33.4 C
Kottayam
Saturday, May 4, 2024

അമല്‍ നീരദ്, കഥാപാത്രത്തിന് കെ വി തോമസ് എന്ന് പേര്‌ കൊടുത്താലും, ഞങ്ങള്‍ക്ക് വിരോധമുണ്ടാവില്ല, പ്രതികരണവുമായി കെ.വി.തോമസിൻ്റെ മകൻ

Must read

അമല്‍ നീരദിന്‍റെ മമ്മൂട്ടി ചിത്രം ഭീഷ്മ പര്‍വ്വമാണ് ഈ ദിവസങ്ങളില്‍ സിനിമാപ്രേമികള്‍ക്കിടയിലെ സജീവ ചര്‍ച്ച. ബി​ഗ് ബി പുറത്തിറങ്ങി 14 വര്‍ഷത്തിനു ശേഷം എത്തിയ അമല്‍ നീരദ്- മമ്മൂട്ടി ചിത്രം നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെക്കുറിച്ച് വിമര്‍ശനം ഉന്നയിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് മുന്‍ എം പിയും മുതിര്‍ന്ന കോണ്‍​ഗ്രസ് നേതാവുമായ കെ വി തോമസിന്‍റെ മകന്‍ ബിജു തോമസ് ചിത്രത്തില്‍ ദിലീഷ് പോത്തന്‍ അവതരിപ്പിക്കുന്ന ടി വി ജെയിംസ് എന്ന എംപി കഥാപാത്രം കെ വി തോമസിനെ ഉദ്ദേശിച്ച് സൃഷ്ടിക്കപ്പെട്ടതാണെന്ന് ബിജു തോമസ് ആരോപിക്കുന്നു. അതേസമയം അമല്‍ നീരദ് ഈ കഥാപാത്രത്തിന് കെ വി തോമസ് എന്നുതന്നെ പേര് നല്‍കിയിരുന്നെങ്കിലും തങ്ങള്‍ക്ക് വിരോധമുണ്ടാകുമായിരുന്നില്ലെന്നും ബിജു പറയുന്നു. വിദേശത്ത് ബാങ്ക് ഉദ്യോ​ഗസ്ഥനാണ് ബിജു തോമസ്.

ബിജു തോമസിന്‍റെ സോഷ്യല്‍ മീഡിയ കുറിപ്പ്

ഭീഷ്‍മ പര്‍വ്വം കണ്ടു. സിനിമയെ കുറിച്ച് ഒത്തിരി അഭിപ്രായം വായിച്ചു. എനിക്ക് കൂടുതലൊന്നും പറയാനില്ല. പക്ഷേ അതിലെ ഒരു കഥാപാത്രത്തെ കുറിച്ച് പറയാനുണ്ട്. ദിലീഷ് പോത്തന്‍ അഭിനയിച്ച ടി വി ജെയിംസ്. എണ്‍പതുകളിലെ എംപി, മൂന്ന് പ്രാവശ്യം ജയിച്ചു, ചതുര കണ്ണട, കഷണ്ടി, പോക്കറ്റില്‍ ഡയറി, പേന, കൈയിൽ ബ്രീഫ്കേസ്. പിന്നെ ട്രേഡ്മാര്‍ക്‌ ആയി കുമ്പളങ്ങിയില്‍ നിന്നു ഡല്‍ഹിയില്‍ കൊണ്ടുക്കൊടുത്ത് സ്ഥാനമാനങ്ങളിലേക്ക് വഴി തുറക്കുന്ന തിരുത. 

