നിയമസഭയില്‍ അമ്മയെക്കുറിച്ച് പറഞ്ഞ് വിതുമ്പി ഗണേശ് കുമാര്‍; റോഡുപണികള്‍ വൈകുന്നുവെന്ന് വിമര്‍ശനം

തിരുവനന്തപുരം: നിയമസഭയില്‍ അമ്മയെക്കുറിച്ച് പറഞ്ഞ് വിതുമ്പി കെ.ബി ഗണേശ് കുമാര്‍. കിഫ്ബി പദ്ധതിവഴിയുള്ള റോഡുപണികള്‍ വൈകുന്നതിനെക്കുറിച്ച് പറഞ്ഞപ്പോഴാണ് അദ്ദേഹം വിതുമ്ബിയത്. ‘അമ്മക്ക് അസുഖം ഗുരുതരമാണെന്നറിഞ്ഞ് കൊട്ടാരക്കരയിലേക്ക് പോയ താന്‍ വെഞ്ഞാറമൂട്ടില്‍ ഇരുപത് മിനിട്ടിലേറെ കിടന്നു. ഇത് കഴിഞ്ഞ് കൊട്ടാരക്കര എത്തിയപ്പോള്‍ അമ്മ മരിച്ചു.

വെഞ്ഞാറമൂട് മേല്‍പ്പാലം വേണമെന്ന ആവശ്യത്തിനും കിഫ്ബി ഉദ്യോഗസ്ഥര്‍ തടസം നില്‍ക്കുകയാണ്- ഗണേഷ് കുമാര്‍ പറഞ്ഞു. കിഫ്ബി പദ്ധതികളുടെ കാലതാമസം ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം തന്റെ മണ്ഡലമായ പത്തനാപുരത്ത് 2018ല്‍ പ്രഖ്യാപിച്ച ഒരു റോഡിന്റെ പണിയും ഇതുവരെ തുടങ്ങിയിട്ടില്ലെന്നും പറഞ്ഞു.

കിഫ്ബിയില്‍ കണ്‍സള്‍ട്ടന്‍സിയെ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വന്‍ തുക ശമ്പളം വാങ്ങുന്ന എന്‍ജിനീയര്‍മാര്‍ പൊതുമരാമത്ത് വകുപ്പിലുള്ളപ്പോള്‍ പുറത്തുനിന്ന് കണ്‍സള്‍ട്ടന്റുമാരെ കൊണ്ടുവരുന്നുത് എന്തിനാണ്. വലിയൊരു ശതമാനം തുക കണ്‍സള്‍ട്ടന്റുമാര്‍ കൊണ്ടുപോകുകയാണെന്നും ഗണേഷ് കുമാര്‍ ആരോപിച്ചു.

പൊതുമരാമത്ത് വകുപ്പും കിഫ്ബിയും സര്‍ക്കാരിന്റെ അഭിമാന സ്തംഭങ്ങളാണെന്നും പൊതുമരാമത്ത് വകുപ്പിനാണ് കിഫ്ബി കൂടുതല്‍ പണം അനുവദിക്കുന്നതെന്നുമായിരുന്നു പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ മറുപടി. പ്രശ്‌നങ്ങള്‍ എം എല്‍ എമാര്‍ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ എല്ലാ മാനദണ്ഡങ്ങളും മാറ്റാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. പദ്ധതികളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ ചില നിര്‍ദ്ദേശങ്ങള്‍ കിഫ്ബി മുന്നോട്ടുവച്ചിട്ടുണ്ടെന്നും മന്ത്രി നിയമ സഭയെ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News