ഒന്നേകാൽ മണിക്കൂറിൽ 108 ചോദ്യങ്ങൾ, കൊടകര കുഴൽപ്പണ പരീക്ഷയിൽ സുരേന്ദ്രൻ പാസാവുമോ?

തൃശ്ശൂർ:കൊടകര കുഴൽപ്പണക്കേസുമായി ബന്ധപ്പെട്ട് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനിൽനിന്ന് അന്വേഷണസംഘം വിവരം ശേഖരിച്ചത് ഒരു മണിക്കൂറും 20 മിനിറ്റും. ആദ്യം നോട്ടീസ് നൽകിയെങ്കിലും എത്താതിരുന്ന സുരേന്ദ്രനെ രണ്ടാമതും നോട്ടീസ് നൽകിയാണ് വിളിച്ചുവരുത്തിയത്.

കേസുമായി ബന്ധപ്പെട്ട് പാർട്ടിക്ക് ബന്ധമുണ്ടോ എന്നറിയാൻ ആദ്യമേ ചോദ്യങ്ങൾ തയ്യാറാക്കിയിരുന്നു. 100 ചോദ്യങ്ങളാണ് തയ്യാറാക്കിയത്. ഒാരോ ചോദ്യത്തിനും ഉത്തരം പറയാൻ ഒരു മിനിറ്റ് വീതം അനുവദിച്ചിരുന്നു. ചോദ്യങ്ങൾക്ക് കിട്ടുന്ന മറുപടിയെ അടിസ്ഥാനമാക്കി തത്സമയം അനുബന്ധ ചോദ്യങ്ങൾ തയ്യാറാക്കുകയും ചെയ്തിരുന്നു. അതുപ്രകാരം മൊത്തം 108 ചോദ്യങ്ങളാണ് കെ. സുരേന്ദ്രനോട് ആരാഞ്ഞത്. ഇവയിൽ 38 ചോദ്യങ്ങളായിരുന്നു പ്രധാനപ്പെട്ടവ.

ചില ചോദ്യങ്ങളോട് അറിയില്ല എന്നാണ് സുരേന്ദ്രൻ പ്രതികരിച്ചത്. കേസിലെ പരാതിക്കാരനായ ധർമരാജനെ പാർട്ടി പ്രചാരണത്തിനിടെ കണ്ടിട്ടുണ്ടെന്നും അപ്രകാരം പരിചയമുണ്ടെന്നുമായിരുന്നു മറുപടി. കൊടകരയിൽ പിടികൂടിയ പണവുമായി പാർട്ടിക്കോ തനിക്കോ ബന്ധമില്ല.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി തന്റെ അറിവോടെ പാർട്ടി തൃശ്ശൂരിലേക്ക് പണമെത്തിച്ചിട്ടില്ല. കൊടകരയിൽ പിടികൂടിയ പണവുമായി പാർട്ടിയുടെ പ്രവർത്തകർക്കോ നേതാക്കൾക്കോ പങ്കുണ്ടോ എന്നറിയില്ല. ഉണ്ടാകാനിടയില്ലെന്നും മറുപടി നൽകി.
തൃശ്ശൂർ പോലീസ് ക്ലബ്ബിൽ രാവിെല 11-ന് എത്തിയ സുരേന്ദ്രൻ 12.20-നാണ് പുറത്തിറങ്ങിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News