കോഴിക്കോട്: വിവാദമായ കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ അറസ്റ്റിലായ ഡിവൈഎഫ്‌ഐ നേതാവ് ജിതിൻ ഭാസ്‌കറിന് ജാമ്യം. കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് വി.എസ്. ബിന്ദു കുമാരിയാണ് ജാമ്യം അനുവദിച്ചത്. നേരത്തെ ജാമ്യാപേക്ഷയിൽ രണ്ട് തവണ വാദം വിധി പറയുന്നത് മാറ്റിയിരുന്നു. കേസിൽ അറസ്റ്റിലായതിന് ശേഷം ജിതിൻ ഭാസ്‌കർ കഴിഞ്ഞ 16-ാം തീയതിമുതൽ റിമാൻഡിലാണ്.
വടകര ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതോടെയാണ് ജില്ലാ കോടതിയെ സമീപിച്ചത്. ഡിവൈഎഫ്‌ഐ വടകര ബ്ലോക്ക് കമ്മറ്റി മെമ്പറും, സിപിഎം തിരുവള്ളൂർ തുരുത്തി ലോക്കൽ കമ്മറ്റി അംഗവുമായിരുന്നു ജിതിൻ. ബ്രോഡ്കാസ്റ്റ് വഴി 200 പേർക്ക് ജിതിൻ സന്ദേശം അയച്ചുവെന്നും തെളിവ് നശിപ്പിച്ചുവെന്നുമാണ് പോലീസ് കണ്ടെത്തിയത്.
ജില്ലാ ഫോറൻസിക്ക് വിഭാഗത്തിന് ഇത് സംബന്ധിച്ച തെളിവ് ലഭിച്ചിട്ടുണ്ട്. ‘വടകര സ്‌ക്വാഡ്’ എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ മറ്റൊരു ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണൻ സ്‌ക്രീൻ ഷോട്ട് പ്രചരിപ്പിച്ചിരുന്നുവെന്ന് നേരത്തെ എസ്‌ഐടി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ‘വടകര സ്‌ക്വാഡ്’ എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിന്റ അഡ്മിനാണ് ജിതിൻ.
ഇതിന് പിന്നാലെ ഈ സ്‌ക്രീൻഷോട്ട് മറ്റ് ഗ്രൂപ്പുകളിലേക്ക് ഫോർവേഡ് ചെയ്യപ്പെടുകയാണുണ്ടായത്. വടകരയിലെ പാർലമെന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് കോളിളക്കം സൃഷ്ടിച്ച കേസാണിത്. ഷാഫി പറമ്പിലിനെ ദീനിയായ മുസ്ലിം ആയും കെ.കെ. ശൈലജയെ കാഫിറായും ചിത്രീകരിച്ച് യൂത്ത് ലീഗ് പ്രവർത്തകൻ മുഹമ്മദ് കാസിമിനെ ഇരയാക്കിയാണ് പോസ്റ്റ് പ്രചരിപ്പിച്ചത്.
മുഹമ്മദ് കാസിമിനെ പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ദിവസം പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയിരുന്നു. അന്വേഷണവുമായി സഹകരിക്കുമെന്നും പിന്നിൽ രാഷ്ട്രീയ ഗൂഡലോചനയെന്നും ജിതിൻ കോടതിയെ അറിയിച്ചിരുന്നു.


