കൊച്ചി: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ അനുഭവങ്ങള്‍ വിവരിച്ച് ദൃക്സാക്ഷിയും കൊല്ലപ്പെട്ട കൊച്ചി സ്വദേശി എന്‍. രാമചന്ദ്രന്റെ മകളുമായ ആരതി. വെടിയൊച്ച കേട്ട് തങ്ങള്‍ കാട്ടിലേക്ക് ഓടിയെന്നും അവിടെവെച്ചാണ് ഭീകരവാദികള്‍ അച്ഛനെ വെടിവെച്ചതെന്നും ആതിര വ്യക്തമാക്കി. ഭീകരര്‍ അച്ഛനെ കൊലപ്പെടുത്തിയതും അതിന് ശേഷം ആരതി രക്ഷപ്പെട്ടതും തുടര്‍ന്ന് കശ്മീരിലെ ജനങ്ങള്‍ സഹായിച്ചതിനെ കുറിച്ചുമാണ് ആരതി മാധ്യമങ്ങളോട് വിവരിച്ചത്. കശ്മീരില്‍ തന്നെ സഹായിക്കുന്നതിനായി രണ്ട് ഡ്രൈവര്‍മാരാണ് കൂടെ ഉണ്ടായിരുന്നത്. അവരോട് ദൈവം നിങ്ങളെ രക്ഷിക്കട്ടെയെന്ന് പറഞ്ഞിട്ടാണ് മടങ്ങിയതെന്ന് ആരതി പറഞ്ഞു. ഡ്രൈവര്‍മാരായ മുസാഫിറും സമീറും എല്ലാത്തിനും കൂടെനിന്നുവെന്നും സഹോദരിയോടെന്ന പോലെയാണ് തന്നോട് പെരുമാറിയതെന്നും ആരതി പറഞ്ഞു.
”അനുജത്തിയെ കൊണ്ട് നടക്കുന്നതുപോലെയാണ് ഇരുവരും തന്നെ കൊണ്ടുനടന്നത്. മൃതദേഹം തിരിച്ചറിയുന്നതിനും മറ്റ് കാര്യങ്ങള്‍ക്കുമായി രാത്രി മൂന്നുമണിവരെ ആശുപത്രിയില്‍നിന്നു. കശ്മീരില്‍ പോയപ്പോള്‍ എനിക്ക് രണ്ട് സഹോദരന്മാരെ കിട്ടിയെന്നാണ് യാത്രയാക്കാന്‍ വന്നപ്പോള്‍ ഞാന്‍ അവരോട് പറഞ്ഞത്. അള്ളാഹു നിങ്ങളെ രക്ഷിക്കട്ടെയെന്ന് അവരോട് പറഞ്ഞു. പ്രദേശവാസികളാണ് അമ്മയ്ക്ക് താമസിക്കാൻ ഇടംനല്‍കിയത്.”- ആരതി പറഞ്ഞു.
ഭീകരാക്രമണമാണെന്ന് മനസ്സിലായപ്പോള്‍ ഓടിയെന്നും കാടിനു നടുവിലെ പുല്‍മേടിലെത്തിയപ്പോള്‍ ഭീകരവാദി മുന്നിലെത്തിയെന്നും ആരതി പറഞ്ഞു. വെടിയേറ്റ് വീണ അച്ഛനെ കെട്ടിപ്പിടിച്ചപ്പോള്‍ തന്റെ തലയ്ക്ക് തോക്ക് ചൂണ്ടിയെന്നും ആരതി കൂട്ടിച്ചേര്‍ത്തു.
