ന്യൂഡൽഹി: തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ പാർട്ടി വിടുന്നു. ചൊവ്വാഴ്ച ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിനുമായി നടത്തിയ കൂടിക്കാഴ്ചയിൽ അദ്ദേഹം രാജി സമർപ്പിച്ചു. ബിജെപി നേതൃത്വവുമായി നടത്തിയ കൂടിക്കാഴ്ചയിൽ മാന്യമായ രീതിയിൽ പാർട്ടിയുമായുള്ള ബന്ധം വേർപെടുത്താനുള്ള താൽപ്പര്യം അദ്ദേഹം അറിയിച്ചതായി പാർട്ടിയോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി.പാർട്ടിയുടെ ഭാഗത്തുനിന്ന് രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്‌തെങ്കിലും അണ്ണാമലൈ അത് നിരസിച്ചതായാണ് സൂചന. വൈകുന്നേരം നാലു മണിക്ക് അദ്ദേഹം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തും. തമിഴ്‌നാട് ബിജെപി അധ്യക്ഷ സ്ഥാനത്തുനിന്ന് അദ്ദേഹത്തെ മാറ്റുകയും പുതിയ അധ്യക്ഷനായി നൈനാർ നാഗേന്ദ്രൻ ചുമതലയേൽക്കുകയും ചെയ്തശേഷം അണ്ണാമലൈ പൊതുവേദികളിൽ സജീവമായിരുന്നില്ല.
പിന്നാലെ, ബിജെപിയിൽ തനിക്ക് ഭാവിയില്ലെന്ന് അദ്ദേഹം കരുതുന്നതായും പാർട്ടി വിടാൻ ആഗ്രഹിക്കുന്നതായും ശക്തമായ അഭ്യൂഹങ്ങൾ നിലനിന്നിരുന്നു. ഇതിനെ ശരിവെച്ചുകൊണ്ടുള്ള തീരുമാനമാണ് ഇപ്പോൾ അണ്ണാമലൈയുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്. ബിജെപി വിട്ടതിനുശേഷം അണ്ണാമലൈ സ്വന്തമായി ഒരു പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കാൻ സാധ്യതയുണ്ടെന്നും സൂചനയുണ്ട്.
നിതിൻ നബിൻ, സെക്രട്ടറി ബി.എൽ. സന്തോഷ് എന്നിവരുമായി നടത്തിയ നിർണായക കൂടിക്കാഴ്ചയിൽ, സൗഹൃദപരമായ രീതിയിൽ പാർട്ടി വിടാനുള്ള താൽപ്പര്യം അണ്ണാമലൈ പ്രകടിപ്പിച്ചു എന്നാണ് വിവരം. ‘ഇനി സ്വന്തം പാത തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്നു’ എന്നാണ് അദ്ദേഹം പാർട്ടി നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്.
അതേസമയം, മുൻ ഐപിഎസ് ഓഫീസറായ അണ്ണാമലൈയെ പാർട്ടിയിൽ നിലനിർത്താനുള്ള ശ്രമങ്ങൾ ബിജെപി നേതൃത്വം തുടരുകയാണ്. അദ്ദേഹത്തിന് ഒരു ദേശീയ പദവി നൽകുന്നതും പരിഗണനയിലുണ്ട് എന്ന് സ്രോതസ്സുകൾ വ്യക്തമാക്കുന്നു. നിർദ്ദേശം ലഭിക്കുന്നത് വരെ ഡൽഹി വിട്ടുപോകരുതെന്ന് അണ്ണാമലൈയോട് പാർട്ടി ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.
തമിഴ്നാട്ടിലെ രാഷ്ട്രീയ സാഹചര്യങ്ങളും എഐഎഡിഎംകെയുമായുള്ള സഖ്യരൂപീകരണവുമാണ് അദ്ദേഹത്തിന്റെ ഈ തീരുമാനത്തിന് പിന്നിലെ പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. 2020-ൽ രാഷ്ട്രീയത്തിൽ പ്രവേശിച്ച അണ്ണാമലൈ, തമിഴ്‌നാട്ടിലെ ഏറ്റവും പ്രായം കുറഞ്ഞ ബിജെപി അധ്യക്ഷനായാണ് തമിഴകത്തെ രാഷ്ട്രീയമണ്ണിൽ നിറഞ്ഞാടിയത്.