അമല്‍ നീരദ്, കഥാപാത്രത്തിന് കെ വി തോമസ് എന്ന് പേര്‌ കൊടുത്താലും, ഞങ്ങള്‍ക്ക് വിരോധമുണ്ടാവില്ല. കാരണം ഇതിലൊക്കെ എത്രയോ വലുതാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ സഹായിച്ചിട്ടുള്ളത്. ചാരക്കേസില്‍ തുടങ്ങി ഹവാല കേസ് വരെ എല്ലാം സുഹൃത്തുക്കളുടെ  സഹായമാണ്. ഇതൊക്കെ നേരിട്ട് ഒന്നും ചെയ്യാൻ പറ്റാത്തതുകൊണ്ടുള്ള സഹായങ്ങള്‍. ഭീഷ്മ പര്‍വ്വത്തിലുള്ള കഥാപാത്രം ന്യൂജെന്‍കാരുടെ സംഭാവനയാണ്. പണ്ടുള്ള സഹപ്രവര്‍ത്തകരുടെ പുതുതലമുറ. ഒരു കാര്യത്തിൽ സന്തോഷമുണ്ട്, സിനിമയില്‍ കാണിച്ച പോലെ, ജീവിതത്തിൽ അറസ്റ്റ് ചെയ്യപ്പെട്ടില്ല. സിനിമയിലുള്ള പോലെ ഒരു ഉപകാരവും ചെയ്യാത്ത എംപി അല്ല. അദ്ദേഹത്തിന്റെ കയ്യൊപ്പുകള്‍- കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടാക്കുന്നതിലും കൊച്ചിയില്‍ മെട്രോ വന്നതിലും വിമാനത്താവളത്തിലും തൊട്ട് ഭാരതത്തിനു വേണ്ടി ഭക്ഷ്യ സുരക്ഷാ നിയമം നടപ്പാക്കിയതില്‍ വരെ നീളുന്നു. അല്ലാതെ ഇന്നത്തെ ചെക്കന്‍മാരെപ്പോലെ ജീന്‍സും ടീഷര്‍ട്ടും ഇട്ട്, ബസ് സ്റ്റോപ്പും കായലോരത്ത് നടപ്പാതയും ഉണ്ടാക്കലല്ല 2019ന് മുമ്പുള്ള എംപിയുടെ സാമര്‍ഥ്യം. ഒരു കാലത്ത് ഞങ്ങളുടെ വീട്ടില്‍ താമര വിരിയും എന്നായിരുന്നു, പിന്നെ അത് അരിവാള്‍ വെച്ച് മുറിക്കും എന്നായി. പക്ഷേ ഇന്നും ഡാഡിക്ക് ഖാദറിന്റെ മുണ്ടും ഷർട്ടും തന്നെയാണ് വേഷം. അല്ലാതെ ഉലകം ചുറ്റും വാണിഭനല്ല. ഒരു കാര്യത്തിൽ സന്തോഷമുണ്ട്, ഇന്നും കെ വി തോമസിന് പ്രസക്തിയുണ്ട്, സ്ഥാനമാനങ്ങള്‍ ഇല്ലെങ്കിലും പലർക്കും പേടിയുണ്ട്, അല്ലെങ്കില്‍ ഇങ്ങനെ ഒരു കഥാപാത്രം ഈ സിനിമയില്‍ എഴുതി ചേര്‍ക്കപ്പെടില്ല.

കെ വി തോമസിന്‍റെ പ്രതികരണം

അതേസമയം സിനിമ കണ്ടിട്ടില്ലെന്നും മക്കള്‍ പറയുന്നത് വ്യക്തിപരമായ അഭിപ്രായമാണെന്നും കെ വി തോമസ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. സിനിമ കണ്ടിട്ടില്ല. ഇത്തരം കാര്യങ്ങളിലൊന്നും പ്രത്യേകിച്ച് അഭിപ്രായം പറയാറില്ല. മക്കള്‍ മുതിര്‍ന്ന വ്യക്തികളാണ്. അവര്‍ അവരുടെ അഭിപ്രായമാണ് പറയുന്നത്. എനിക്ക് അതിനെക്കുറിച്ച് അറിയില്ല. ഇത്തരം ഒരുപാട് വേട്ടയാടലുകള്‍ക്ക് ഞാന്‍ ഇരയായിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇതൊന്നും എന്നെ ബാധിക്കില്ല. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week