മരിച്ചെന്ന രേഖയുണ്ടാക്കി യുവതി ലൈഫ് ഇന്‍ഷുറന്‍സ് പോളിസികളിലൂടെ തട്ടിയെടുത്തത് വന്‍ തുക

മരിച്ചെന്ന രേഖയുണ്ടാക്കി യുവതി ലൈഫ് ഇന്‍ഷുറന്‍സ് പോളിസികളിലൂടെ തട്ടിയെടുത്തത് വന്‍ തുക. പാക്കിസ്ഥാനി യുവതിയാണ് രേഖകളില്‍ മരിച്ചെന്നു വരുത്തി രണ്ടു ലൈഫ് ഇന്‍ഷുറന്‍സ് പോളിസികളിലൂടെ 1.5 മില്യന്‍ ഡോളര്‍ തട്ടിയെടുത്തത്. അമേരിക്കയില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ് ഈ വമ്പന്‍ തട്ടിപ്പ് കണ്ടെത്തി പാക്കിസ്ഥാനില്‍ വിവരമറിയിച്ചത്.

തുടര്‍ന്ന് ഫെഡറല്‍ ഇന്‍വെസ്റ്റിഗേറ്റീവ് ഏജന്‍സി (എഫ്‌ഐഎ) കേസിന്റെ അന്വേഷണം ഏറ്റെടുക്കുകയായിരുന്നു. സീമ ഖാര്‍ബെ എന്ന യുവതി 2008ലും 2009ലും അമേരിക്ക സന്ദര്‍ശിച്ചിരുന്നു. ഈ സമയത്ത് അവിടെ വെച്ച് വലിയ തുകയ്ക്കുള്ള പോളിസികള്‍ എടുക്കുകയായിരുന്നു. മരിച്ചെന്നും സംസ്‌കാരം നടത്തിയെന്നുമുള്ള രേഖകള്‍ 2011-ല്‍ പാക്കിസ്ഥാനിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും ഡോക്ടറെയും സ്വാധീനിച്ച് യുവതി നേടിയെടുക്കുകയായിരുന്നു.

തുടര്‍ന്ന് ഈ രേഖകള്‍ ഹാജരാക്കി യുവതിയുടെ മക്കള്‍ രണ്ടു പോളിസികളിലായി 23 കോടി പാക്കിസ്ഥാന്‍ രൂപ സ്വന്തമാക്കുകയായിരുന്നു. സ്വന്തം പേര് മറച്ചു വെച്ച് പിന്നീട് യുവതി 10 തവണ കറാച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് വിദേശയാത്ര നടത്തിയതായും അന്വേഷണത്തില്‍ കണ്ടെത്തി. സംഭവത്തില്‍
യുവതിക്കും മകനും മകള്‍ക്കും എതിരെ എഫ്‌ഐഎ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്. മാത്രമല്ല, യുവതിക്ക് വ്യാജമായി മരണ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിക്കൊടുത്ത ഉദ്യോഗസ്ഥരുടെയും ഡോക്ടറുടെയും പങ്കും അന്വേഷിക്കുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News