FeaturedHome-bannerInternationalNews

കാബൂൾ വിമാനത്താവളത്തിൽ നടന്നത് ചാവേർ ആക്രമണം; 72 പേര്‍ കൊല്ലപ്പെട്ടു

കാബൂൾ/വാഷിങ്ടൺ: അഫ്ഗാനിസ്താനിൽനിന്ന് അഭയാർഥികളെ ഒഴിപ്പിക്കുന്നതിനിടെ കാബൂളിലെ ഹമീദ് കർസായി വിമാനത്താവളത്തിനു പുറത്ത് ഇരട്ടസ്ഫോടനം. ഭീകരാക്രമണത്തിൽ 11 യു.എസ്. ദൗത്യസംഘാംഗങ്ങളും ഒരു ഡോക്ടറും ഉൾപ്പെടെ 72-ൽ ഏറെപ്പേർ കൊല്ലപ്പെട്ടു. താലിബാനികളടക്കം 140 പേർക്ക് പരിക്കേറ്റു. ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ (ഐ.എസ്.) അഫ്ഗാൻ ഘടകമായ ഐ.എസ്. ഖൊരാസൻ പുലർച്ചേ 2.30 ഓടെ സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. അമേരിക്കൻ സേനയേയാണ് തങ്ങൾ ലക്ഷ്യമിട്ടെതെന്നും പ്രസ്താവനയിൽ ഇവർ അറിയിച്ചു.

പരിക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റുന്നുണ്ടെന്ന് ടോളോ വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു. ബ്രിട്ടീഷ് സൈന്യം നിലയുറപ്പിച്ച ആബ്ബേ കവാടത്തിനുസമീപമാണ് ആദ്യം സ്ഫോടനമുണ്ടായത്. പിന്നാലെ ബ്രിട്ടീഷ് അധികൃതർ വിസരേഖകൾ പരിശോധിക്കുന്ന ബാരൺ ഹോട്ടലിനുസമീപം കൂട്ടംകൂടിനിന്ന അഭയാർഥികൾക്കു നടുവിലെത്തിയ ചാവേർ പൊട്ടിത്തെറിച്ചു. വെടിവെപ്പും റിപ്പോർട്ടുചെയ്തു.

വിമാനത്താവളത്തിലെത്തിയ ആയിരങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഇനിയും സ്ഫോടനസാധ്യതയുള്ളതിനാൽ ജനങ്ങൾ വിമാനത്താവളപരിസരത്തുനിന്ന് മാറണമെന്ന് ഫ്രഞ്ച് അംബാസഡർ ആവശ്യപ്പെട്ടു. താവളത്തിന്റെ മൂന്നുകവാടങ്ങൾ അടച്ചു. പൗരന്മാർ എത്രയുംവേഗം വിമാനത്താവളം വിട്ട് സുരക്ഷിത ഇടങ്ങളിലേക്ക് മാറാൻ നേരത്തേതന്നെ വിദേശരാജ്യങ്ങൾ മുന്നറിയിപ്പുനൽകിയിരുന്നു. വിമാനത്താവളത്തിന്റെ നിയന്ത്രണം നിലവിൽ യു.എസിനാണ്. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ സംഭവത്തിൽ അടിയന്തരയോഗം വിളിച്ചു.

2014-ൽ ഇറാഖിലും സിറിയയിലും ഐ.എസ്. ഭീകരസംഘടന പ്രഖ്യാപിച്ച് മാസങ്ങൾക്കുള്ളിൽ അഫ്ഗാനിൽ രൂപംകൊണ്ട ഉപവിഭാഗം. ഐ.എസ്. നേതാവ് അബൂബക്കർ അൽ ബാഗ്ദാദിയോട് സഖ്യം പ്രഖ്യാപിച്ച് പാക് താലിബാനിൽനിന്ന് കൊഴിഞ്ഞുപോയ ഭീകരർ രൂപംനൽകി. വടക്കുകിഴക്കൻ അഫ്ഗാനിലെ കുനാർ, നംഗർഹാർ, നൂരിസ്താൻ എന്നിവിടങ്ങളിൽ വേരൂന്നിയതോടെ തൊട്ടടുത്തകൊല്ലം ഐ.എസ്. നേതൃത്വവും ഇവരെ അംഗീകരിച്ചു.

പാകിസ്താനിലും വേരുകളുള്ള സംഘടനയ്ക്ക് ആയിരക്കണക്കിന് പ്രവർത്തകരുണ്ട്. ഇരുരാജ്യങ്ങളിലെയും പള്ളികളിലും പൊതുയിടങ്ങളിലും ആശുപത്രികളിലുമടക്കം ഒട്ടേറെ പൗരന്മാരെ കൊന്നു. ഷിയാക്കളാണ് പ്രധാന ഇര. സംഘടനയ്ക്ക് താലിബാനുമായി ഏറ്റുമുട്ടിയതിന്റെ ചരിത്രവുമുണ്ട്. ഇന്നത്തെ പാകിസ്താനും ഇറാനും അഫ്ഗാനും മധ്യേഷ്യയും ഉൾപ്പെട്ട മേഖലയുടെ പഴയ പേരാണ് ഖൊരാസൻ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button