സുധാകരനും സതീശനും ചങ്ങനാശേരിയില്‍; മാര്‍ ജോസഫ് പെരുന്തോട്ടവുമായി കൂടിക്കാഴ്ച

ചങ്ങനാശേരി: കെപിസിസി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ചങ്ങനാശേരി ആര്‍ച്ച് ബിഷപ്സ് ഹൗസിലെത്തി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടവുമായി കൂടിക്കാഴ്ച നടത്തി. സുരേഷ് ഗോപി എംപി പാലാ ബിഷപ്പ് ഹൗസിലെത്തി മാര്‍ ജോസഫ് കല്ലറങ്ങാട്ടുമായി കൂടിക്കാഴ്ച നടത്തുന്നതിനിടെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ ചങ്ങനാശേരിയില്‍ എത്തിയത്.

വ്യാഴാഴ്ച രാവിലെ ഒമ്പതോടെ എത്തിയ കോണ്‍ഗ്രസ് നേതാക്കള്‍ അരമണിക്കൂറിലെറെ നേരം ആര്‍ച്ച് ബിഷപ്പുമായി ചര്‍ച്ച നടത്തി. പാലാ രൂപത ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട് നാര്‍കോട്ടിക് ജിഹാദുമായി ബന്ധപ്പെട്ട് നടത്തിയ പ്രസംഗം സംബന്ധിച്ചു കാര്യങ്ങളും ആനുകാലിക രാഷ്ട്രീയ വിഷയങ്ങളും ചര്‍ച്ച ചെയ്യപ്പെട്ടതായാണ് സൂചന. കോണ്‍ഗ്രസ് നേതാക്കളായ ജോസി സെബാസ്റ്റിയന്‍, പി.എസ്. രഘുറാം, അജീസ് ബെന്‍ മാത്യൂസ്, വര്‍ഗീസ് ആന്റണി, ഷിബിന്‍ ജോണ്‍, ജോമി ജോസഫ് എന്നിവരും ഒപ്പമുണ്ടായിരുന്നു.

വിവാദമായ നാര്‍കോട്ടിക് ജിഹാദ് വിഷയത്തില്‍ പാലാ രൂപത ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനു സുരേഷ് ഗോപി എംപി പിന്തുണ പ്രഖ്യാപിച്ചു. ബിഷപ്പിന്റേത് വര്‍ഗീയ പരാമര്‍ശമല്ല. ഒരു മതത്തിനെതിരെയും ബിഷപ്പ് സംസാരിച്ചില്ലെന്നും പാലാ ബിഷപ്‌സ് ഹൗസിലെത്തി കൂടിക്കാഴ്ച നടത്തിയ ശേഷം സുരേഷ് ഗോപി പ്രതികരിച്ചു. നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശം ചര്‍ച്ച ചെയ്തോ എന്ന ചോദ്യത്തിന് അങ്ങനെയുള്ള വൃത്തികെട്ട വാക്കുകളൊന്നും ഉപയോഗിക്കരുത്, അതൊന്നും എന്റെ സ്‌കേപ്പിലില്ല എന്നാണ് സുരേഷ് ഗോപി മറുപടി നല്‍കിയത്. രാഷ്ട്രീയക്കാരനായല്ല, എംപിയെന്ന നിലയ്ക്കാണ് സന്ദര്‍ശനം. വിവിധ സാമൂഹികവിഷയങ്ങള്‍ സംസാരിച്ചെന്നും അദ്ദേഹം പറഞ്ഞു.

അദ്ദേഹം വര്‍ഗീയ പരാമര്‍ശം ഒന്നും പറഞ്ഞിട്ടില്ല. ഒരു മതവിഭാഗത്തിനെ പോലും പറഞ്ഞിട്ടില്ല. ടെററിസം ആണ് എന്ന് പറയുമ്പോ ഒരു വിഭാഗം അത് ഞങ്ങളെയാണ് എന്നു പറഞ്ഞ് ഏറ്റെടുത്താല്‍ എങ്ങനാ ഒരു മതത്തിനെയും അദ്ദേഹം റഫര്‍ ചെയ്തിട്ടില്ല. ചില ആക്ടിവിറ്റീസിനെ റഫര്‍ ചെയ്തിട്ടുണ്ടാകാം. ബിഷപ്പ് പ്രാതലിന് ക്ഷണിച്ചു. താന്‍ വന്നു, കഴിച്ചു. സൗഹൃദം പങ്കുവച്ചു. ഒരുപാട് കാര്യങ്ങള്‍ സംസാരിച്ചു. നിങ്ങളെ അറിയിക്കേണ്ട കാര്യങ്ങളൊന്നും സംസാരിച്ചിട്ടില്ല. ഞങ്ങള്‍ ചര്‍ച്ച ചെയ്തതൊന്നും നിങ്ങളെ അറിയിക്കേണ്ടതല്ലെന്നും സുരേഷ് ഗോപി മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News