ഹിസ്ബുള്ളയുടെ ചീഫ് ഓഫ് സ്റ്റാഫ് ഹൈതം അലി തബതബായിയെ വധിച്ചെന്ന് ഇസ്രയേൽ

ഹിസ്ബുള്ളയുടെ ചീഫ് ഓഫ് സ്റ്റാഫ് ഹൈതം അലി തബതബായിയെ വധിച്ചെന്ന് ഇസ്രയേൽ

ജറുസലേം: ലെബനന്റെ തലസ്ഥാനമായ ബയ്റുത്തിൽ നടത്തിയ വ്യോമാക്രമണത്തിലൂടെ ഹിസ്ബുള്ളയുടെ ചീഫ് ഓഫ് സ്റ്റാഫ് ഹൈതം അലി തബതബായിയെ വധിച്ചെന്ന് ഇസ്രയേൽ അവകാശപ്പെട്ടു. ഹിസ്ബുള്ള സകലപരിധിയും ലംഘിച്ചെന്നാരോപിച്ചാണ് ഞായറാഴ്ച തെക്കൻ ബയ്റുത്തിലെ ഹാരെത് ഹ്രെയ്കിലുള്ള ഒൻപതുനില അപ്പാർട്ട്മെന്റിനുനേരേ ഇസ്രയേൽ സൈന്യം ആക്രമണംനടത്തിയത്. മുതിർന്ന കമാൻഡറെ ഇസ്രയേൽ ലക്ഷ്യമിട്ടെന്നുപറഞ്ഞെങ്കിലും ഹൈതം അലിയുടെ മരണം ഹിസ്ബുള്ള സ്ഥിരീകരിച്ചിട്ടില്ല.

ആക്രമണത്തിൽ അഞ്ചുപേർ മരിച്ചു. 28 പേർക്ക് പരിക്കേറ്റു. ലെബനനിൽ ഹിസ്ബുള്ളയും ഗാസയിൽ ഹമാസും വീണ്ടും സംഘംചേരുന്നത് തടയാൻ വേണ്ടതെല്ലാം ഇസ്രയേൽ ചെയ്യുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഞായറാഴ്ച പറഞ്ഞതിനുപിന്നാലെയാണ് ആക്രമണംനടത്തിയത്.

കെട്ടിടത്തിന്റെ മൂന്നും നാലും നിലകൾ ലക്ഷ്യമിട്ട് മൂന്ന്‌ മിസൈലാണ് ഇസ്രയേൽ അയച്ചത്. ഹിസ്ബുള്ളയെ പുനഃസംഘടിപ്പിക്കാൻ ഹൈതം അലി ശ്രമിച്ചെന്നാണ് ഇസ്രയേൽ ആരോപണം. 2016-ൽ ഇയാൾക്കുമേൽ യുഎസ് ഉപരോധമേർപ്പെടുത്തിയിരുന്നു.

2024 നവംബറിൽ വെടിനിർത്തൽ നിലവിൽവന്നശേഷം ഹിസ്ബുള്ളയുടെ ശക്തികേന്ദ്രംകൂടിയായ ഈ മേഖലയിൽ ഇസ്രയേൽ നടത്തുന്ന അഞ്ചാമത്തെ ആക്രമണമാണിത്. ലിയോ പതിന്നാലാമൻ മാർപാപ്പ ലെബനൻ സന്ദർശിക്കാൻ ആഴ്ചകൾശേഷിക്കുന്ന പശ്ചാത്തലത്തിൽക്കൂടിയാണ് ആക്രമണം.

2023 ഒക്ടോബർ ഏഴുമുതൽ ഗാസയിൽ ഇസ്രയേലുമായി ഏറ്റുമുട്ടുന്ന ഹമാസിന്റെ സഖ്യകക്ഷിയാണ് ഹിസ്ബുള്ള. ഹമാസിനെന്നപോലെ ഹിസ്ബുള്ളയ്ക്കും ഇറാന്റെ പിന്തുണയുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News