ന്യൂഡൽഹി: ജന്തർ മന്തറിലെ സമരസ്ഥലത്ത് നിന്ന് സോനം വാങ്ചുക്കിനെ ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റിയതിന് പിന്നാലെ നിരാഹാര സമരം ആരംഭിച്ച് സിജെപി സ്ഥാപകൻ അഭീജിത് ദീപ്‌കെ. സമൂഹമാധ്യമങ്ങളിലൂടെ ദീപ്‌കെ ഇക്കാര്യം അറിയിച്ചു. പോലീസ് കരുതൽ തടങ്കലിലാക്കിയതിന് പിന്നാലെയാണ് ദീപ്‌കെ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചത്.
‘എന്തുസംഭവിച്ചാലും ലക്ഷ്യം നേടുന്നതുവരെ നമ്മൾ പിന്നോട്ട് പോവരുത്. ഈ പ്രതിഷേധം വളരുക തന്നെ ചെയ്യും. ഗുരുതരമായ തെറ്റാണ് അവർ ചെയ്തത്. എല്ലാവരും ജന്തർ മന്തറിലേക്ക് വരണമെന്ന് ഞാൻ ആവശ്യപ്പെടുന്നു. നമ്മുടെ സമരം ഇവിടെ നിന്ന് തുടരും.’ ജൂലൈ 20ന് നിശ്ചയിച്ച പ്രതിഷേധ മാർച്ച് നടക്കുമെന്നും ദീപ്‌കെ അറിയിച്ചു.
നീറ്റ് പരീക്ഷാക്രമക്കേടിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടാണ് ഡൽഹി ജന്തർ മന്തറിൽ സോനം വാങ്ചുക്ക് നിരാഹാര സമരം ആരംഭിച്ചത്. നിരാഹാരം 21-ാം ദിവസത്തിലേക്ക് കടന്നതോടെയാണ് ഇന്ന് രാവിലെ ഡൽഹി പോലീസ് വാങ്ചുക്കിനെ ബലപ്രയോഗം നടത്തി ആശുപത്രിയിലേക്ക് നീക്കിയത്. ആരോഗ്യനില വഷളായതിനെ തുടർന്നായിരുന്നു പോലീസ് നടപടി. സഫ്ദർജ്ങ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്ത അദ്ദേഹത്തിന്റെ നില ഡോക്ടർമാർ പരിശോധിച്ചുവരികയാണ്.
അതിനിടെ ജന്തർ മന്തറിൽ വിദ്യാർഥികളുടെ പ്രതിഷേധം ശക്തമായിരുന്നു. സോനത്തെ മാറ്റിയതിൽ അവർ മുദ്രാവാക്യം വിളികളോടെ പ്രതിഷേധമറിയിച്ചു. പോലീസും വിദ്യാർഥികളും തമ്മിൽ കയ്യാങ്കാളി ഉണ്ടാവുകയും ലാത്തിച്ചാർജിലേക്ക് നീങ്ങുകയും ചെയ്തു. സിജെപി സ്ഥാപകൻ അഭീജിത് ദീപ്‌കെയുടെ താമസസ്ഥലത്തും പോലീസ് എത്തി അദ്ദേഹത്തെ കരുതൽ തടങ്കലിലാക്കി. അതിനിടെയാണ് അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുന്നതായി ദീപ്‌കെ പ്രഖ്യാപിച്ചത്.
English Summary
Following the forceful removal of environmental activist Sonam Wangchuk to the hospital from Jantar Mantar, CJP founder Abhijit Deepke has launched an indefinite hunger strike in New Delhi. Deepke announced his decision through social media shortly after being placed under preventive detention by the Delhi Police. Terming the police action a grave mistake, Deepke urged citizens to gather at Jantar Mantar to continue the agitation, confirming that the mass protest march scheduled for July 20 will proceed as planned despite the government’s crackdowns.


