മലമ്പുഴയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ബി.ജെ.പിക്ക് വോട്ട് വിറ്റു; ആരോപണവുമായി ജനതാദള്‍ നേതാവ്

പാലക്കാട്: മലമ്പുഴയിലെ വോട്ടുകച്ചവട വിവാദം കൊഴുക്കുന്നു. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എസ്.കെ അനന്തകൃഷ്ണന്‍ ബി.ജെ.പിക്ക് പതിനായിരം വോട്ട് വിറ്റെന്നാണ് ഭാരതീയ നാഷണല്‍ ജനതാദള്‍ നേതാവ് അഡ്വ. ജോണ്‍ ജോണിന്റെ ആരോപണം. എന്നാല്‍ മനോനില തെറ്റിയ ജോണ്‍ ജോണിനെ ഡോക്ടറെ കാണിക്കണമെന്നായിരുന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥി എസ്‌കെ അനന്തകൃഷ്ണണന്റെ പ്രതികരണം.

ഹരിപ്പാടും, പുതുപ്പള്ളിയിലും ജയിക്കാനാണ് മലമ്പുഴയില്‍ കോണ്‍ഗ്രസ് ബി.ജെ.പിക്ക് വോട്ട് വിറ്റതെന്ന് മന്ത്രി എ.കെ ബാലനും ആരോപിച്ചു. കാശുകൊടുത്ത് വോട്ടുവാങ്ങേണ്ട സ്ഥിതി ബി.ജെ.പിക്കില്ലെന്ന് എന്‍.ഡി.എ സ്ഥാനാത്ഥി സി കൃഷ്ണകുമാര്‍ വ്യക്തമാക്കി.

വോട്ടുകച്ചവട വിവാദത്തില്‍ ഇന്നത്തെ ആദ്യ ആരോപണമുന്നയിച്ചത് മന്ത്രി എ.കെ ബാലനാണ്. പിന്നാലെ യു.ഡി.എഫ് ഘടകകക്ഷിയായ ഭാരതീയ നാഷണല്‍ ജനതാദള്‍ നേതാവ് അഡ്വ. ജോണ്‍ ജോണ്‍ വിമര്‍ശനം കുറച്ചു കൂടി കടുപ്പിച്ചു. എല്‍.ഡി.എഫ് ആരോപണം ശരിവെയ്ക്കുന്ന തരത്തിലായിരുന്നു യുഡിഎഫ് നേരത്തെ മലമ്പഴുയില്‍ സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചിരുന്ന അഡ്വ. ജോണ്‍ ജോണിന്റെ പ്രതികരണം.

തരം താണ ആരോപണങ്ങളുന്നയിക്കുന്ന ജോണ്‍ ജോണിന് സമനിലതെറ്റിയെന്നും പ്രവര്‍ത്തനമികവ് കണ്ട് കച്ചവടം പൊളിഞ്ഞതിലുളള വിഷമമാണ് അദ്ദേഹത്തിനെന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥി എസ് കെ അനന്തകൃഷ്ണന്‍ തിരിച്ചടിച്ചു. ഇരുമുന്നണികളില്‍ നിന്നുമുളള അസംതൃപ്തരുടെ വോട്ട് കിട്ടിയെന്നും വോട്ടുകച്ചവടമല്ല നടന്നതെന്നും ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറും പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News