32.8 C
Kottayam
Thursday, May 9, 2024

ഹാൾദറിലൂടെ തിരിച്ചടിച്ച് ജംഷഡ്പുർ; വാസ്കോയിൽ ആവേശപ്പോരാട്ടം (1–1)

Must read

വാസ്കോ• ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) സെമിഫൈനലിൽ രണ്ടാം പാദത്തിന്റെ ആദ്യപകുതിയിൽ കേരള ബ്ലാസ്റ്റേഴ്സിനെതിരെ സമനില പിടിച്ച് ജംഷഡ്പുർ എഫ്‍സി. 50–ാം മിനിറ്റിൽ പ്രണോയ് ഹാൾദറാണ് ജംഷഡ്പുരിനായി ലക്ഷ്യം കണ്ടത്. ജംഷഡ്പുരിന് അനുകൂലമായി ലഭിച്ച കോർണർ കിക്കിൽനിന്നാണ് ഹാൾദർ ലക്ഷ്യം കണ്ടത്. നേരത്തെ, ആദ്യ പകുതിയിൽ ക്യാപ്റ്റൻ അഡ്രിയൻ ലൂണ നേടിയ ഗോളിലാണ് ബ്ലാസ്റ്റേഴ്സ് ലീഡെടുത്തത്. രണ്ട് സുവർണാവസരങ്ങൾ ബ്ലാസ്റ്റേഴ്സ് നഷ്ടമാക്കിയതിനു പിന്നാലെ 18–ാം മിനിറ്റിലാണ് ക്യാപ്റ്റൻ ലക്ഷ്യം കണ്ടത്. ഇപ്പോഴും ഇരു പാദങ്ങളിലുമായി ബ്ലാസ്റ്റേഴ്സിന് 2–1ന്റെ ലീഡുണ്ട്.

ആദ്യപകുതിയിൽ പോരാട്ടം കനത്ത് വീറും വാശിയും കൂടിയതോടെ താരങ്ങളെ നിലയ്ക്കു നിർത്താൻ റഫറിക്ക് പലതവണ ഇടപെടേണ്ടി വന്നു. ഇടയ്ക്ക് ഗോൾവരയ്ക്കു പുറത്ത് സൈഡ് റഫറിയോട് കയർത്ത ജംഷഡ്പുർ പരിശീലകൻ ഓവൻ കോയലിനും റഫറി മഞ്ഞക്കാർഡ് നൽകി. ബ്ലാസ്റ്റേഴ്സ് താരം ആയുഷ് അധികാരിക്കും മഞ്ഞക്കാർഡ് ലഭിച്ചു. പരിശീലനത്തിനിടെ പരുക്കേറ്റ മലയാളി താരം സഹൽ അബ്ദുൽ സമദ് ഇല്ലാതെയാണ് നിർണായക മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് കളിക്കുന്നത്. സെമിയുടെ ആദ്യ പകുതിയിൽ ബ്ലാസ്റ്റേഴ്സിന്റെ വിജയഗോൾ നേടിയത് സഹലായിരുന്നു.

ഇടതുവിങ്ങിൽനിന്ന് അൽവാരോ വാസ്ക്വസ് ഫ്ലിക് ചെയ്ത് നൽകിയ പന്തിൽനിന്നാണ് ഗോളിലേക്കെത്തിയ നീക്കത്തിന്റെ തുടക്കം. പന്തു ലഭിച്ച അഡ്രിയൻ ലൂണ സ്വതസിദ്ധമായ ശൈലിയിൽ എതിർ താരങ്ങളെ വെട്ടിയൊഴിഞ്ഞ് ജംഷഡ്പുർ ബോക്സിലേക്ക് മുന്നേറി. ബോക്സിനു തൊട്ടുമുന്നിൽനിന്ന് ഗോൾകീപ്പറിന്റെ സ്ഥാനം കണക്കാക്കി വലതുമൂലയിലേക്ക് പന്ത് പ്ലേസ് ചെയ്തു. ജംഷഡ്പുരിന്റെ കാവൽക്കാരൻ ടി.പി. രഹനേഷിന് എന്തെങ്കിലും ചെയ്യാനാകും മുൻപ് പന്ത് വലയിൽ. സ്കോർ 1–0.

