യുഎസ്-ഇറാൻ സമാധാന ചർച്ച: ഇറാനിയൻ പ്രതിനിധി സംഘം പാകിസ്താനിലെത്തി

യുഎസ്-ഇറാൻ സമാധാന ചർച്ച: ഇറാനിയൻ പ്രതിനിധി സംഘം പാകിസ്താനിലെത്തി

ഇസ്ലാമാബാദ്: അമേരിക്കയുമായുള്ള സമാധാന ചർച്ചകൾക്കായി ഇറാനിയൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബഖർ ഖാലിബാഫിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം പാകിസ്താനിലെത്തി. വെള്ളിയാഴ്ച അർധരാത്രിയോടെയാണ് സംഘം ഇസ്ലാമാബാദിലെത്തിയതെന്ന് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ‘ഇസ്ലാമാബാദ് ചർച്ചകൾ’ എന്ന് പേരിട്ടിരിക്കുന്ന ചർച്ചകളിൽ പങ്കെടുക്കുന്നതിനായി അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ നേതൃത്വത്തിലുള്ള യുഎസ് പ്രതിനിധി സംഘവും ഉടൻ പാകിസ്താനിലെത്തും.

ഇറാന്റെ രാഷ്ട്രീയ, സൈനിക, സാമ്പത്തിക മേഖലകളിലെ സുപ്രധാന നേതാക്കൾ ഉൾപ്പെടുന്ന സംഘമാണ് ചർച്ചകൾക്കായി എത്തിയിരിക്കുന്നത്. പാർലമെന്റ് സ്പീക്കർ നയിക്കുന്ന സംഘത്തിൽ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി, ഡിഫൻസ് കൗൺസിൽ സെക്രട്ടറി അലി അക്ബർ അഹ്മദിയാൻ, സെൻട്രൽ ബാങ്ക് ഗവർണർ അബ്ദുന്നാസർ ഹെമ്മതി എന്നിവർക്ക് പുറമെ മറ്റ് പ്രമുഖരുമുണ്ടെന്നാണ് റിപ്പോർട്ടുകൾ.

അതേസമയം വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് നയിക്കുന്ന അമേരിക്കൻ പ്രതിനിധി സംഘത്തിൽ ട്രംപിന്റെ പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്‌കോഫ്, മുതിർന്ന ഉപദേശകനും ട്രംപിന്റെ മരുമകനുമായ ജാരെഡ് കുഷ്നർ എന്നിവരാണുള്ളത്.

പശ്ചിമേഷ്യയിൽ യുദ്ധത്തിന് ശാശ്വതമായ പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ്  ചർച്ചകൾ. എന്നാൽ ഫലപ്രാപ്തിയെക്കുറിച്ചുള്ള സംശയങ്ങളും മുന്നോട്ടുവെച്ചിട്ടുള്ള കർശനമായ നിബന്ധനകളും ചർച്ചകൾക്ക് തുടക്കത്തിലേ നിഴൽ വീഴ്ത്തുന്നുണ്ട്. 

നേരത്തെ ഇറാൻ ഇന്ന് നിലനിൽക്കുന്നത് തന്നെ സമവായ ചർച്ചകൾക്ക് തയ്യാറായതുകൊണ്ടാണെന്ന് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലിൽ’ ട്രംപ് കുറിച്ചിരുന്നു. ചർച്ചകൾ പരാജയപ്പെട്ടാൽ ഇറാനെതിരെ ആക്രമണം നടത്താൻ അമേരിക്കൻ പടക്കപ്പലുകൾ സജ്ജമാണെന്നും ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. 

: An Iranian delegation led by Parliament Speaker Mohammad Bagher Ghalibaf arrived in Islamabad for peace talks with the US, mediated by Pakistan. US Vice President JD Vance is leading the American team. The discussions, termed the ‘Islamabad Talks,’ focus on Iran’s 10-point peace proposal and the reopening of the Strait of Hormuz amidst a fragile two-week ceasefire.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News