ഞങ്ങൾ ‘ബിഗ് നോ’ പറഞ്ഞു, വാൻസ് വെറുംകൈയ്യോടെ മടങ്ങി; മുഖംരക്ഷിക്കാൻ യുഎസിന് ഒരു വഴിയുമില്ല; തുറ നടിച്ച് ഇറാൻ

ഞങ്ങൾ ‘ബിഗ് നോ’ പറഞ്ഞു, വാൻസ് വെറുംകൈയ്യോടെ മടങ്ങി; മുഖംരക്ഷിക്കാൻ യുഎസിന് ഒരു വഴിയുമില്ല- ഇറാൻ

ഇസ്ലാമാബാദ്: ഇസ്ലാമാബാദിൽ വെച്ച് യുഎസുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതായി ഇറാൻ. മാരത്തൺ ചർച്ചയ്ക്കൊടുവിൽ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് വെറും കൈയോടെ വീട്ടിലേക്ക് മടങ്ങിയെന്നും ഇറാന്റെ പരിഹാസം. യുദ്ധത്തിലൂടെ നേടാൻ സാധിക്കാത്തത് ചർച്ചയിൽക്കൂടി ആവശ്യപ്പെടുകയായിരുന്നു യുഎസ് എന്ന് ഇറാൻ വ്യക്തമാക്കി.

ഹോർമൂസ് കടലിടുക്ക് ഇപ്പോഴും അടച്ചിട്ടിരിക്കുകയാണെന്നും യുഎസുമായുള്ള ചർച്ച ഒരു തീരുമാനത്തിൽ എത്താതെ പിരിഞ്ഞുവെന്നും ഘാനയിലെ ഇറാൻ എംബസി എക്സിൽ കുറിച്ചു. വെറും കൈയോടെ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് തിരികെ വീട്ടിലേക്ക് മടങ്ങിയെന്നും കുറിപ്പിൽ പരിഹാസിക്കുന്നു.

'21 മണിക്കൂർ നീണ്ട ചർച്ചയ്ക്കായി ലോകത്തിന്റെ പകുതി ദൂരം പിന്നിട്ട് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ഇസ്ലാമാബാദിലേക്ക് പറന്നെത്തി. യുദ്ധത്തിലൂടെ നേടാൻ സാധിക്കാത്തതെല്ലാം അവർ ചർച്ചയിൽ വെച്ചാവശ്യപ്പെട്ടു. എന്നാൽ, ഇറാൻ ഒരു 'ബിഗ് നോ' പറഞ്ഞു. അതോടെ ചർച്ച അവസാനിച്ചു. ഹോർമൂസ് ഇപ്പോഴും അടച്ചിട്ടിരിക്കുകയാണ്. വെറും കൈയോടെ വൈസ് പ്രസിഡന്റ് വീട്ടിലേക്ക് മടങ്ങി. വീണ്ടും പറയുന്നു, അവർക്ക് മുഖം രക്ഷിക്കാൻ ഒരു വഴിയും ശേഷിച്ചിട്ടില്ല', ഘാനയിലെ ഇറാൻ എംബസി എക്സിൽ കുറിച്ചു.

ഇറാൻ മുമ്പോട്ട് വെച്ച ന്യായമായ കരാറിൽ യുഎസ് ഒരു വ്യക്തത വരുത്തുംവരെ ഹോർമൂസ് തുറക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ ഒരു തീരുമാനം ഉണ്ടാകില്ലെന്ന് ഇറാൻ വാർത്താ ഏജൻസിയായ തസ്നിം ന്യൂസ് റിപ്പോർട്ട് ചെയ്തു. ഒത്തുതീർപ്പിന് ഇറാന് വലിയ ധൃതിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

ഇറാന്റെ ആണവായുധ നിർമ്മാണം, ഹോർമൂസ് തുറക്കൽ എന്നീ കാര്യങ്ങളാണ് സമാധാന ചർച്ചകളിൽ ഏറെ വെല്ലുവിളി സൃഷ്ടിക്കുന്നതെന്നാണ് റിപ്പോർട്ട്. 21 മണിക്കൂർ നീണ്ട ചർച്ചകൾക്ക് ശേഷവും തീരുമാനത്തിൽ എത്താൻ സാധിക്കാത്തതിനാൽ തങ്ങൾ പാകിസ്താനിൽനിന്ന് മടങ്ങുകയാണെന്ന് ജെ.ഡി. വാൻസ് വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News