മത്സരത്തിന്റെ ആദ്യ മിനിറ്റിൽത്തന്നെ ഗോൾകീപ്പർ മാത്രം മുന്നിൽ നിൽക്കെ കേരള ബ്ലാസ്റ്റേഴ്സിന് ലഭിച്ച സുവർണാവസരം സ്പാനിഷ് സ്ട്രൈക്കർ അൽവാസോ വാസ്ക്വസ് അവിശ്വസനീയമായ വിധത്തിൽ പുറത്തേക്കടിച്ചു കളഞ്ഞിരുന്നു. പിന്നാലെ മത്സരം 10–ാം മിനിറ്റിലേക്ക് കടക്കുമ്പോൾ മറ്റൊരു ഗോളവസരം ക്രോസ് ബാറിൽത്തട്ടിയും ബ്ലാസ്റ്റേഴ്സിന് നഷ്ടമായി.

ഇത്തവണ ജംഷഡ്പുർ പോസ്റ്റിനു മുന്നിൽനിന്ന് അപകടമൊഴിവാക്കാൻ ശ്രമിച്ച ക്യാപ്റ്റൻ പീറ്റർ ഹാർട്‌ലിയുടെ പിഴവിൽ നിന്നാണ് ബ്ലാസ്റ്റേഴ്സ് ഗോളിന് തൊട്ടടുത്തെത്തിയത്. ഹാർഡ്‌ലിയുടെ നീക്കം മുൻകൂട്ടി കണ്ട് നിരങ്ങിയെത്തിയ ഹോർഹെ പേരേര ഡയസിന്റെ കാലിൽത്തട്ടി പന്ത് ജംഷഡ്പുൽ വലയിലേക്ക് പോയതാണ്. എന്നാൽ, ബ്ലാസ്റ്റേഴ്സിന്റെ നിർഭാഗ്യംകൊണ്ട് പന്ത് ക്രോസ്ബാറിലിടിച്ചു തെറിച്ചു. റീബൗണ്ടിൽനിന്ന് ഹോർഹെ പെരേര വീണ്ടും ലക്ഷ്യം കണ്ടെങ്കിലും ഓഫ്സൈഡിൽ കുടുങ്ങി. 36–ാം മിനിറ്റിൽ ഫ്രീകിക്കിൽനിന്ന് ജംഷഡ്പുരിനായി ഡാനിയൽ ചീമ ലക്ഷ്യം കണ്ടെങ്കിലും ഓഫ്സൈഡിൽ കുടുങ്ങി. 42–ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പർ പ്രഭ്സുഖൻ സിങ്ങിന്റെ പിഴവിൽനിന്ന് ജംഷഡ്പുർ ഗോൾ നേടാതെ പോയത് ബ്ലാസ്റ്റേഴ്സിന്റെ ഭാഗ്യം. ബോക്സിലേക്ക് ഉയർന്നുവന്ന പന്ത് കുത്തിയകറ്റാനുള്ള ശ്രമം പാളിയതാണ് ആശങ്ക പരത്തിയത്.

നേരത്തെ, മത്സരത്തിനു മുന്നോടിയായുള്ള പരിശീലനത്തിനിടെ പരുക്കേറ്റ് മലയാളി താരം സഹൽ അബ്ദുൽ സമദ് പുറത്തായത് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായിരുന്നു. ഒന്നാം പാദത്തിൽ ടീമിന്റെ വിജയഗോൾ നേടിയ സഹലിനു പകരം നിഷുകുമാറാണ് കളിക്കുന്നത്. ആദ്യ പാദത്തിൽ കളിച്ച ടീമിൽ ഒരു മാറ്റം കൂടിയുണ്ട്. സഞ്ജീവ് സ്റ്റാലിനു പകരം സന്ദീപ് സിങ് ടീമിലെത്തി. വാസ്കോയിലെ തിലക് മൈതാനിലാണ് മത്സരം അരങ്ങേറുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week