ജോയി അറയ്ക്കല്‍ വീണുമരിച്ചത് ഓഫീസ് യോഗത്തിന് തൊട്ടുമുമ്പ്,മരണത്തിലെ ദുരൂഹതകളില്‍ ദുബായ് പൊലിസിന്റെ വിശദീകരണമിങ്ങനെ

ദുബായ്: പ്രവാസി വ്യവസായി ജോയ് അറക്കല്‍ ആത്മഹത്യ ചെയ്യുകയായിരുന്നെന്ന് സ്ഥിരീകരിച്ച് ദുബായ് പോലീസ്. 23ന് ദുബായ് ബിസിനസ് ബേയിലെ കെട്ടിടത്തിന്റെ 14-ാം നിലയില്‍ നിന്ന് ചാടി ജീവനൊടുക്കുകയായിരുന്നെന്നും മരണത്തില്‍ ദുരൂഹതകളൊന്നുമില്ലെന്നും ബര്‍ദുബായ് പൊലീസ് സ്റ്റേഷന്‍ ഡയറക്ടര്‍ ബ്രി.അബ്ദുല്ല ഖാദിം ബിന്‍ സുറൂര്‍ അറിയിച്ചു. ബിസിനസ്സ് ബേയിലെ ഓഫിസില്‍ ഉച്ചക്ക് 12ന് ഉദ്യോഗസ്ഥരുടെ യോഗം വച്ചിരുന്നെങ്കിലും അതിനു തൊട്ടുമുമ്പായിരുന്നു മരണം.

പുതിയ എണ്ണ ശുദ്ധീകരണ കമ്പനിയുടെ പൂര്‍ത്തീകരണത്തിലെ കാലതാമസം ജോയിക്കു മനോവിഷമം ഉണ്ടാക്കിയിരുന്നതായി കുടുംബ സുഹൃത്ത് വെളിപ്പെടുത്തി.പെട്രോളിന്റെ വിലയിടവില്‍ നേരിയ നഷ്ടമുണ്ടായെങ്കിലും അടുത്തമൂന്നു മാസത്തിനുള്ളില്‍ അതിന്റെ നഷ്ടം തീരുമെന്നും അദ്ദേഹം ഉറപ്പിച്ച് പറഞ്ഞിരുന്നു. എന്നാല്‍ പുതിയ പദ്ധതിയുടെ കാലതാമസം അദ്ദേഹത്തെ തളര്‍ത്തിയെന്നും സുഹൃത്ത് പറയുന്നു.

മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ നടക്കുകയാണ്. ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ കൊണ്ടുപോകുന്ന മൃതദേഹത്തെ കുടുംബവും അനുഗമിക്കും. യുഎഇ വിദേശകാര്യ, രാജ്യാന്തര സഹകരണ മന്ത്രാലയത്തില്‍ നിന്ന് അനുമതി ലഭിച്ചാലുടന്‍ മൃതദേഹം കോഴിക്കോടേക്ക് കൊണ്ടുപോകും. അവിടെ നിന്ന് വയനാട് മാനന്തവാടിയിലെത്തിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News