16 വയസ്സിന് താഴെയുള്ളവർക്ക് മൊബൈൽ ഫോൺ നിരോധനം ആലോചിക്കുന്നതായി കർണാടക സർക്കാർ

ബെംഗളൂരു: 16 വയസ്സിന് താഴെയുള്ളവർ മൊബൈൽ ഫോണും സോഷ്യൽ മീഡിയയും ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്താൻ ഒരുങ്ങി കർണാടക സർക്കാർ.

ശനിയാഴ്ച ബെംഗളൂരുവിൽ നടന്ന സംസ്ഥാനത്തെ സർവകലാശാലകളിലെ വൈസ് ചാൻസലർമാരുടെ (വിസി) സമ്മേളനത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ ഇക്കാര്യം ചർച്ച ചെയ്തു. വിഷയത്തിൽ വിസിമാരുടെ അഭിപ്രായങ്ങൾ തേടുകയും ചെയ്തു.

മൊബൈൽ ആസക്തി, ഓൺലൈൻ ഗെയിമിംഗ്, സോഷ്യൽ മീഡിയ, പഠനത്തിലുണ്ടാക്കുന്ന സ്വാധീനം, ശാരീരിക പ്രശ്‌നങ്ങൾ തുടങ്ങിയ ആശങ്കകൾ സിദ്ധരാമയ്യ ചർച്ചയിൽ ഉന്നയിച്ചു. വിഷയത്തിൽ വിസിമാർ വ്യത്യസ്ത അഭിപ്രായങ്ങളാണ് പ്രകടിപ്പിച്ചത്.

കോവിഡ് മഹാമാരിക്കുശേഷം സ്‌കൂളുകളിൽ പതിവായ മൊബൈൽ ഫോണുകൾ ഉപയോഗിച്ച് ഹോംവർക്ക് നൽകുന്നതിനെ ചിലർ കുറ്റപ്പെടുത്തി. മൊബൈൽഫോൺ പൂർണമായി നിരോധിക്കുന്നതിന് പകരം ചില സൈറ്റുകൾക്ക് നിയന്ത്രണമേർപ്പെടുത്തണമെന്ന വാദമാണ് ചിലർ മുന്നോട്ടുവെച്ചത്. യോഗത്തിൽ ഓസ്‌ട്രേലിയയിലെ കുട്ടികൾക്കുള്ള സാമൂഹിക മാധ്യമ നിരോധനം മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

കുട്ടികൾക്ക്, പ്രത്യേകിച്ച് നിർമിതബുദ്ധിയുടെയും സാമൂഹിക മാധ്യമങ്ങളുടെയും ഉത്തരവാദിത്തപൂർണമായ ഉപയോഗം ഉറപ്പാക്കുന്നതിനുള്ള നടപടികളെക്കുറിച്ച് സംസ്ഥാന സർക്കാർ കൂടിയാലോചന നടത്തിവരികയാണെന്ന് കർണാടക ഐടി മന്ത്രി പ്രിയങ്ക് ഖാർഗെ വെള്ളിയാഴ്ച നിയമസഭയെ അറിയിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News