ഒരു വശം തളര്‍ന്ന അമ്മ കുഞ്ഞിനെ മുക്കിക്കൊന്നത് മൂത്ത കുട്ടിയുടെ സഹായത്തോടെ; കുട്ടിയേയും പ്രതിചേര്‍ത്തേക്കും

കാഞ്ഞിരപ്പള്ളി: ദാരിദ്ര്യവും അപമാനവും മൂലം നവജാത ശിശുവിനെ അമ്മ വെള്ളത്തില്‍ മുക്കിക്കൊന്ന സംഭവത്തില്‍ ഇവരുട മൂത്ത കുട്ടിയേയും പ്രതി ചേര്‍ക്കുമെന്ന് പൊലീസ്. കുറ്റസമ്മതം നടത്തിയതിനെ തുടര്‍ന്ന് അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മുതിര്‍ന്ന കുട്ടിയുടെ സഹായത്തോടെയാണ് കുഞ്ഞിനെ വെള്ളത്തില്‍ ഇട്ടതെന്ന് നിഷ പോലീസിനോട് പറഞ്ഞു.

ഇടക്കുന്നം മുക്കാലി മരൂര്‍മലയില്‍ സുരേഷിന്റെ ഭാര്യ നിഷ ആണ് പൊലീസ് കസ്റ്റഡിയിലായിരിക്കുന്നത്. മൂന്നു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ കന്നാസിലെ വെള്ളത്തില്‍ മുക്കി കൊല്ലുകയായിരുന്നു. സുരേഷിന്റെയും നിഷയുടെയും ആറാമത്തെ കുട്ടിയാണിത്. ദാരിദ്ര്യം മൂലം കുട്ടിയെ വളര്‍ത്താന്‍ കഴിയില്ലെന്ന ഭീതിയും നാട്ടുകാരുടെ പരിഹാസവും ഭയന്നാണ് കുഞ്ഞിനെ കൊന്നതെന്നു നിഷ പറഞ്ഞു.

ഒരുവശം തളര്‍ന്നു പോയ താന്‍ മുതിര്‍ന്ന കുട്ടിയുടെ സഹായത്തോടെയാണ് കുഞ്ഞിനെ വെള്ളത്തിലിട്ടതെന്നും നിഷ പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. കുഞ്ഞ് അബദ്ധത്തില്‍ കൈയില്‍ നിന്നു വെള്ളത്തില്‍ വീണു മരിച്ചതാണെന്നാണു നിഷ ആദ്യം പൊലീസിനു മൊഴി നല്‍കിയത്.

എന്നാല്‍ കുഞ്ഞിനെ വെള്ളത്തിലിട്ടു കൊന്നതാണെന്ന നിലയില്‍ ഇവരുടെ കുട്ടികളില്‍ ഒരാള്‍ പൊലീസിനു മൊഴി നല്‍കി. ഇതോടെ വീണ്ടും ചോദ്യം ചെയ്തപ്പോള്‍ നിഷ കുറ്റം സമ്മതിച്ചു.ഞായറാഴ്ചയാണ് നിഷ പ്രസവിച്ചത്. വീട്ടില്‍ത്തന്നെയായിരുന്നു പ്രസവം.

പ്രസവ ശേഷം വേണ്ടത്ര ശുശ്രൂഷ നിഷയ്ക്ക് ലഭിച്ചില്ലെന്നു വൈദ്യ പരിശോധനയില്‍ കണ്ടെത്തി. ഇതേത്തുടര്‍ന്ന് കാഞ്ഞിരപ്പള്ളി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് റിമാന്‍ഡ് ചെയ്ത നിഷയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News