”വെടിയൊച്ച കേട്ടു. ഭീകരാക്രമണമാണെന്ന് മനസ്സിലായപ്പോള്‍ എല്ലാവരും പരിഭ്രമിച്ച് ഓടി. അച്ഛനും അമ്മയും ഞാനും എന്റെ കുട്ടികളും എല്ലാംകൂടി ഓടി. തുടര്‍ന്ന് ടോയ്ലറ്റ് പോലെയുള്ള ചെറിയ കെട്ടിടത്തിനു പിറകില്‍ രണ്ടുമിനിറ്റോളം നിന്നു. അവിടെനിന്ന് ഫോണ്‍ വിളിക്കാന്‍ ശ്രമിച്ചെങ്കിലും റെയ്ഞ്ചുണ്ടായിരുന്നില്ല. അവിടെനിന്ന് ഫെന്‍സിന്റെ അടിയിലൂടെ രക്ഷപ്പെട്ട് കാടിനു നടുവിലെ പുല്‍മേടിലെത്തി. അവിടെ എത്തിയപ്പോഴേക്കും ഒരു ഭീകരവാദി മുന്നിലെത്തി. അയാള്‍ ഒരു വെടിയുതിര്‍ത്തപ്പോഴേക്ക് ഞങ്ങളെല്ലാം മരവിച്ചുപോയി. അതോടെ അച്ഛനും ഞാനും മക്കളും ഒരുവശത്ത്, വേറെയുള്ള ചിലര്‍ മറുവശത്ത് അങ്ങനെ ഞങ്ങള്‍തന്നെ പല പല ഗ്രൂപ്പായി.
“അക്രമി ഓരോ ഗ്രൂപ്പിന്റെ അടുത്തുപോയി എന്തൊക്കെയോ ചോദിച്ച് ഷൂട്ട് ചെയ്യും. അടുത്ത ഗ്രൂപ്പിന്റെ അടുത്ത് പോയി ചോദിക്കും, ഷൂട്ട് ചെയ്യും… ഞങ്ങളെല്ലാവരോടും കിടക്കാന്‍ പറഞ്ഞിരുന്നു. അങ്ങനെ ഞങ്ങള്‍ നിലത്ത് കിടന്നു. ഞങ്ങളുടെ അടുത്തെത്തിയപ്പോള്‍ ഒരു വാക്കാണ് ചോദിച്ചത്. കലിമ അങ്ങനെ എന്തോ. രണ്ടു പ്രാവശ്യമേ ചോദിച്ചുള്ളൂ. ഞങ്ങള്‍ക്ക് അറിയില്ല എന്ന് പറഞ്ഞു. അപ്പോള്‍ത്തന്നെ ഞങ്ങളുടെ മുന്‍പില്‍വെച്ച് അച്ഛനെ വെടിവെച്ചു. ഉടനെത്തന്നെ അച്ഛനെ കെട്ടിപ്പിടിച്ചപ്പോള്‍ എന്റെ തലയ്ക്കും തോക്ക് ചൂണ്ടി. അപ്പോഴേക്ക് കുട്ടികള്‍ വാവിട്ടു നിലവിളിച്ചു. തുടര്‍ന്ന് അയാള്‍ നടന്നുനീങ്ങി. അച്ഛന്‍ മരിച്ചെന്ന് മനസ്സിലായതോടെ മക്കളെയുംകൊണ്ട് അവിടെനിന്ന് പെട്ടെന്ന് ഇറങ്ങി ഓടി. ഒരു മണിക്കൂറോളം ഓടിയാണ് രക്ഷപ്പെട്ടത്.
“ഭീകരരില്‍ രണ്ടുപേരെയാണ് ഞങ്ങള്‍ കണ്ടത്. അതില്‍ ഒരാളാണ് ഞങ്ങളുടെയടുത്തേക്ക് വന്നത്. അവര്‍ എത്രപേരുണ്ടായിരുന്നെന്ന് അറിയില്ല. ഞങ്ങള്‍ ഓടുമ്പോള്‍ കുതിരകള്‍ ഓടുന്നുണ്ടായിരുന്നു. അവയുടെ കാല്‍ച്ചുവടു നോക്കിയാണ് ഞങ്ങള്‍ താഴേക്കെത്തിയത്. ഇതിനിടെ ഫോണിന് റെയ്ഞ്ച് ലഭിച്ചു. ഡ്രൈവറെ വിളിച്ചറിയിച്ച് പത്തുമിനിറ്റ് കഴിഞ്ഞപ്പോഴേക്ക് സൈന്യം ഇരച്ചെത്തി. അമ്മ നാട്ടിലെത്തിയശേഷമാണ് മരണവിവരം അറിഞ്ഞത്.”- ആരതി പറഞ്ഞു.

