ബിആര്‍എസിൽ നിന്ന് സസ്‌പെന്‍ഷൻ ; നടപടിയ്ക്ക് പിന്നാലെ പാർട്ടി വിട്ട് കെ.കവിത

ഹൈദരാബാദ്: ഭാരത് രാഷ്ട്ര സമിതിയിൽ നിന്ന് (ബിആര്‍എസ്) കെ. കവിത രാജിവെച്ചു. പാര്‍ട്ടി അധ്യക്ഷനും പിതാവുമായ കെ. ചന്ദ്രശേഖര റാവു (കെ.സി.ആര്‍.) പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ കവിതയെ കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍ട്ടിയില്‍നിന്ന് രാജിവെക്കുന്നതായി കവിത അറിയിച്ചത്. എംഎല്‍സി സ്ഥാനവും കവിത രാജിവെച്ചു.

ബന്ധുവായ ടി ഹരീഷ് റാവു ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ നടത്തിയ സ്‌ഫോടനാത്മകമായ പരാമര്‍ശങ്ങള്‍ക്ക് പിന്നാലെയായിരുന്നു കവിതയെ പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തത്.

'കെ.സി.ആറിന്റെ ആരോഗ്യവും പാര്‍ട്ടി പ്രവര്‍ത്തകരേയും ശ്രദ്ധിക്കണമെന്ന് ഞാന്‍ രാം അണ്ണയോട് അഭ്യര്‍ഥിക്കുന്നു' സഹോദരനും മുന്‍ മന്ത്രിയുമായ കെ.ടി. രാമറാവുവിനെ അഭിസംബോധന ചെയ്തുകൊണ്ട് അവര്‍ പറഞ്ഞു.

തെലങ്കാനയിലെ ദളിതര്‍ക്കും പിന്നാക്ക വിഭാഗങ്ങള്‍ക്കും നീതി ഉറപ്പാക്കിയ കെസിആറാണ് തന്റെ 'പ്രചോദനം' എന്ന് കവിത വാര്‍ത്താസമ്മേളനത്തില്‍ വിശേഷിപ്പിച്ചു.

പാര്‍ട്ടിക്കുള്ളിലെ ഗൂഢാലോചനകള്‍ക്ക് താന്‍ ഇരയായെന്നും കവിത ആരോപിച്ചു. 'പാര്‍ട്ടി ഓഫീസിനുള്ളില്‍ നിന്നുതന്നെ എനിക്കെതിരെ വ്യാജപ്രചാരണം നടക്കുന്നുണ്ടെന്ന് ഞാന്‍ രാമണ്ണയോട് പറഞ്ഞു. വര്‍ക്കിങ് പ്രസിഡന്റായ എന്റെ സ്വന്തം സഹോദരനില്‍ നിന്ന് ഒരു പ്രതികരണവും ഉണ്ടാകാതിരുന്നപ്പോള്‍, എനിക്ക് സാഹചര്യം മനസ്സിലായി' അവര്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News