രാത്രി വീടുകളില്‍ ഒളിഞ്ഞുനോട്ടം, ജനാലവഴി ടോര്‍ച്ചടി, പക്ഷെ സി.സി ടി.വിയില്‍ പതിയില്ല; അജ്ഞാതനെ കൊണ്ട് പൊറുതിമുട്ടി നാട്ടുകാര്‍

തൃശൂര്‍: രാത്രിയില്‍ വീടുകളിലേക്ക് ഒളിഞ്ഞുനോക്കുകയും ജനാലയും എയര്‍ഹോളും വഴി ടോര്‍ച്ചടിക്കകയും ചെയ്യുന്ന അജ്ഞാതനെ കൊണ്ട് പുറുതിമുട്ടി നാട്ടുകാര്‍. വിയ്യൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കോലഴി പഞ്ചായത്തിലെ നാലാം വാര്‍ഡ് പുത്തന്‍മഠംകുന്ന് പോലീസ് റോഡില്‍ ആണ് അജ്ഞാതന്റെ വികൃതികള്‍. ഉറക്കമിളച്ചും ബള്‍ബുകള്‍ തെളിച്ചും ക്യാമറ പിടിപ്പിച്ചും നാട്ടില്‍ ഉള്ളവര്‍ ജാഗ്രതയോടെ ഇരുന്നിട്ടും അയാള്‍ ഇപ്പോഴും എത്തുന്നു. നാലുമാസമായി അജ്ഞാതന്‍ ഈ പരിപാടി തുടങ്ങിയിട്ട്.

കുട്ടികളും സ്ത്രീകളും ഭീതിയോടെയാണ് ഇവിടെ കഴിഞ്ഞ് കൂടുന്നത്. സ്ത്രീകളും കുട്ടികളും മാത്രമുള്ള വീടുകളിലാണു ശല്യം കൂടുതല്‍. അയല്‍വീട്ടിലെ ജനാലയ്ക്കു സമീപം ടോര്‍ച്ചുമായി നില്‍ക്കുന്ന അജ്ഞാതനെ രാത്രി ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ സ്ഥലവാസികളിലൊരാള്‍ കണ്ടിരുന്നു. പ്രദേശവാസികളെ വിളിച്ചുണര്‍ത്തി തെരച്ചില്‍ നടത്തുമ്പോഴേക്കും ഇയാള്‍ മുങ്ങി.

മറ്റൊരിക്കല്‍ നാട്ടുകാര്‍ സംഘടിച്ച് അന്വേഷണം നടത്തുന്നതിനിടെ കണ്ടെങ്കിലും ഇയാള്‍ ഓടി രക്ഷപ്പെട്ടതായും പറയുന്നു. ടെറസിനു മുകളില്‍ സ്ഥിരം സാന്നിധ്യമായതോടെ ചില വീടുകളില്‍ ക്യാമറ സ്ഥാപിച്ചെങ്കിലും ആളുടെ രൂപം പതിഞ്ഞില്ല. ടോര്‍ച്ചിന്റെ വെളിച്ചം വ്യക്തവുമാണ്. ടെറസിലെ സോളര്‍ ഹീറ്റര്‍ പാനലിന്റെ സ്റ്റാന്‍ഡില്‍ കയറിയാണ് ഇരിപ്പ്. ശീതളപാനീയം ഉണ്ടാക്കുന്ന മിശ്രിതം തൂവിപ്പോയ നിലയില്‍ പലയിടത്തും കണ്ടെത്തിയിരുന്നു. പ്രദേശവാസികള്‍ വിയ്യൂര്‍ പോലീസ് സ്റ്റേഷനിലും കോലഴി പഞ്ചായത്തിലും പരാതി നല്‍കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News