകിയതിനു എഎസ്‌ഐ അനില്‍കുമാര്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഹരികുമാര്‍ , ബൈജു, സുകേശ് എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്. രാത്രി 12.45 ന് തന്നെ സംഗീത് പോലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചെങ്കിലും ഒന്നര മണിക്കൂറിന് ശേഷമാണ് പോലീസ് സ്ഥലത്തെത്തിയത്.

സംഗീത് കൊല്ലപ്പെട്ട ദിവസം രാത്രി ഒരു മണിക്ക് സ്റ്റേഷനില്‍ വിവരം കിട്ടിയിരുന്നു. പൊലിസ് വീഴ്ച വരുത്തിയെന്ന പരാതി പരിശോധിക്കുമെന്നും റിപ്പോര്‍ട്ട് വന്നാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമഭയില്‍ വ്യക്തമാക്കിയിരുന്നു. യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ പോ ലീസിന് വീഴ്ച സംഭവിച്ചതായി നേരത്തെ സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ആക്രമണ വിവരം സ്റ്റേഷനില്‍ അറിയിച്ചിട്ടും സ്ഥലത്തെത്താന്‍ ഒന്നര മണിക്കൂര്‍ വൈകിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതിപ്പട്ടികയിലുള്ള എട്ട് പേരെയും പോലീസ് പിടികൂടിയിട്ടുണ്ട്.മണ്ണുമാന്തിയന്ത്രം ഉടമ സജു, ടിപ്പര്‍ ഉടമ ഉത്തമന്‍, ജെസിബി ഓടിച്ച വിജിന്‍, ടിപ്പര്‍ ഓടിച്ച ലിനു, സംഘത്തിലുണ്ടായിരുന്ന മിഥുന്‍, ഇവരെ സഹായിച്ച ലാല്‍കുമാര്‍, അനീഷ്, ബൈജു എന്നിവരാണ് അറസ്‌റിലായത്.

അനുമതിയില്ലാതെ അര്‍ധരാത്രി മണ്ണിടിച്ചു കടത്താനുള്ള ശ്രമം തടഞ്ഞതിനാണു വിമുക്ത ഭടനും പ്രവാസിയുമായ കാട്ടാക്കട കീഴാറൂര്‍ കാഞ്ഞിരംവിള ശ്രീ മംഗലത്തില്‍ സംഗീതിനെ മണ്ണുമാഫിയ സംഘം മണ്ണുമാന്തി യന്ത്രത്തിന്റെ ബക്കറ്റ് കൊണ്ട് ഇടിച്ചുവീഴ്ത്തി കൊലപ്പെടുത്തിയത്. വ്യാഴാഴ്ച രാത്രി 11.30നായിരുന്നു സംഭവം. സംഗീതിന്റെ വീടിനു പിന്നിലെ ഭൂമിയില്‍ നിന്നു സംഘം മണ്ണിടിച്ചു തുടങ്ങി.വീട്ടില്‍ ഇല്ലാതിരുന്ന സംഗീത് വിവരമറിഞ്ഞ് 12 മണിയോടെയെത്തി സ്ഥലത്തെത്തി ഇത് തടഞ്ഞു. ഇതിനു മുന്‍പു നാലു ലോഡ് മണ്ണ് ഇവര്‍ കടത്തിയിരുന്നു.

വാക്കേറ്റത്തിനിടെ മണ്ണുമാന്തി യന്ത്രത്തിന്റെയും ടിപ്പറിന്റെയും ഉടമകളെത്തി. ആദ്യം അനുനയിപ്പിക്കാന്‍ ശ്രമിച്ച സംഘം പിന്നെ ഭീഷണിപ്പെടുത്തി. ടിപ്പറും മണ്ണുമാന്തിയും പുറത്തു കടക്കാതിരിക്കാന്‍ കാര്‍ കുറുകെ നിര്‍ത്തി പോലീസിനെ വിവരമറിയിക്കാന്‍ സംഗീത് വീട്ടിലേക്കു കയറിയതും സംഘത്തിലൊരാള്‍ കാര്‍ തള്ളി റോഡിലേക്കു മാറ്റിയിട്ടശേഷം മണ്ണുമാന്തിയും ടിപ്പറുമായി കടക്കാന്‍ ശ്രമിച്ചു. ഇതു കണ്ടു സംഗീത് തിരിച്ചെത്തി തടയാന്‍ ശ്രമിച്ചപ്പോള്‍ മണ്ണുമാന്തി യന്ത്രത്തിന്റെ ബക്കറ്റ് ഉപയോഗിച്ച് ഇടിച്ചുവീഴ്ത്തുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News