എന്നാൽ, 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി, എഐഎഡിഎംകെയുമായുള്ള സഖ്യം പുതുക്കുന്നതിനായി, 2025-ൽ അണ്ണാമലൈയെ മാറ്റി നൈനാർ നാഗേന്ദ്രനെ ബിജെപി അധ്യക്ഷനായി നിയമിച്ചതോടെയാണ് അണ്ണാമലൈ ബിജെപി നേതൃത്വവുമായി ഇടഞ്ഞത്. എംജിആർ, ജയലളിത എന്നിവരെക്കുറിച്ചുള്ള അണ്ണാമലൈയുടെ കടന്നാക്രമണങ്ങൾ എഐഎഡിഎംകെയുമായുള്ള ബന്ധം വഷളാക്കുകയും ഇരു പാർട്ടികൾക്കും തിരഞ്ഞെടുപ്പ് തിരിച്ചടികൾക്ക് കാരണമാവുകയും ചെയ്തിരുന്നു.
2026-ൽ തമിഴ്‌നാട് മുഖ്യമന്ത്രിയായുള്ള നടൻ വിജയ്‌യുടെ പെട്ടെന്നുള്ള വളർച്ചയ്ക്ക് പിന്നാലെ അണ്ണാമലൈ ബിജെപി വിടുന്നത് സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിതെളിച്ചേക്കാം എന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. പുതിയ ഒരു രാഷ്ട്രീയ ശക്തിയായി വിജയ് വളർന്നതോടെ തമിഴ്‌നാട്ടിലെ രാഷ്ട്രീയ സാഹചര്യം വലിയ മാറ്റങ്ങൾക്ക് വിധേയമായെന്ന് അദ്ദേഹം വിശ്വസിക്കുന്നതായി അണ്ണാമലൈയുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
‘വിജയ്‌യെ നേരിടാൻ ഇന്ന് മറ്റൊരു നേതാവില്ല. ദ്രാവിഡ പാർട്ടികളുടെ യുഗം അവസാനിച്ചു. ഭാഷാപരമായ വിഷയങ്ങളിൽ മാത്രം കേന്ദ്രീകരിച്ചുള്ള രാഷ്ട്രീയം ഇനി നടപ്പില്ല. സംസ്ഥാനത്തെ രാഷ്ട്രീയം മാറിമറിഞ്ഞിരിക്കുന്നു.’ എന്നാണ് അണ്ണാമലൈ അഭിപ്രായപ്പെടുന്നതെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ പറയുന്നു. അണ്ണാമലൈ ഒരു ജനകീയ മുന്നേറ്റം (people’s movement) ആരംഭിക്കുന്നത് പരിഗണിക്കുന്നുണ്ടെന്നും ഭാവിയിൽ ഇതൊരു രാഷ്ട്രീയ പാർട്ടിയായി മാറുമോ എന്ന് വ്യക്തമല്ലെന്നും റിപ്പോർട്ടുകളുണ്ട്.
എന്നാൽ, ഇതുവരെയും ഈ നീക്കത്തെക്കുറിച്ച് അണ്ണാമലൈ സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല. അടുത്ത രണ്ട് ദിവസത്തിനുള്ളിൽ തന്റെ നിലപാട് വ്യക്തമാക്കുമെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം, പ്രത്യേകിച്ച് മത്സരിക്കാൻ താൽപ്പര്യമുണ്ടായിരുന്ന കോയമ്പത്തൂരിൽ സീറ്റ് ലഭിക്കാതെ വന്നതോടെ അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവിയെക്കുറിച്ചുള്ള ചോദ്യങ്ങൾ ശക്തമായിരുന്നു.
In a major political development, former Tamil Nadu BJP chief K. Annamalai has decided to quit the party. He submitted his resignation on Tuesday during a crucial meeting with BJP National President Nitin Nabin in New Delhi. Sources close to the party revealed that Annamalai expressed his desire to part ways with the BJP in an amicable and dignified manner. The former IPS officer, who significantly boosted the party’s visibility in Tamil Nadu through his ‘En Mann En Makkal’ yatra, had been facing internal rifts with senior state leaders, which ultimately led to his exit.


