FeaturedNews

ഡല്‍ഹി സംഘര്‍ഷം: മുഖ്യആസൂത്രകന്‍ പിടിയില്‍; അന്താരാഷ്ട്ര ഗൂഢാലോചനയെന്ന് ബി.ജെ.പി നേതാവ്

ന്യൂഡല്‍ഹി: ഡല്‍ഹി ജഹാംഗീര്‍പുരിയില്‍ ഹനുമാന്‍ ജയന്തി ആഘോഷത്തിനിടെയുണ്ടായ സംര്‍ഷത്തിന്റെ മുഖ്യആസൂത്രകന്‍ മുപ്പത്തിയഞ്ചുകാരനായ അന്‍സാര്‍ പിടിയില്‍. 2020ലെ ഡല്‍ഹി കലാപത്തിലും അന്‍സാറിന് പങ്കുണ്ടെന്നും പോലീസ് പറഞ്ഞു. 15 പേരെ കസ്റ്റഡിയിലെടുത്തു. കൂടുതല്‍ അറസ്റ്റുണ്ടാകുമെന്ന് പോലീസ് വ്യക്തമാക്കി.

അന്‍സാറാണ് മുഖ്യപ്രതിയെന്നും ഇയാളുടെ ഫോണ്‍ കോളുകള്‍ പരിശോധിക്കുകയാണെന്നും പൊലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ 14 പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. അറസ്റ്റിലായവരുടെ കുടുംബാംഗങ്ങള്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധവുമായി രംഗത്തെത്തി. അതേസമയം ജഹാംഗീര്‍പുരിയിലെ സംഭവം അന്താരാഷ്ട്ര ഗൂഢാലോചനയുടെ ഭാഗമാണെന്ന് ബിജെപി എം.പി ഹന്‍സ് രാജ് പറഞ്ഞു. ഹനുമാന്‍ ജയന്തി ആഘോഷത്തിനിടെയായിരുന്നു സംഘര്‍ഷം.

സംഭവത്തില്‍ 8 പൊലീസുകാര്‍ക്കും ഒരു സാധാരണക്കാരനും പരുക്കേറ്റു. സംഘര്‍ഷ സ്ഥലത്തു നടന്ന കല്ലേറിനും ഉന്തും തള്ളിലുമാണ് ഇവര്‍ക്ക് പരുക്കേറ്റത്. ‘സിസിടിവി ദൃശ്യങ്ങളും സോഷ്യല്‍ മീഡിയ വിഡിയോകളും പരിശോധിച്ചുവരികയാണ്’. കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യാനാകുമെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം, വടക്കു-കിഴക്കന്‍ ഡല്‍ഹിയില്‍ സംഘര്‍ഷങ്ങള്‍ ഉണ്ടായെന്ന വാര്‍ത്ത പൊലീസ് നിഷേധിച്ചു.

പ്രദേശത്തു സമാധാനം നിലനില്‍ക്കുന്നതായും വ്യാജ പ്രചാരണത്തില്‍ വിശ്വസിക്കരുതെന്നും പൊലീസ് അറിയിച്ചു. ഇതിനിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഡല്‍ഹി പോലീസിലെ ഉന്നത ഉദ്യോഗസ്ഥരുമായി സംസാരിച്ചു. സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായാണ് മന്ത്രി ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി സംസാരിച്ചത്. ആക്രമണ സംഭവത്തില്‍ നിരാശ രേഖപ്പെടുത്തിയ മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ജനങ്ങള്‍ സമാധാനം കൈവെടിയരുതെന്ന് ട്വിറ്ററിലൂടെ അഭ്യര്‍ഥിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button