പുഴയിൽ നിന്ന് പുറത്തെടുത്ത ക്യാബിന്‍ അർജുന്‍റെ ലോറിയുടേതല്ല; ഇന്നത്തെ തെരച്ചിൽ നിർത്തി

ബെംഗളൂരു: ഗംഗാവലിപ്പുഴയിൽ നിന്ന് പുറത്തെടുത്ത ക്യാബിനും ടയറുകളും അര്‍ജുന്‍റെ ലോറിയുടേതല്ലെന്ന് സ്ഥിരീകരിച്ചു. ക്രെയിനിൽ കെട്ടിയ ഇരുമ്പ് വടം ഉപയോഗിച്ചാണ് രണ്ട് ടയറുകളും ക്യാബിനും പുറത്തെടുത്തത്. ഇവ രണ്ടും തന്‍റെ ലോറിയുടെതല്ലെന്ന് ഉടമ മനാഫ് സ്ഥിരീകരിക്കുകയായിരുന്നു.  പ്രാദേശിക മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെ ഇന്നത്തെ തെരച്ചില്‍ അവസാനിപ്പിച്ചു. നാളെയും തെരച്ചില്‍ തുടരുമെന്ന് മാൽപെ അറിയിച്ചു.

ഷിരൂരിൽ കാണാതായ മലയാളി ലോറി ഡ്രൈവര്‍ അര്‍ജുന്‍ അടക്കം മൂന്ന് പേരെ കണ്ടെത്താനുള്ള തെരച്ചിൽ രണ്ട് പോയിന്‍റുകളിലാണ് ഇന്ന് പരിശോധന നടത്തിയത്. ഈശ്വര്‍ മല്‍പെ ഗംഗാവലി പുഴയിലിറങ്ങി നടത്തിയ പരിശോധനയിൽ ആദ്യത്തെ പോയിന്‍റില്‍ നിന്നാണ് ടാങ്കറിന്‍റെ രണ്ട് ടയറുകളും ആക്സിലേറ്ററും കണ്ടെത്തിയത്. രണ്ടാം പോയിന്‍റില്‍ നിന്നാണ് ടാങ്കറിന്‍റെ ക്യാബിന്‍ കണ്ടെത്തിയത്.

ഏറെ നേരം നീണ്ട് നിന്ന ഇന്നത്തെ തെരച്ചിൽ ഈശ്വർ മാൽപെ അവസാനിപ്പിച്ച് കയരയിലേക്ക് കയറി. നാളെയും മുങ്ങി തെരച്ചിൽ തുടരും എന്ന് മാൽപെ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, പ്രദേശത്ത് രണ്ട് മണിക്കൂർ കൂടി ഡ്രഡ്ജർ ഉപയോഗിച്ച് തെരച്ചിൽ തുടരും. നാവികസേന അടയാളപ്പെടുത്തിയ നാല് പോയന്റുകളിളാണ് പരിശോധന തുടരുക. പൂർണമായും ഇരുട്ട് വീണ ശേഷമേ ഇന്നത്തെ പരിശോധന നിർത്തൂവെന്നാണ് അധികൃതർ അറിയിക്കുന്നത്.

ഗംഗാവലി പുഴയിൽ ഇറങ്ങി പരിശോധന നടത്താൻ പ്രാദേശിക മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെക്ക് ആദ്യം കർണാടക അനുമതി നൽകിയിരുന്നില്ല. ഒടുവിൽ ജില്ല ഭരണകൂടവുമായി നിരന്തരം ചർച്ച നടത്തിയ ശേഷമാണ് അനുമതി ലഭിച്ചത്. പുഴയിലെ സാഹചര്യം നിലവിൽ തെരച്ചിലിന് അനുകൂലമാണ്. നേരത്തെ പുഴയിൽ പരിശോധന നടത്തിയ നാവികസേനയും അവരുടെ ഡൈവിംഗ് സംഘവും നിർദേശിച്ച  പ്രധാന പോയന്‍റുകളിലാണ് ഡ്രഡ്ജറും ക്യാമറയും ഉപയോഗിച്ചുള്ള തെരച്ചിൽ നടക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News