കുട്ടികളെ ഒരു ശല്യമായാണ് കണ്ടിരുന്നത്, അവരോട് ഒരുതരത്തിലുള്ള സ്‌നേഹവും തോന്നിയിട്ടില്ല; ജൂഹി ചൗള

കരിയറിന്റെ തുടക്കത്തില്‍ കുട്ടികളെ ശല്യമായി കണ്ടിരുന്ന വ്യക്തിയാണ് താനെന്ന് തുറന്നുപറഞ്ഞ് ജൂഹി ചൗള. പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തിനിടെയാണ് താരത്തിന്റെ ഈ തുറന്നുപറച്ചില്‍. കുട്ടികളോട് ഇഷ്ടമില്ലാതിരുന്ന തന്റെ മനോഭാവം അമ്മയായതോടെ പൂര്‍ണമായും മാറിയെന്നും നടി പറഞ്ഞു. ജാന്‍വി, അര്‍ജ്ജുന്‍ എന്നീ രണ്ട് മക്കളുടെ അമ്മയാണ് ജൂഹി.

കരിയറിന്റെ തുടക്ക കാലത്തെ പല ചിത്രങ്ങളിലും കുട്ടികള്‍ക്കൊപ്പം ജൂഹി അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ അപ്പോഴൊന്നും തനിക്ക് അവരോട് ഒരുതരത്തിലുള്ള സ്നേഹവും തോന്നിയിട്ടില്ലെന്ന് പറയുകയാണ് ജൂഹി. സഹം ഹേ രഹി പ്യാര്‍ കേ തുടങ്ങിയ ചിത്രങ്ങള്‍ ചെയ്‌തെങ്കിലും സത്യം പറഞ്ഞാന്‍ എനിക്ക് കുട്ടികളെ ഇഷ്ടമല്ലായിരുന്നു. ഒരു ശല്യമായാണ് ഞാന്‍ അവരെ കണ്ടിരുന്നത്. പക്ഷെ ഞാന്‍ ഒരു അമ്മയായതിന് ശേഷം കുട്ടികളെ മറ്റൊരു രീതിയില്‍ നോക്കികാണാന്‍ തുടങ്ങി. അത് എന്നില്‍ മാറ്റമുണ്ടാക്കി, അഭിമുഖത്തില്‍ ജൂഹി പറഞ്ഞു.

കരിയറും കുടുംബവും ഒന്നിച്ചു കൊണ്ടുപോകുന്നതിനെക്കുറിച്ചും താരം പറഞ്ഞു. ഷൂട്ടിന് പോകുമ്‌ബോള്‍ ഭര്‍തൃമാതാവിനെയോ ഭര്‍തൃസഹോദരിയെയോ വീട്ടില്‍ നിര്‍ത്തും. അതുകൊണ്ട് കുട്ടികള്‍ക്ക് ഒരിക്കലും ഒറ്റപ്പെട്ടുവെന്ന തോന്നലുണ്ടാകില്ല. പെര്‍ഫെക്ട് പേരന്റ് എന്നൊന്ന് ഇല്ല. എന്റെ മാതാപിതാക്കളും ജോലിക്കാരായിരുന്നു. എന്റെ ഭാഗത്തുനിന്ന് പറയുകയാണെങ്കില്‍ ഞാന്‍ ഷൂട്ടിങ് പരമാവധി മുംബൈ കേന്ദ്രീകരിച്ചാക്കാന്‍ ശ്രമിക്കും. ഇനി പുറത്ത് പോകുകയാണെങ്കിലും കുട്ടികളെ നോക്കാന്‍ വീട്ടില്‍ ആരെങ്കിലും ഉണ്ടെന്ന് ഉറപ്പാക്കും. പലപ്പോഴും അമ്മായിയമ്മയോ നാത്തൂനോ ഉണ്ടാകും. മുംബൈ വിട്ട് പോയാല്‍ തന്നെ 10 ദിവസത്തില്‍ കൂടുതല്‍ ഒറ്റയടിക്ക് മാറിനില്‍ക്കില്ല. അത് മക്കള്‍ ആവശ്യപ്പെട്ടിട്ടല്ല, എന്റെ ഇഷ്ടമാണ്, ജൂഹി പറഞ്ഞു.

തന്റെ സിനികള്‍ കാണാന്‍ മക്കള്‍ക്ക് അത്ര താത്പര്യമില്ലെന്നും അഭിമുഖത്തില്‍ ജൂഹി പറഞ്ഞു. റൊമാന്റിക് സിനിമകളില്‍ അമ്മയെ കാണുമ്പോള്‍ വിചിത്രമായി തോന്നുമെന്നും അതുകൊണ്ട് അമ്മയുടെ സിനിമകള്‍ കാണില്ലെന്നുമാണ് മക്കള്‍ പറയാറെന്നും ജൂഹി അഭിമുഖത്തില്‍ പറഞ്ഞു. വ്യവസായിയായ ജയ് മേത്തയാണ് ജൂഹിയുടെ ഭര്‍ത്താവ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News