ടെല്‍ അവീവ്: ഇറാനിലെ ആണവകേന്ദ്രങ്ങളില്‍ യു.എസ് വ്യോമാക്രമണം നടത്തിയതിന് പിന്നാലെ ഇസ്രയേലില്‍ ജാഗ്രത. രാജ്യത്തെ പ്രധാനപ്പെട്ട എല്ലാ ഓഫീസുകളും കേന്ദ്രങ്ങളും അടച്ചു. ആളുകളെ ഒഴിപ്പിച്ചു. ഇറാനില്‍ നിന്ന് പ്രത്യാക്രമണം പ്രതീക്ഷിച്ചാണ് മുന്നൊരുക്കം.
സ്‌കൂളുകളും ജോലിസ്ഥലങ്ങളും ഓഫീസുകളുമെല്ലാം അടച്ചിടാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. അത്യാവശ്യ സേവനങ്ങള്‍ മാത്രം തുറന്നുപ്രവര്‍ത്തിക്കാനാണ് അനുമതി.
ആക്രമണത്തിന് പിന്നാലെ ഇറാന്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ വിളിച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിവരങ്ങള്‍ ധരിപ്പിച്ചിരുന്നു. പിന്നാലെ നെതന്യാഹു അടിയന്തര മന്ത്രിസഭായോഗം വിളിച്ചുചേര്‍ക്കുകയും വിവരങ്ങള്‍ വിലയിരുത്തുകയും ചെയ്തു. രാജ്യത്തിന്റെ വ്യോമാതിര്‍ത്തിയും അടച്ചു
യു.എസ് ആക്രമണത്തില്‍ ആണവ ചോര്‍ച്ചയുണ്ടായിട്ടില്ല എന്നാണ് ഇറാന്‍ വ്യക്തമാക്കിയത്. ഇറാനിലെ ഫൊര്‍ദൊ ആണവനിലയത്തിലാണ് ആണവായുധമുണ്ടാക്കാനുള്ള യുറേനിയം സമ്പുഷ്ടീകരണം നടക്കുന്നതെന്നാണ് ഇസ്രയേലും യു.എസും ആരോപിച്ചിരുന്നത്. ഇതുള്‍പ്പെടെ മൂന്ന് ആണവ നിലയങ്ങളിലാണ് യു.എസ് ബോംബറുകള്‍ ആക്രമണം നടത്തിയത്.
അമേരിക്കൻ ആക്രമണത്തിൽ എന്നാല്‍ കാര്യമായ നാശനഷ്ടങ്ങളുണ്ടായിട്ടില്ലെന്നും ഈ മൂന്ന് കേന്ദ്രങ്ങളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചിരുന്നുവെന്നും ഇറാന്‍ വൃത്തങ്ങള്‍ പറയുന്നു.


