റഫറിയെ അസഭ്യം പറഞ്ഞു, ഒഫീഷ്യലിനെ കൈയേറ്റം ചെയ്തു; ഗിമനെസിനെതിരേ നടപടിക്ക് സാധ്യത

ദോഹ: ലോകകപ്പില്‍ ഘാനക്ക് എതിരായ അവസാന ഗ്രൂപ്പ് മത്സരത്തിന് ശേഷം ഫിഫ ഒഫീഷ്യലിനെ കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും റഫറിയെ അസഭ്യം പറയുകയും ചെയ്ത യുറഗ്വായ് സൂപ്പര്‍ താരം ജോസ് ഗിമനെസിനെതിരേ നടപടിക്ക് സാധ്യത. ഫിഫ ഒഫീഷ്യലില്‍ തലയില്‍ കൈമുട്ട് കൊണ്ട് ഇടിക്കുകയും റഫറിക്കെതിരേ അസഭ്യവര്‍ം നടത്തുകയും ചെയ്ത ഗിമനെസിന് വിലക്ക് ലഭിച്ചേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അവസാന മത്സരം ജയിച്ചിട്ടും ലോകകപ്പില്‍ നിന്ന് യുറഗ്വായ് പുറത്തായതോടെയാണ് ഗ്രൗണ്ടില്‍ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. അടിച്ച ഗോളുകളുടെ എണ്ണത്തില്‍ ദക്ഷിണകൊറിയക്ക് പിന്നിലാകുകയായിരുന്നു യുറഗ്വായ്. മത്സരത്തിന്റെ അവസാന നിമിഷങ്ങളില്‍ പെനാല്‍റ്റി അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് യുറഗ്വായ് താരങ്ങള്‍ റഫറിയുമായി തര്‍ക്കിച്ചിരുന്നു. ഇതിന് പിന്നാലെ സംഭവത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു.

മത്സരശേഷം റഫറിയെയും അസിസ്റ്റന്റ് റഫറിയേയും യുറഗ്വായ് താരങ്ങള്‍ പൊതിഞ്ഞപ്പോള്‍ ജോസ് ഗിമനെസ് മനപ്പൂര്‍വം ഫിഫ ഒഫീഷ്യലില്‍ തലയില്‍ കൈമുട്ട് കൊണ്ട് ഇടിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഒപ്പം റഫറിക്കെതിരേ അദ്ദേഹം അസഭ്യവര്‍ം നടത്തുകയും ചെയ്തു. സഹതാരങ്ങള്‍ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും റെക്കോഡ് ചെയ്‌തോളൂ എന്ന് ആക്രോശിച്ചുകൊണ്ടാണ് ഗിമനെസ് അസഭ്യവര്‍ഷം തുടര്‍ന്നത്.

റഫറിയെ അസഭ്യം പറഞ്ഞതിന് മൂന്ന് മത്സരങ്ങളില്‍ ഗിമനെസിന് വിലക്ക് ലഭിച്ചേക്കാം. ഒപ്പം മാച്ച് ഒഫീഷ്യലിനെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതിന് 15 മത്സരങ്ങളിലോ, ഒരു നിശ്ചിത കാലാവധിയിലേക്കോ വിലക്ക് ലഭിച്ചേക്കുമെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവം റഫറി മാച്ച് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തുകയോ, ഒഫീഷ്യല്‍ പരാതി നല്‍കുകയോ ചെയ്താല്‍ ഫിഫ നടപടി സ്വീകരിച്ചേക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News