KeralaNews

സ്പീക്കറുടെ കസേര മറിച്ചിട്ടവരാണ് സത്യപ്രതിജ്ഞാ ലംഘനത്തെപ്പറ്റി പറയുന്നത്; കെ.കെ രമ

തിരുവനന്തപുരം: ബാഡ്ജ് ധരിച്ച് സഭയിലെത്തിയത് സത്യപ്രതിജ്ഞാ ലംഘനമാണോയെന്ന് സ്പീക്കര്‍ പരിശോധിക്കട്ടെയെന്ന് വടകര എംഎല്‍എ കെ.കെ. രമ. പരിശോധന കഴിഞ്ഞിട്ട് എന്നെ തൂക്കി കൊല്ലാന്‍ വിധിക്കുന്നെങ്കില്‍ അങ്ങനെ ചെയ്യട്ടേയെന്നും രമ മാധ്യമങ്ങളോട് പറഞ്ഞു.

നിയമസഭയില്‍ സ്പീക്കറുടെ കസേര മറിച്ചിട്ടവരാണ് സത്യപ്രതിജ്ഞാ ലംഘനത്തെപ്പറ്റി പറയുന്നതെന്ന് ഓര്‍ക്കണം. എന്റെ വസ്ത്രത്തിന്റെ ഭാഗമായിട്ടാണ് ഞാന്‍ ആ ബാഡ്ജ് ധരിച്ചെത്തിയത്. ഇതില്‍ ചട്ടലംഘനമൊന്നുമില്ലെന്നും രമ വ്യക്തമാക്കി.

കെ.കെ രമ സത്യപ്രതിജ്ഞയ്ക്ക് ബാഡ്ജ് ധരിച്ചെത്തിയത് സത്യപ്രതിജ്ഞാ ലംഘനമാണോയെന്ന് പരിശോധിക്കുമെന്ന് സ്പീക്കര്‍ പറഞ്ഞിരുന്നു. നിയമസഭയുടെ പെരുമാറ്റച്ചട്ടത്തില്‍ ഇത്തരം പ്രഹസനങ്ങള്‍ പാടില്ലെന്ന് വ്യക്തമാക്കിയിട്ടുള്ളതാണ്. അത് പൊതുവില്‍ എല്ലാ അംഗങ്ങളും പാലിക്കേണ്ടതാണെന്നും സ്പീക്കര്‍ വ്യക്തമാക്കി.

സഭയില്‍ ടിപിയുടെ ശബ്ദം മുഴങ്ങുമെന്ന് നേരത്തെ കെകെ രമ പറഞ്ഞിരുന്നു. ജയിച്ചത് സഖാവ് ടിപിയാണ്, അദ്ദേഹമാണ് നിയമസഭയിലുള്ളത്. അദ്ദേഹം മുന്നോട്ട് വെച്ച രാഷ്ട്രീയം ഇല്ലാതാക്കാനാണ് അദ്ദേഹത്തെ അവസാനിപ്പിച്ചത്.

അങ്ങനെയുള്ള കൊലപാതക രാഷ്ട്രീയത്തിനെതിരെയുള്ള സന്ദേശം നല്‍കാനാണ് ഈ ബാഡ്ജ് ധരിച്ചു വന്നതെന്നും സത്യപ്രതിജ്ഞാ ദിവസം രമ പറഞ്ഞിരുന്നു. നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കാനാണ് ആര്‍എംപിയുടെ തീരുമാനം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button