അഞ്ച് വർഷത്തെ കാത്തിരിപ്പ് അവസാനിച്ചു, എയര്‍ ഇന്ത്യയുടെ ജംബോ ബോയിങ്ങ് വിമാനം കരിപ്പൂർ വിമാനത്താവളത്തിലിറങ്ങി

കോഴിക്കോട് നിന്ന് ജിദ്ദയിലേക്ക് വിമാനസര്‍വീസ് ആരംഭിക്കുന്ന എയര്‍ ഇന്ത്യയുടെ ജംബോ ബോയിങ്ങ് വിമാനത്തിന് കോഴിക്കോട് വിമാനത്താവളത്തില്‍ സ്വീകരണം നല്‍കി. ആദ്യ വിമാനത്തിലെ ക്യാപ്റ്റന്‍ എന്‍. എസ്. യാദവിനും യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും കേന്ദ്ര വിദേശകാര്യ പാര്‍ലമെന്ററികാര്യ സഹമന്ത്രി വി. മുരളീധരന്റെ നേതൃത്വത്തിലാണ് സ്വീകരണം നല്‍കിയത്. ജിദ്ദയില്‍ നിന്നു രാവിലെ 7.05ന് കരിപ്പൂരിലെത്തിയ വിമാനത്തിനു റണ്‍വെയില്‍ വിമാനത്താവള അതോറിറ്റി വാട്ടര്‍ സല്യൂട്ട് നല്‍കിയാണ് സ്വീകരിച്ചത്.

അഞ്ചു വര്‍ഷത്തെ കാത്തിരിപ്പിനു ശേഷമാണ് എയര്‍ ഇന്ത്യയുടെ ജംബോ ബോയിങ് വിമാനം കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നു സര്‍വീസ് പുനരാരംഭിച്ചത്. 423 പേര്‍ക്ക് സഞ്ചരിക്കാവുന്ന വിമാനമാണ് ജിദ്ദ സര്‍വീസിനായി ഉപയോഗിക്കുന്നത്. 20 ടണ്‍വരെ കാര്‍ഗോ കയറ്റുമതിക്കും സൗകര്യമുണ്ട്. ജിദ്ദയില്‍ നിന്നു ഞായര്‍, വെളളി ദിവസങ്ങളില്‍ രാത്രി 11.15ന് പുറപ്പെടുന്നവിമാനം തിങ്കള്‍, ശനി ദിവസങ്ങളില്‍ രാവിലെ 7.05ന് കരിപ്പൂരിലെത്തും. ഇതേ ദിവസങ്ങളില്‍ വൈകീട്ട് 5.30ന് പുറപ്പെട്ട് രാത്രി 9.15ന് വിമാനം ജിദ്ദയിലെത്തും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News